Latest News

എന്താ ജല വൈദ്യുതി മാത്രമെ നമുക്ക് പഥ്യമാവൂ ...!



വൈദ്യുതി ചാര്‍ജ് കൂട്ടുന്നു. മേയ് മുതല്‍ വര്‍ദ്ധിച്ച ചാര്‍ജാവും ഈടാക്കുകകയെന്ന പ്രഖ്യാപനം വന്നു കഴിഞ്ഞു. ഇവിടെ പ്രശ്‌നം അതല്ല, ഇനി മുതല്‍ എല്ലാ എപ്രിലിലും വൈദ്യുതിക്ക് ചാര്‍ജ് കൂടുമത്രെ. ഇതെങ്ങനെ സര്‍ക്കാര്‍ ഇപ്പോഴെ നിജപ്പെടുത്തി എന്നതാണ് മനസിലാവാത്തത്. അതില്‍ അധികൃതരുടെ ഭാഗത്ത് നിന്നുള്ള ഒരു ദാര്‍ഷ്ഠ്യമുണ്ടെന്നത് പോട്ടെ. വരുന്ന എല്ലാ വര്‍ഷവും കൂട്ടുമെന്ന് പറയുന്നത് തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല എന്ന് പറയുന്ന പഴയ കുരുത്തം കെട്ട ചെക്കന്റെ ചിത്രമല്ലെ ഒരാള്‍ക്ക് നല്‍കുക? ചിത്രമെന്നല്ല, പ്രതിച്ഛായയെന്നാണ് സര്‍ക്കാറാവുമ്പോള്‍ പറയേണ്ടത് എന്നറിയാം. ഏതായാലും വൈദ്യുതിയുടെ കാര്യത്തില്‍, ഭാവിയില്‍ ഒരു പ്രതീക്ഷയും വേണ്ട എന്നാണിത് കാണിക്കുന്നത്. ഇതെങ്ങനെ ശരിയാകും? ഒരു സര്‍ക്കാര്‍ എപ്പോഴും പോസിറ്റീവായി വേണ്ടെ ചിന്തിക്കാന്‍? പക്ഷെ വല്ലാത്തൊരു നിരാശ, അല്ലെങ്കില്‍ ഒരു നെഗറ്റീവ് എനര്‍ജിയാണല്ലോ ഈ പ്രഖ്യാപനം നമുക്ക് നല്‍കുന്നത്.

