Latest News

മണല്‍ മാഫിയകളെ നിയന്ത്രിക്കാന്‍ സ്‌ക്വാഡ് പ്രവര്‍ത്തനം ശക്തമാക്കും

കാസര്‍കോട്: ജില്ലയില്‍ മണല്‍ മാഫിയകളെ നിയന്ത്രിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി സ്‌ക്വാഡുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ജില്ലാതല റിവര്‍ മാനേജ്‌മെന്റ് വിദഗ്ധ സമിതിയോഗം തീരുമാനിച്ചു. 

കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു.
ജില്ലയില്‍ നിലവില്‍ ആറ് സ്‌ക്വാഡുകളാണുള്ളത്. ഇവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും നേതൃത്വം നല്‍കാനും ഹോസ്ദുര്‍ഗ് താലൂക്കില്‍ സബ്കളക്ടറെയും കാസര്‍കോട് താലൂക്കില്‍ എ.ഡി.എം.നെ ചുമതലപ്പെടുത്തി. ഇതുകൂടാതെ ചില കടവുകള്‍ അടച്ചു പൂട്ടണമെന്ന പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ സബ്കളക്ടറെ ചുമതലപ്പെടുത്തി.
കാലവര്‍ഷം ആരംഭിക്കുന്നതോടെ രണ്ട് മാസത്തേക്ക് മണല്‍ ഖനനം നിര്‍ത്തിവെയ്ക്കുന്ന സാഹചര്യത്തില്‍ ഇ-മണലിനുള്ള ടോക്കണ്‍ വിതരണം നിര്‍ത്തിവെക്കും. മണല്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് തൊട്ടടുത്ത ആഴ്ച തന്നെ മണല്‍ നല്‍കാന്‍ ഇപ്പോള്‍ കഴിയുന്നുണ്ട്. എന്നാല്‍ നിര്‍ദ്ദിഷ്ട സ്ഥലത്ത് നിന്ന് തന്നെ മണല്‍ ആവശ്യപ്പെടുന്നവര്‍ക്ക് കുറച്ചു കാലതാമസം ഉണ്ടാവുന്നു. മണല്‍ പാസ് അനുവദിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റിലൂടെ ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. മണല്‍ ലഭ്യതയുള്ള കടവുകളുടെ ലിസ്റ്റും ബുക്ക് ചെയ്യുന്ന സമയത്ത് അറിയാന്‍ കഴിയും.
ഗുണനിലവാരം കുറഞ്ഞ മണല്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കുകയാണെങ്കില്‍ ബന്ധപ്പെട്ട കടവ് തന്നെ റദ്ദ് ചെയ്യുന്ന നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് കളക്ടര്‍ അറിയിച്ചു. ചന്ദ്രഗിരി പുഴയുടെ കരകളില്‍ മരം നട്ട് പിടിപ്പിക്കും, അത്യാവശ്യ സ്ഥലങ്ങളില്‍ കല്ല് കെട്ടി സംരക്ഷിക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലയിലെ പുഴകളുടെ സംരക്ഷണത്തിന് ഇരു കരകളിലും മരങ്ങളും മുളയും നട്ടുപിടിപ്പിച്ച് ജൈവസംരക്ഷണ ഭിത്തികള്‍ തീര്‍ക്കുന്ന പദ്ധതികള്‍ നടപ്പിലാക്കും. പുഴകളുടെ സംരക്ഷണത്തിനായി തയ്യാറാക്കിയ 39 പദ്ധതികള്‍ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് യോഗത്തില്‍ അറിയിച്ചു.
ജില്ലയില്‍ പുതുതായി രണ്ട് കടവുകള്‍ അനുവദിക്കുന്നതിനായി യോഗം സെന്‍ട്രല്‍ വാട്ടര്‍ റിസോഴ്‌സ് ഡവലപ്പ്‌മെന്റ് ആന്റ് മാനേജ്‌മെന്റിനോട് അഭ്യര്‍ത്ഥിച്ചു. മംഗല്‍പ്പാടി പഞ്ചായത്തിലെ അഡുക്കാ-കോട്ടക്കടവ് മുളിയാര്‍ പഞ്ചായത്തിലെ മല്ലുവളയിലുമാണ് പുതിയ കടവുകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മംഗല്‍പ്പാടി പഞ്ചായത്തിലെ മടന്തൂര്‍-ജോഡ്ക്കല്‍ കടവ് റദ്ദ് ചെയ്യാനും യോഗം തീരുമാനിച്ചു. ചില പരാതികളെ തുടര്‍ന്ന് ചളിയംകോട് കടവിലെ സൂപ്പര്‍വൈസറെ മാറ്റാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ സബ് കളക്ടര്‍ വെങ്കിടേഷ്പതി, സമിതി അംഗങ്ങളായ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി ചായിന്റടി, എണ്‍മകജെ പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്.സോമശേഖര, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.