Latest News

കര്‍ണാടകയില്‍ ജനവിധി തേടി അഞ്ച് മലയാളികളും

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടി മലയാളികളും. മേയ് അഞ്ചിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷയുമായി അഞ്ച് മലയാളികളാണ് രംഗത്തുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ മുന്‍ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹീം, മുന്‍ മന്ത്രി കെ.ജെ. ജോര്‍ജ്, എന്‍.എ. ഹാരിസ്, യു.ടി. ഖാദര്‍, സ്വതന്ത്രനായി മത്സരിക്കുന്ന ടി.ജെ. എബ്രഹാം തുടങ്ങിയവരാണ് ജനവിധി തേടുന്ന മലയാളികള്‍.

തെരഞ്ഞെടുപ്പ് സ്ട്രാറ്റജി കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ സി.എം. ഇബ്രാഹീം ഷിമോഗയിലെ ഭദ്രാവതിയില്‍നിന്നാണ് മത്സരിക്കുന്നത്. കണ്ണൂരിലെ തളിപ്പറമ്പില്‍ കുടുംബവേരുകളുള്ള ഇബ്രാഹീം നേരത്തെ ജനതാദള്‍ നേതാവ് എച്ച്.ഡി. ദേവഗൗഡയുടെ അടുത്ത അനുയായിയായിരുന്നു. 2005ല്‍ സിദ്ധരാമയ്യക്കൊപ്പം ദള്‍ വിട്ട ഇബ്രാഹീം പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. സ്റ്റീല്‍ സിറ്റി എന്നറിയപ്പെടുന്ന ഭദ്രാവതിയില്‍ കടുത്ത മത്സരമാണ് മുന്‍ കേന്ദ്ര വ്യോമയാന മന്ത്രിയായ ഇബ്രാഹീം നേരിടുന്നത്.

സീറ്റ് ലഭിക്കാത്തതിനാല്‍ സിറ്റിങ് എം.എല്‍.എ സംഗമേശ്വര്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്. കെ.ജെ.പി പിന്തുണയും സംഗമേഷിനാണ്. മണ്ഡലത്തിലെ 40,000ത്തോളം മുസ്ലിം വോട്ടുകള്‍ കണ്ടാണ് കോണ്‍ഗ്രസ് ഇബ്രാഹീമിനെ സ്ഥാനാര്‍ഥിയാക്കിയത്.

