Latest News

നാറാത്ത് സംഭവം: സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണം- പോപുലര്‍ ഫ്രണ്ട്

തിരുവനന്തപുരം: കണ്ണൂര്‍ നാറാത്ത് സംഭവത്തെക്കുറിച്ച് ഇപ്പോള്‍ പോലിസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കരമന അശ്‌റഫ് മൗലവി.

സത്യസന്ധവും നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കണ്ണൂരിലുണ്ടായ ആര്‍.എസ്.എസ്, സി.പി.എം, യൂത്ത് ലീഗ് തുടങ്ങിയ കക്ഷികളുടെ പ്രവര്‍ത്തകര്‍ പ്രതികളായ ആയുധവേട്ട, സ്‌ഫോടനങ്ങള്‍, സ്‌ഫോടന മരണങ്ങള്‍ എന്നിവയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം. നാറാത്ത് 21 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ അറസ്റ്റുമായി ബന്ധപ്പെട്ടു തുടക്കംമുതല്‍ ദുരൂഹതകളാണു നിലനില്‍ക്കുന്നത്. പോലിസിലെ ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നാണു സംശയം ഉയരുന്നത്. ആദ്യം പ്രതികളുടെ വിദേശബന്ധത്തെക്കുറിച്ചും പിന്നീടു മാറാട് കേസുമായി ബന്ധിപ്പിച്ചും പോലിസ് മാധ്യമങ്ങള്‍ക്കു നല്‍കിയ വാര്‍ത്തകള്‍ ഈ സംശയം ബലപ്പെടുത്തുന്നതാണ്. ഇപ്പോള്‍ ബാംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെടുത്തിയാണു വാര്‍ത്തകള്‍ വരുന്നത്.

ആര്‍.എസ്.എസ്, സി.പി.എം, യൂത്ത് ലീഗ് സംഘടനകള്‍ തികഞ്ഞ രാഷ്ട്രീയലക്ഷ്യത്തോടെ നടത്തുന്ന നീക്കങ്ങള്‍ അന്വേഷണത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇത്തരം സംഘടനകളുടെ താല്‍പ്പര്യത്തിന് അനുസരിച്ചാണു പോലിസ് അന്വേഷണം മുന്നോട്ടുപോവുന്നത്. കണ്ണൂരില്‍ സി.പി.എം, ബി.ജെ.പി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ പക്കല്‍ നിന്ന് വന്‍ ആയുധങ്ങള്‍ പോലിസ് കണെ്ടടുത്തിട്ടുണ്ട്. അന്നൊന്നും മാധ്യമങ്ങള്‍ ഇത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയിട്ടില്ല. ഒരു പ്രാദേശിക സംഭവത്തിനു ദേശീയപ്രാധാന്യം നല്‍കി പൊലിപ്പിച്ചു വാര്‍ത്തകള്‍ നല്‍കുന്നതും ഗൂഢാലോചനയുടെ ഭാഗമാണെന്നു കരമന അശ്‌റഫ് മൗലവി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

അറസ്റ്റിലായ പ്രവര്‍ത്തകര്‍ക്ക് ഇറാന്‍ ബന്ധമുണെ്ടന്ന പ്രചാരണം പൊളിഞ്ഞ സാഹചര്യത്തിലാണു ബാംഗ്ലൂര്‍ സ്‌ഫോടനബന്ധം ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. 21 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തശേഷമാണു ബോംബും വാളും പോലിസ് പ്രദര്‍ശിപ്പിക്കുന്നത്.

പ്രവര്‍ത്തകരെ പിടികൂടിയശേഷം ബോംബും വാളും സംഭവസ്ഥലത്തു പോലിസ് കൊണ്ടിട്ടതാണെന്നു സംശയിക്കുന്നു. ഇത്തരത്തില്‍ പോലിസ് പ്രവര്‍ത്തിച്ചതായി കണ്ണൂരിലെ മുന്‍കാല സംഭവങ്ങള്‍ തെളിവാണ്. പോപുലര്‍ ഫ്രണ്ട് ദേശവ്യാപകമായി നടത്തുന്ന ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം കാംപയിനിന്റെ ഭാഗമായുള്ള പരിശീലനമാണു നാറാത്ത് നടന്നത്. സംഘടനയെ കരിവാരിത്തേക്കാനും സമൂഹത്തിനു മുന്നില്‍ ഭയപ്പാടുണ്ടാക്കാനും പോലിസ് നടത്തുന്ന ഗൂഢാലോചനയുടെ ഫലമായാണ് ഇത്തരം ആയുധവേട്ടകള്‍. സംഘടനയ്‌ക്കെതിരേ മാധ്യമങ്ങള്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങളുടെ നിജസ്ഥിതി പുറത്തുവന്നാലും പ്രാധാന്യത്തോടെ വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമങ്ങള്‍ തയ്യാറാവാത്ത സ്ഥിതിയാണു നിലനില്‍ക്കുന്നത്. നാറാത്ത് സംഭവത്തെക്കുറിച്ച് ഏത് ഏജന്‍സിയുടെ അന്വേഷണത്തെയും പോപുലര്‍ ഫ്രണ്ട് സ്വാഗതം ചെയ്യുന്നു. പോപുലര്‍ ഫ്രണ്ടിന് വിദേശശക്തികളുമായി ബന്ധമുള്ളതിനു തെളിവില്ല. നാറാത്ത് സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണെ്ടത്തണമെന്നും കരമന അശ്‌റഫ് മൗലവി ആവശ്യപ്പെട്ടു. സംസ്ഥാന സമിതി അംഗം സി കെ അബ്ദുല്‍ സലീം, ജില്ലാ പ്രസിഡന്റ് നൗഷാദ് പൂന്തുറ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.