Latest News

നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തിലേക്ക് ബി ജെ പി നടത്തിയ മാര്‍ച്ചില്‍ അക്രമം


കണ്ണൂര്‍: നാറാത്ത് പോപ്പുലര്‍ഫ്രന്റിന്റേതായി പോലീസ് കണ്ടെത്തിയ ആയുധ പരിശീലനകേന്ദ്രത്തിലേക്ക് നിരോധനാജ്ഞ ലംഘിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബി ജെ പി സംസ്ഥാന സിക്രട്ടറി കെ സുരേന്ദ്രന്‍. ജില്ലാപ്രസിഡന്റ് കെ രഞ്ചിത്ത് തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്തു.

രണ്ട് എ ബി വി പി പ്രവര്‍ത്തകര്‍ക്കും ഒരു ബി ജെ പി പ്രവര്‍ത്തകനുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രജിലേഷ്, അനൂപ് എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനിടയില്‍ പോലീസിന് ബിയര്‍ക്കുപ്പികള്‍കൊണ്ടും കല്ലുകൊണ്ടും ഏറ് കിട്ടി. സംഘര്‍ഷം കണ്ട് കുഴഞ്ഞുവീണ ബി ജെ പി നേതാവ് ഭാഗ്യശീലന്‍ ചാലാടിനെ ഉടന്‍ തന്നെ പോലീസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ചൊവ്വാഴ്ച 11 മണിയോടുകൂടി കമ്പില്‍ പന്നിയാങ്കണ്ടി ഹൈസ്‌കൂളിന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് നാറാത്ത് പഞ്ചായത്ത് അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു. ശക്തമായ ബാരിക്കേഡുകളും കനത്ത പോലീസ് സംഘത്തെയും വിന്യസിച്ചാണ് മാര്‍ച്ച് തടഞ്ഞത്. മാര്‍ച്ചിന്റെ മുന്‍ നിരയിലുണ്ടായ രണ്ടുപേര്‍ ബാരിക്കേഡുകള്‍ക്കിടയിലൂടെ പുറത്ത് കടന്നയുടന്‍ പോലീസ് സംഘം ഇവരെ പിടികൂടി. പോലീസ് മര്‍ദനമേറ്റാണ് ഇരുവര്‍ക്കും പരിക്കേറ്റത്. ചെറിയതോതില്‍ ലാത്തിവീശലും നടന്നു.
മാര്‍ച്ച് സംസ്ഥാന ജനറല്‍ സിക്രട്ടറി കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ സുധാകരനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു സുരേന്ദ്രന്റെ പ്രസംഗം. കണ്ണൂരിലെ തീവ്രവാദ കേസുകള്‍ അട്ടിമറിക്കുന്നത് കെ സുധാകരനാണെന്നും കോണ്‍ഗ്രസിന്റെയും സുധാകരന്റെയും ചൊല്‍പ്പടിക്ക് നടത്തുന്ന എസ് പി തീക്കൊള്ളികൊണ്ട് തലചൊറിയരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ രഞ്ചിത്ത്, പി കെ വേലായുധന്‍, പ്രവീണ്‍ കോടോത്ത്, യു ടി ജയന്തന്‍, കെ കെ വിനോദ്കുമാര്‍, പി സത്യപ്രകാശ്, എ പി ഗംഗാധരന്‍, ബിജു എളക്കുഴി തുടങ്ങിയ നേതാക്കള്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
ഭീകരകേന്ദ്രം തര്‍ക്കുക, രാജ്യദ്രോഹികളെ തുറങ്കിലടക്കുക, നാറാത്ത് കേസ് എന്‍ ഐ യെ ഏല്‍പ്പിക്കുക തുടങ്ങിയാവശ്യങ്ങളുന്നയിച്ചാണ് ബി ജെ പി മാര്‍ച്ച്.
ഉദ്ഘാടനപ്രസംഗത്തിന് ശേഷം പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിച്ചത് വീണ്ടും സംഘര്‍ഷത്തിനിടയാക്കി. സമരക്കാരും പോലീസും തമ്മില്‍ ഉന്തുംതള്ളും നടന്നു.
അതിനിടെ മാര്‍ച്ച് കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടയില്‍ പന്നിയാങ്കണ്ടി, കമ്പില്‍ ബസാറിലെ എസ് ഡി പി ഐ മുസ്ലിംലീഗ് തോരണങ്ങളും ഫല്‍ക്‌സ്‌ബോര്‍ഡുകളും നശിപ്പിക്കപ്പെട്ടു. കമ്പില്‍ ടൗണിലെ പട്ടുറുമാല്‍ വസ്ത്രാലയത്തിന് നേരെ കല്ലേറും നടന്നു. ചില്ലുകള്‍ തകര്‍ന്നു. പോലീസ് ഇവരെ വിരട്ടിയോടിച്ചു.
സംഘര്‍ഷം കണക്കിലെടുത്ത് കമ്പില്‍, നാറാത്ത് മേഖലയിലെ കച്ചവട സ്ഥാപനങ്ങള്‍ പോലീസ് നേരത്തെ തന്നെ അടപ്പിച്ചിരുന്നു. എ എസ് പി ട്രെയിനി യതീഷ്ചന്ദ്ര, കണ്ണൂര്‍ ഡിവൈ എസ് പി പി സുകുമാരന്‍, ഇരിട്ടി ഡി വൈ എസ് പി പ്രദീപ്കുമാര്‍, സി ഐ മാരായ ബാലകൃഷ്ണന്‍, മനോജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കനത്ത പോലീസ് സന്നാഹമാണ് മാര്‍ച്ച് നേരിടാന്‍ ഉണ്ടായത്. സ്ഥലത്ത് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നിരീക്ഷണവുമുണ്ടായിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് തിങ്കളാഴ്ച മുതല്‍ നാറാത്ത് മേഖലയില്‍ പോലീസ് മേധാവി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. മാര്‍ച്ചും പ്രകടനവും പാടില്ലെന്നായിരുന്നു എസ് പിയുടെ ഉത്തരവ്. തിങ്കളാഴ്ച സായുധസേന ഫല്‍ഗ്മാര്‍ച്ചും നടത്തിയിരുന്നു. നിരോധനാജ്ഞ 13വരെ തുടരും. 

അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് കെ സുരേന്ദ്രന്‍ അടക്കം 500 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.




Photos: Sudinam
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.