കോട്ടയം സ്വദേശിയായ കെ.ജെ. ജോര്‍ജ് 1989ലെ വീരേന്ദ്ര പാട്ടീല്‍ മന്ത്രിസഭയില്‍ ഭക്ഷ്യ-ഗതാഗത മന്ത്രിയും 1990ലെ ബംഗാരപ്പ മന്ത്രിസഭയിലെ നഗര വികസന മന്ത്രിയുമായിരുന്നു. 85 മുതല്‍ 94 വരെ ഭാരതിനഗര്‍ മണ്ഡലത്തെയും 2008ല്‍ സര്‍വജ്ഞ നഗര്‍ മണ്ഡലത്തെയും നിയമസഭയില്‍ പ്രതിനിധാനം ചെയ്ത ജോര്‍ജ് ഇത്തവണയും സര്‍വജ്ഞനഗര്‍ മണ്ഡലത്തില്‍നിന്നാണ് മത്സരിക്കുന്നത്. ബി.ജെ.പിക്ക് ശക്തനായ ഒരു സ്ഥാനാര്‍ഥിയില്ലെന്നതാണ് ജോര്‍ജിനുള്ള മുന്‍ തൂക്കം. 22,608 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജോര്‍ജ് 2008ല്‍ ജയിച്ചത്.
ബംഗളൂരു നഗരത്തിന്‍െറ ഹൃദയ ഭാഗമെന്ന് വിളിക്കുന്ന ശാന്തിനഗര്‍ മണ്ഡലത്തില്‍നിന്നാണ് സിറ്റിങ് എം.എല്‍.എയായ എന്‍.എ. ഹാരിസ് മത്സരിക്കുന്നത്. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച എന്‍.എ. മുഹമ്മദിന്‍െറ മകനാണ് എന്‍.എ. ഹാരിസ്. കാസര്‍കോട് ചന്ദ്രഗിരി കീഴൂര്‍ നാലപ്പാട് കുടുംബാംഗമായ എന്‍.എ. ഹാരിസ് ബംഗളൂരുവിലെ നാലപ്പാട് ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡി കൂടിയാണ്.
കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന ഹാരിസ് 2004ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവാജിനഗറില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2008ല്‍ 13,000 വോട്ടുകള്‍ക്കാണ് ശാന്തിനഗര്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ചത്. എതിരാളി ബി.ജെ.പി സ്ഥാനാര്‍ഥി മേയര്‍ ഡി. വെങ്കടേഷ് മൂര്‍ത്തിയാണ്.
ശാന്തിനഗറിലെ വോട്ടര്‍മാരില്‍ 30,000 പേര്‍ മുസ്ലിംകളും 72,000 പേര്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പെടുന്നവരുമാണ്.
മംഗലാപുരം (ഉള്ളാള്‍) കഴിഞ്ഞ 24 വര്‍ഷമായി ഭരിക്കുന്നത് മലയാളികളാണ്. 1972,78,99,’04ലും യു.ടി. ഫരീദും അദ്ദേഹത്തിന്‍െറ മരണ ശേഷം 2008ല്‍ മകന്‍ യു.ടി. ഖാദറുമാണ് നിയമസഭയില്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്തത്. മുസ്ലിം വോട്ടര്‍മാരാണ് കൂടുതലും. പിതാവിന്‍െറ ജനപ്രീതിയും ഉള്ളാളിലെ പരമ്പരാഗത മുസ്ലിം കുടുംബങ്ങളുടെ പിന്തുണയുടെയും കരുത്തില്‍ ഇത്തവണയും നിയമസഭയിലെത്താമെന്നുള്ള കണക്കുകൂട്ടലിലാണ് യു.ടി. ഖാദര്‍.

ചന്ദ്രഹാസ ഉല്ലാലയാണ് ബി.ജെ.പി സ്ഥാനാര്‍ഥി. കര്‍ണാടകയിലെ ശക്തിമേഖലകളിലൊന്നായ മംഗലാപുരത്ത് സി.പി.എം കെ. കൃഷ്ണപ്പയെയാണ് മത്സരിപ്പിക്കുന്നത്. അബ്ദുല്‍ അസീസാണ് ജനതാദള്‍ സ്ഥാനാര്‍ഥി. മുന്‍ മന്ത്രി ബേബി ജോണിന്‍െറ ബന്ധുവും സാമൂഹിക പ്രവര്‍ത്തകനും കോട്ടയം സ്വദേശിയുമായ ടി.ജെ. എബ്രഹാം ഇത്തവണ ഹൈദരാബാദ് കര്‍ണാടക മേഖലയിലെ ബിദര്‍ സൗത്തില്‍നിന്നാണ് മത്സരിക്കുന്നത്. കഴിഞ്ഞതവണ ബംഗളൂരുവിലെ കെ.ആര്‍ പുരത്തുനിന്ന് ബി.എസ്.പി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
മൈസൂര്‍-ബംഗളൂരു അതിവേഗ കോറിഡോര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ നന്ദി ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ (നൈസ്) എം.ഡി അശോക് കെന്നി കര്‍ണാടക മക്കാലപക്ഷ സ്ഥാനാര്‍ഥിയായി ബിദറില്‍ മത്സരിക്കുന്നതിനാലാണ് അവിടെ മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് എബ്രഹാം പറഞ്ഞു. മൈസൂര്‍-ബംഗളൂരു അതിവേഗ കോറിഡോര്‍ നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്നും നൈസ് കോടികളുടെ ക്രമക്കേട് നടത്തിയെന്നും ആരോപിച്ച് പലതവണ എബ്രഹാം രംഗത്തെത്തിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.