Latest News

ഗണേഷിനെതിരെ വീണ്ടും ജോര്‍ജ്; മന്ത്രിസഭയില്‍ ചേരുന്നത് ധാര്‍മ്മികതയല്ല

തിരുവനന്തപുരം: കെ.ബി ഗണേഷ്‌കുമാറിന്റെ മന്ത്രിസഭാ പുനഃപ്രവേശനത്തിന് വിലങ്ങുതടിയായി ചീഫ് വിപ്പ് പി.സി ജോര്‍ജ് വീണ്ടും രംഗത്തെത്തി. ഗണേഷ്‌കുമാര്‍ രാജിവച്ച സാഹചര്യം ഇപ്പോഴും നിലനില്‍ക്കുകയാണ്. യാമിനി നല്‍കിയ സത്യവാങ്മൂലം കോടതിയില്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഗണേഷ് പാപി തന്നെയാണ്. ആ സാഹചര്യത്തില്‍ ഗണേഷ് മന്ത്രിസഭയില്‍ തിരിച്ചെത്തുന്നത് ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ലെന്നും ജോര്‍ജ് പറഞ്ഞു.

ബാലകൃഷ്ണപിള്ളയ്ക്ക് കാബിനറ്റ് റാങ്ക് പദവി നല്‍കിയത് ഗണേഷിന് നഷ്ടപ്പെട്ട മന്ത്രിസ്ഥാനത്തിന് പകരമാണെന്നും ഗണേഷ് വീണ്ടും മന്ത്രിയാകുന്നതിനെ മുഖ്യമന്ത്രിയോ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരോ താല്‍പര്യമെടുക്കില്ലെന്നും ജോര്‍ജ് പറഞ്ഞു.

ഏപ്രില്‍ ഒന്നിന് കോടതിയില്‍ യാമിനിക്കെതിരെ സത്യവാങ്മൂലം നല്‍കിയ ഗണേഷ് ഒന്‍പതിന് താന്‍ നല്‍കിയത് കള്ള സത്യവാങ്മൂലമാണെന്നും യാമിനി പറഞ്ഞതെല്ലാം ശരിയാണെന്നും കാണിച്ച് വീണ്ടും സത്യവാങ്മൂലം നല്‍കിയിരുന്നു. യാമിനിയുടെ സത്യവാങ്മൂലം നിലനില്‍ക്കുന്നിടത്തോളം കാലം ഗണേഷിന് മന്ത്രിസഭയില്‍ അംഗമാകുന്നത് ധാര്‍മ്മികമായി ശരിയല്ല. ഒത്തുതീര്‍പ്പില്‍ എത്തിയെങ്കിലും പ്രശ്‌നം കോടതിയില്‍ തന്നെയാണ്.

മാത്രമല്ല, ബാലകൃഷ്ണപിള്ളയെ കാബിനറ്റ് റാങ്കോടെ മുന്നോക്ക ക്ഷേമ വികസന കോര്‍പറേഷന്‍ ചെയര്‍മാനാക്കാന്‍ യുഡിഎഫ് തീരുമാനിച്ചു കഴിഞ്ഞു. പദവി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് പിള്ള മുഖ്യമന്ത്രിയെ അറിയിച്ചു കഴിഞ്ഞു. ഒരു എംഎല്‍എ മാരതമുള്ള കക്ഷിക്ക് ഇനിയൊരു കാബിനറ്റ് റാങ്ക് പദവി കൂടി നല്‍കാന്‍ കഴിയില്ല. അങ്ങനെ നല്‍കിയാല്‍ അനൂപ് ജേക്കബിന്റെ പാര്‍ട്ടിക്കും ഷിബു ബേബി ജോണിന്റെ പാര്‍ട്ടിക്കും അത്തരം പദവി നല്‍കേണ്ടിവരും. വേലിയേല്‍ കിടന്ന പാമ്പിനെ എടുത്ത് തോളിലിടണ്ട എന്ന നിലപാടാണ് തനിക്കുള്ളത്.

കൂടാതെ, യുഡിഎഫിന്റെ അംഗീകാരത്തോടെ മാത്രമേ ഗണേഷിനെ വീണ്ടും മന്ത്രിയാക്കാന്‍ കഴിയൂ. ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തണം. ഭരണഘടനാപരമായി ആരെ വേണമെങ്കിലും മന്ത്രിയാക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയും. ചമ്പല്‍ കൊള്ളക്കാരിയെ വേണമെങ്കിലും മുഖ്യമന്ത്രിക്ക് മന്ത്രിസഭയില്‍ എടുക്കാം. അത് മുഖ്യമന്ത്രിയുടെ പാര്‍ട്ടി ഒറ്റയ്ക്ക് ഭരിക്കുന്ന അവസരത്തിലായിരിക്കണം. കൂട്ടുകക്ഷി ഭരണത്തില്‍ ഘടകകക്ഷി നേതാക്കളുടെ അഭിപ്രായം കൂടി തേടേണ്ടത് അനിവാര്യമാണ്. മാന്യമായി മുന്നോട്ടുപോകുന്ന സര്‍ക്കാരാണിത്. ആവശ്യമില്ലാത്ത ചര്‍ച്ചകളും പ്രശ്‌നങ്ങളും ഉണ്ടാക്കി സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തരുതെന്ന് മാത്രമേയ തനിക്കു പറയാനുള്ളൂ- ജോര്‍ജ് പറഞ്ഞു.

ഗണേഷിനെ മന്ത്രിമാക്കണമെന്ന് മുഖ്യമന്ത്രിക്കോ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കോ താല്‍പര്യമുണ്ടെന്ന് തനിക്ക് ബോധ്യപ്പെട്ടിട്ടില്ല. സുകുമാരന്‍ നായരുമായി താന്‍ സംസാരിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പിന്നെ ആര്‍ക്കാണ് താല്‍പര്യമെന്ന് വ്യക്തമല്ല. ഗണേഷ് നല്ല മന്ത്രിയായിരുന്നുവെന്നതില്‍ തനിക്ക് തര്‍ക്കമില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ജോര്‍ജ് പറഞ്ഞു. നല്ല ഭരണമായിരുന്നുവെന്ന് യാമിനി വരെ പറഞ്ഞിട്ടുണ്ട്.

ഗണേഷിന് പകരം കോണ്‍ഗ്രസില്‍ നിന്ന് മന്ത്രി വരണമെന്നാണ് ബാലകൃഷ്ണപിള്ള പറഞ്ഞത്. അതുതന്നെയാണ് വേണ്ടത്. അടിക്കടി നിലപാട് മാറ്റുന്ന പിള്ളയുടെ രീതിയും ശരിയല്ല. ഗണേഷിന്റെ മന്ത്രിസ്ഥാനത്തിന് പകരമാണ് ബാലകൃഷ്ണപിള്ളയ്ക്ക് കാബിനറ്റ് റാങ്ക് നല്‍കിയത്. ഗണേഷിന് മന്ത്രിസ്ഥാനത്തിനു വേണ്ടി പിള്ള കാബിനറ്റ് പദവി ഒഴിഞ്ഞാല്‍ അത് അദ്ദേഹത്തെ അപമാനിക്കലാവും. ഗണേഷിന് ചില സിനിമക്കാരുടെ അല്ലാതെ ആരുടെയും പിന്തുണയില്ലെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

തന്റെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണെന്നും പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി പറയുന്നതാണ് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടെന്നും ജോര്‍ജ് വ്യക്തമാക്കി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.