Latest News

പ്രഭാകരന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍: സമഗ്രവികസനത്തിന് 11,123 കോടിയുടെ പദ്ധതികള്‍


കാസര്‍കോട്: സര്‍ക്കാര്‍ നിയോഗിച്ച പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലയുടെ സമഗ്ര വികസനത്തിന് 11,123 കോടി രൂപയുടെ പദ്ധതികള്‍ക്ക് രൂപരേഖ തയ്യാറായി. പിന്നോക്കം നില്‍ക്കുന്ന ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യം വെയ്ക്കുന്നതാണ് പദ്ധതികള്‍. കൃഷി, വ്യവസായം, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം,വിനോദസഞ്ചാരം,ഊര്‍ജം,റോഡുകളും പാലങ്ങളും,കുടിവെളളം, ആരോഗ്യം, ശുചിത്വവും, മാലിന്യ നിര്‍മ്മാര്‍ജനവും വിദ്യാഭ്യാസം,കായികം, സംസ്‌ക്കാരം, ഭാഷാ ന്യൂനപക്ഷക്ഷേമം പട്ടികജാതിപട്ടികവര്‍ഗ വികസനം, എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പുനരധിവാസം റവന്യുഭരണം, പൊതുസേവനം മെച്ചപ്പെടുത്തല്‍ എന്നീ മേഖലകളിലാണ് പദ്ധതികള്‍ നടപ്പാക്കുക. സംസ്ഥാന സര്‍ക്കാറുകളുടെ വിഹിതം വിവിധ ഏജന്‍സികളുടെ സഹായം,സ്വകാര്യ,പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹായം എന്നിവ ഉപയോഗിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുക.
രൂപരേഖയില്‍ ഏറ്റവും അധികം തുക ചെലവഴിക്കുന്നത് വ്യവസായം, സംരംഭകത്വ തൊഴില്‍ പരിശീലനം എന്നീ മേഖലകളിലാണ്. ഇതിനായി 6853 കോടി രൂപ വിനിയോഗിക്കും. സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 143 കോടി രൂപയും കേന്ദ്രസര്‍ക്കാരും സ്വകാര്യ പൊതുമേഖലാ നിക്ഷേപകരും 6710 കോടി രൂപയും ചെലവഴിക്കണമെന്നാണ് നിര്‍ദ്ദേശം.
കാര്‍ഷിക മേഖലയില്‍636.50 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കും. കേന്ദ്ര സര്‍ക്കാറിന്റെ വിവിധ ഏജന്‍സികളായ നീര്‍ത്തട വികസന മാനേജ്‌മെന്റ്,ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,ദേശീയ കാര്‍ഷിക വികസന പദ്ധതി,ആത്മ എന്നിവയുടേയും സംസ്ഥാന സര്‍ക്കാറിന്റെയും സഹായത്തോടെയുമാണ് ഇത് നടപ്പാക്കുക. മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനും 50.90 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് രൂപരേഖ തയ്യാറാക്കിയത്. ഇതില്‍ 26 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതമായും ആര്‍ഐഡിഎഫ് 2 കോടിയും ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം 1.3കോടിയും ബാങ്ക് വായ്പ ഗുണഭോക്തൃവിഹിതമായി 22 കോടി രൂപയും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.മത്സ്യബന്ധനം ഹാര്‍ബര്‍ എഞ്ചനീയറിംഗ് പദ്ധതികള്‍ക്കായി 206 കോടി രൂപ വിനിയോഗിക്കുന്നതിനാണ് ലക്ഷ്യമിടുനന്ത്.
വിനോദസഞ്ചാരവികസനത്തിന് 123 കോടി രൂപ നിക്ഷേപിക്കാനാണ് പദ്ധതി നിര്‍ദ്ദേശം. ഇതില്‍ 120 കോടി രൂപയും സംസ്ഥാനസര്‍ക്കാര്‍ വിഹിതമായിരിക്കണമെന്നാണ് ലക്ഷ്യം. ഊര്‍ജമേഖലയില്‍ 827.13 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. ചീമേനിയിലെ നിര്‍ദ്ദിഷ്ട താപനിലയ പദ്ധതി ഇതില്‍ ഉള്‍പ്പെടുന്നില്ല. റോഡ്,പാലങ്ങളുടെ വികസനം,കാസര്‍കോട് മുനിസിപ്പാലിറ്റിയുടെ വികസനം എന്നിവയ്ക്ക് 787 കോടി രൂപാ വിനിയോഗിക്കാന്‍ രൂപരേഖയില്‍ നിര്‍ദ്ദേശിക്കുന്നു. ഈ തുക സംസ്ഥാന സര്‍ക്കാറാണ് ലഭ്യമാക്കേണ്ടത്.
കുടിവെളള പദ്ധതികള്‍ക്ക് 760 കോടി രൂപയുടേയും ശുചിത്വം മാലിന്യസംസ്‌ക്കരണം പദ്ധതികള്‍ക്ക് 238 കോടി രൂപയുടേയും ആരോഗ്യ വികസന പദ്ധതികള്‍ക്ക് 216 കോടി രൂപയുടേയും സ്‌ക്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ 128 കോടി രൂപയുടേയും ഉന്നത വിദ്യാഭ്യാസത്തിന് 59 കോടിയുടേയും സാംസ്‌ക്കാരിക മേഖലയില്‍ 3.57 കോടിരൂപയുടേയും വികസന പദ്ധതികളാണ് ലക്ഷ്യമിടുന്നത്.
ഭാഷാന്യൂനപക്ഷ ക്ഷേമത്തിന് പദധതിയില്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നു. ഇതിനായി 3.80 കോടി രൂപ വിനിയോഗിക്കും. സംസ്ഥാന സര്‍ക്കാര്‍ 1.05 കോടിയും കേന്ദ്ര സര്‍ക്കാര്‍ 2.75 കോടിയും നീക്കിവെക്കണമെന്ന് രേഖ നിര്‍ദ്ദേശിക്കുന്നു.
കായികമേഖലയുടെ വികസനത്തിന് 30.26 കോടിയും പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ പദ്ധതികള്‍ക്ക് 119 കോടിരൂപയും എന്‍ഡോസള്‍ഫാന്‍ ദിരുതബാധിതരുടെ പുനരധിവാസത്തിന് 37.15 കോടിയും വിനിയോഗിക്കണമെന്നാണ് നിര്‍ദ്ദേശമുളളത്.റവന്യുഭരണം മെച്ചപ്പെടുത്താന്‍ 4.16 കോടി രൂപയുടേയും പൊതു സേവനം മെച്ചപ്പെടുത്തുന്നതിന് 41.22 കോടി രൂപയുടേയും പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലയുടെ ചുമതലയുളള കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന്റെ അദ്ധ്യക്ഷതയില്‍ ഏപ്രില്‍ 5 ന് രാവിലെ 10ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.