കേരളത്തില്‍ വൈദ്യതി പ്രതിസന്ധി എന്ന് പറയുന്നത് മഴയെ-(ജലം) മാത്രം ആശ്രയിച്ചു മുന്നോട്ട് പോകുന്നത് കൊണ്ടുള്ള ഒരു ദുര്‍ഘട സന്ധിയാണ്. അതല്ലാതെ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വേറെന്തൊക്കെ മാര്‍ഗ്ഗമുണ്ട്.? മഴ ദുര്‍ല്ലഭമായ രാജ്യങ്ങളില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്, അത് പോലെ അവിടെ അതിന് യാതൊരു നിയന്ത്രണവും അധികൃതരുടെ ഭാഗത്ത് നിന്ന് കാണാറും കേള്‍ക്കാറും ഇല്ല താനും . ഉദാഹരണത്തിന് ദൂരെയൊന്നും പോകേണ്ടതില്ല. മുംബൈ മഹാനഗത്തിലോട്ടൊന്ന് നോക്കിയാല്‍ മതി. അവിടെ ലോഡ് ഷെഡ്ഡിങ് വല്ലപ്പോഴും വേണ്ടി വരികയാണെങ്കില്‍ അത് ഒരു ദിവസമെങ്കിലും നേരത്തെ അറിയിക്കും. പത്ര ദൃശ്യ മാധ്യമങ്ങളിലൊക്കെ അതൊരു വലിയ അറിയിപ്പായി പ്രത്യക്ഷപ്പെട്ടിരിക്കും. നമ്മുടെ ദേശത്ത് അതിന് പകരം ഇനിയും കുറച്ച് കാലം കഴിഞ്ഞാല്‍ വൈദ്യുതി ഇതാ വരുന്നു എന്നായിരിക്കും അറിയിപ്പ് എന്ന് തോന്നിപ്പോകുന്നു. ദിവസത്തിന്റെ ബാക്കിയെല്ലാം പവര്‍കട്ടല്ലെ...?
കേരളത്തിലെ ഈ ഊര്‍ജ്ജക്ഷാമം ആസൂത്രണത്തിന്റെ അപര്യാപ്തത നിമിത്തമെന്നതിന് എന്താ സംശയം! എത്ര കാലമായി, ഇതാ ജലപ്പരപ്പ് താഴ്ന്നു പോകുന്നു. ശക്തമായ മഴ കിട്ടിയില്ലെങ്കില്‍ ഇനി പത്ത് ദിവസത്തെ വൈദ്യുതിക്ക് മാത്രമെ ജലംകലവറയിലുള്ളൂ എന്നൊക്കെയുള്ള അറിയിപ്പുകള്‍ നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നു.?. പക്ഷെ നാം എന്തെങ്കിലും പാഠം ഈ കാലയളവില്‍ അതില്‍ നിന്ന് പഠിച്ചോ? ഇപ്പോഴും പഴയ പല്ലവി ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയല്ലെ ചെയ്യുന്നുള്ളൂ.. എന്താ നാം ജല വൈദ്യുതി മാത്രമെ ഉപയോഗിക്കൂ എന്ന് ആര്‍ക്കെങ്കിലും വാക്ക് കൊടുത്തു പോയോ? ഇതില്‍ കൂടുതല്‍ വൈദ്യുതി ഏത് വിധേനയും കിട്ടാന്‍ സാധ്യതയില്ലെന്നും അതിനാല്‍ വരും വര്‍ഷങ്ങളില്‍ പവര്‍കട്ടും വൈദ്യുതി ചാര്‍ജ്ജും കൂടിക്കൊണ്ടേയിരിക്കുമെന്ന് പറയുന്ന സര്‍ക്കാര്‍ ഒരു കെട്ട സര്‍ക്കാറാണെന്ന് പറയേണ്ടി വരും.
അപ്പോള്‍ ആ കാലം തൊട്ടെ നാം മറ്റു പോംവഴികളന്വേഷിച്ചിരുന്നെങ്കില്‍ ഇപ്പോഴും അത് തന്നെ ആവര്‍ത്തിക്കേണ്ടി വരില്ലായിരുന്നു. ഈ ദുര്‍ഘടസന്ധി വരും കാലങ്ങളില്‍ തരണം ചെയ്യാനാവുമെന്നും മറ്റു വല്ല മാര്‍ഗ്ഗമുപയോഗിച്ചു അധിക വൈദ്യുതി ഉത്പാദനമോ അത് വഴി ചാര്‍ജ് കുറയ്ക്കാനുമാവുമെന്നുമാണ് ഒരു പ്രതീക്ഷ നല്‍കുന്ന ഭരണ കൂടം ചിന്തിക്കേണ്ടത്. അല്ലാതെ, വൈദ്യുതി ചാര്‍ജ് കൂട്ടിക്കൊണ്ടേയിരിക്കുമെന്ന് പറയുന്ന സര്‍ക്കാര്‍ പ്രതീക്ഷ നഷ്ടപ്പെട്ട ഒരു സര്‍ക്കാറാണെന്നെ വിലയിരുത്താനാവു. വരുംകാലങ്ങളില്‍ ഒരു വീടിന് മാസം മുന്നൂറ് യൂണിറ്റ് വൈദ്യുതി മാത്രമെ നല്‍കാനാവൂ എന്നും ബാക്കി ആവശ്യം വരുന്നത് സോളാര്‍ പോലുള്ള സൗകര്യം ഉപയോഗിച്ച് സ്വയം ഉത്പാദിപ്പിക്കണമെന്ന, അതിനു വേണ്ട ഒത്താശകള്‍ സര്‍ക്കാര്‍ തലത്തില്‍ ചെയ്തു തരുമെന്നുമാണ് പറയുന്നതെങ്കില്‍ ന്യായീകരിക്കാവുന്നതാണ്. സര്‍ക്കാര്‍ പൊതുമേഖലയിലല്ലെങ്കില്‍ സ്വകാര്യ മേഖലയിലെങ്കിലും സൗരോര്‍ജ്ജം പോലുള്ള മറ്റു വഴികള്‍ എത്രയും പെട്ടെന്ന് പ്രായോഗികമാക്കി വൈദ്യുതി ചാര്‍ജ് കുറക്കാനാവുമെന്ന പോസിറ്റീവി തിങ്കിങ് ആണ്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാവേണ്ടത്.

എ എസ് മുഹമ്മദ്കുഞ്ഞി













Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
   

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.