Latest News

നാവില്‍ തേനൂറും കാഴ്ചയുമായി നഗരത്തില്‍ ഇനി മാമ്പഴക്കാലം

കോഴിക്കോട്: നാവില്‍ തേനൂറും കാഴ്ചയുമായി നഗരത്തില്‍ ഇനി മാമ്പഴക്കാലം. മാമ്പഴച്ചാറിന്റെ മണവും രുചിയും സമ്മാനിച്ച് വേനലിന് കുളിരേകാന്‍ മാമ്പഴങ്ങളെത്തി. പാളയം മാര്‍ക്കറ്റിലും പഴക്കടകളിലും ഉന്തുവണ്ടികളിലുമെല്ലാം മാങ്ങകള്‍ സ്ഥാനം പിടിച്ചുതുടങ്ങി. നഗരത്തിന്റെ മുക്കിലും മൂലയിലുമെല്ലാം നിറമുള്ള കാഴ്ചയായി മാമ്പഴങ്ങളൊരുങ്ങി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മാങ്ങ വരവ് കൂടുതലാണെന്ന് വ്യാപാരികള്‍ പറയുന്നു. വിദേശ രാജ്യങ്ങളിലേക്കും മറ്റും കയറ്റി അയച്ചതില്‍ ശേഷിച്ച മാങ്ങകളാണ് ഇപ്പോള്‍ പ്രധാനമായും വിപണിയിലെത്തുന്നതെന്ന് പാളയത്തെ മൊത്ത വ്യാപാരി സി ബി ഫ്രൂട്സിലെ അല്ലുവെന്ന കെ അനില്‍കുമാര്‍ പറഞ്ഞു. ""കിലോക്ക് 30 മുതല്‍ 100 രൂപ വരെയാണ് വില. ഭൂരിഭാഗവും കയറ്റുമതി ചെയ്തതില്‍ ശേഷിച്ച തട്ടുമാങ്ങകളാണ്. ചെറുകിട വിപണിയില്‍ ഇവക്ക് പത്തു മുതല്‍ ഇരുപത് ശതമാനംവരെ വില അധികം നല്‍കേണ്ടി വരും""- അല്ലു പറഞ്ഞു. നീലനും ഗുദാറത്തിനും കിലോക്ക് 50 രൂപയാണ് വില. മൂവാണ്ടന്‍, സിന്ദൂരം, പിയൂര്‍ എന്നിവക്ക് 40 രൂപയും. ആപ്പൂസ്, വെങ്ങലപ്പള്ളി, കലാവദി എന്നിവക്ക് 60 ഉം ഇമായത്തിന് 80 ഉും റുമാനിയക്ക് 30 രൂപ മുതല്‍ 35 രൂപ വരെയുമാണ് പാളയം മാര്‍ക്കറ്റിലെ വില. പ്രധാനമായും ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് മാങ്ങയെത്തുന്നത്. അല്‍ഫോന്‍സ, പൈരി, ചീരി എന്നീ ഇനങ്ങളിലുള്ള രുചിയേറുന്ന മാമ്പഴങ്ങള്‍ വരും ദിനങ്ങളില്‍ എത്തുമെന്ന് ചില്ലറ വ്യാപാരിയായ പുതിയപാലം മുല്ലവീട്ടില്‍ എം വി റിയാസ് പറഞ്ഞു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.