Latest News

ഗള്‍ഫില്‍ മൂടല്‍മഞ്ഞ്: വിമാന സര്‍വീസുകള്‍ താറുമാറായി

കരിപ്പൂര്‍: യു.എ.ഇ മേഖലയില്‍ അനുഭവപ്പെട്ട കനത്ത മൂടല്‍മഞ്ഞ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളെ ബാധിച്ചു. പുലര്‍ച്ചെ മൂന്നുമണിമുതല്‍ രാവിലെ ഒമ്പത് മണിവരെ ഗള്‍ഫ് മേഖലയിലേക്ക് ഒരു വിമാനത്തിനും പുറപ്പെടാനായില്ല. ഷാര്‍ജയില്‍നിന്ന് കോഴിക്കോട്ടേക്ക് വരേണ്ട വിമാനം ഷാര്‍ജയില്‍ കുരുങ്ങിയത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി.
റാക്ക് എയര്‍വേയ്‌സിന്റെ റാസല്‍ഖൈമ- കോഴിക്കോട്- റാസല്‍ഖൈമ, ഇത്തിഹാദ് എയര്‍വേയ്‌സിന്റെ അബുദാബി- കോഴിക്കോട്- അബുദാബി, എയര്‍അറേബ്യയുടെ ഷാര്‍ജ- കോഴിക്കോട്- ഷാര്‍ജ, എമിറേറ്റ്‌സിന്റെ ദുബായ്- കോഴിക്കോട്- ദുബായ്, എയര്‍ ഇന്ത്യയുടെ ഷാര്‍ജ- കോഴിക്കോട്- മസ്‌ക്കറ്റ് സര്‍വീസുകളും മണിക്കൂറുകള്‍ വൈകി.

വൈമാനിക ഭാഷയില്‍ സീറോ വിസിബിലിറ്റി (പൂര്‍ണമായ കാഴ്ചയില്ലായ്മ) എന്ന പ്രതിഭാസമാണ് കഴിഞ്ഞദിവസം മഞ്ഞുമൂലം ഉണ്ടായത്. ഇതിനൊപ്പം മണല്‍കാറ്റും വീശിയതോടെ സര്‍വീസുകള്‍ പൂര്‍ണമായും മുടങ്ങി. ഗള്‍ഫിലേക്കുള്ള വിമാനങ്ങള്‍ ഇവിടെ പിടിച്ചിടാന്‍ വിമാനകമ്പനികള്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

പുലര്‍ച്ചെ 3.30ന് കോഴിക്കോട്ടുനിന്ന് പുറപ്പെടേണ്ട റാക്ക്എയറിന്റെ റാസല്‍ഖൈമ വിമാനം 6.30നാണ് കോഴിക്കോട് വിട്ടത്. 3.45നുള്ള ഇത്തിഹാദിന്റെ അബുദാബി വിമാനം ഏഴുമണിക്കും 3.30നുള്ള എയര്‍ അറേബ്യ ഷാര്‍ജവിമാനം 6.55നും 9.05നുള്ള എമിറേറ്റ്‌സ് ദുബായ് വിമാനം 11.30നുമാണ് കോഴിക്കോട് വിട്ടത്. ഇതുമൂലം വിമാനത്താവളത്തിലും ടെര്‍മിനലിലും കനത്ത തിരക്കാണ് അനുഭവപ്പെട്ടത്.

5.15ന് കോഴിക്കോട് എത്തേണ്ട എയര്‍ഇന്ത്യയുടെ ഷാര്‍ജ- കോഴിക്കോട് വിമാനത്തിന് കടല്‍ മഞ്ഞുമൂലം ഷാര്‍ജയില്‍ നിന്ന് പുറപ്പെടാനായില്ല. ഇതേത്തുടര്‍ന്ന് ഈ വിമാനത്തിന്റെ മടക്ക സര്‍വീസായ കോഴിക്കോട് -മസ്‌കറ്റ് സര്‍വീസ് മണിക്കൂറുകള്‍ വൈകി. 11.30ന് എയര്‍ഇന്ത്യ എക്‌സ്​പ്രസ്സിന്റെ മറ്റൊരുവിമാനം മസ്‌കറ്റിലേക്ക് തിരിച്ചുവിട്ടാണ് പ്രതിസന്ധി പരിഹരിച്ചത്. രാത്രിയോടെയാണ് ഷാര്‍ജ വിമാനം കോഴിക്കോട്ടെത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.