Latest News

മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ചാമ്പ്യന്‍മാര്‍

കൊല്‍ക്കത്ത: മുംബൈ ഇന്ത്യന്‍സിന് ആദ്യ ഐപിഎല്‍ കിരീടം. ചെന്നൈയുടെ പേര് കേട്ട ബാറ്റിംഗ് നിരയുടെ വിക്കറ്റുകള്‍ ചീട്ടുകൊട്ടാരം പോലെ വീണ ഫൈനലില്‍ 23 റണ്‍സിനായിരുന്നു മുംബൈയുടെ ജയം. മുംബൈ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈയ്ക്ക് നിശ്ചിത ഇരുപത് ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് എടുക്കാനേ കഴിഞ്ഞൂള്ളൂ. അര്‍ധ സെഞ്ച്വറിയെടുത്ത (63) നായകന്‍ മഹേന്ദ്ര സിംഗ് ധോണി മാത്രമാണ് ചെന്നൈ നിരയില്‍ തിളങ്ങിയത്. മികച്ച ബാറ്റിംഗ് കൂട്ടുകെട്ട് ഉണ്ടാക്കുന്നതിലും സ്‌കോര്‍ കണ്ടെത്തുന്നതിലും മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ടത് ചെന്നൈയെ മൂന്നാം ഐപിഎല്‍ കരീടത്തില്‍ നിന്നും അകറ്റി.

രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ലസിത് മലിംഗയും മിച്ചല്‍ ജോണ്‍സണും ഹര്‍ഭജന്‍ സിംഗുമാണ് ചെന്നൈ ബാറ്റിംഗ് നിരയെ എറിഞ്ഞിട്ടത്. കീറന്‍ പൊള്ളാര്‍ഡിന്റെ അര്‍ധസെഞ്ച്വറി മികവിലായിരുന്നു ചെന്നൈയ്‌ക്കെതിരെ മുംബൈ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

2010ല്‍ കലാശപ്പോരാട്ടത്തില്‍ 22 റണ്‍സിന് ചെന്നൈയോടു തോറ്റതിനുള്ള മധുര പ്രതികാരം കൂടിയായി മുംബൈയ്ക്ക് ഈ വിജയം. ഒപ്പം ക്രിക്കറ്റിലെ മഹാരഥന്‍മാരായ സച്ചിന്‍ ടെണ്ടുല്‍ക്കറിനും റിക്കി പോണ്ടിംഗിനുമുള്ള മധുര സമ്മാനം കൂടിയായി മുംബൈയുടെ ആദ്യ ഐപിഎല്‍ ജയം.

നേരത്തെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച മുംബൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ വെറും 16 റണ്‍സ് മാത്രമുള്ളപ്പോള്‍ മുംബൈയ്ക്ക് 3 മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. രോഹിത് ശര്‍മ്മയെയും(2) അദിത്യ താരെയും(0) പുറത്താക്കി ആല്‍ബി മോര്‍ക്കലും ഡൈ്വന്‍ സ്മിത്തിനെ പുറത്താക്കി ഇശാന്ത് ശര്‍മ്മയുമാണ് ചെന്നൈയ്ക്ക് മത്സരത്തില്‍ മേല്‍കൈ നേടികൊടുത്തത്. പതുക്കെ താളം കണ്ടെത്തിയ ദിനേശ് കാര്‍ത്തിക്കിനെ(21) പുറത്താക്കി ക്രിസ് മോറിസ് മുംബൈയെ ഒന്നുകൂടി പ്രതിരോധത്തിലാക്കി. അപ്പോള്‍ നാലിന് 52 എന്ന നിലയിലായിരുന്നു മുംബൈ. കീറന്‍ പൊള്ളാര്‍ഡും(60) അമ്പാടി റായിഡുവും(37) അഞ്ചാം വിക്കറ്റില്‍ ഒത്തു ചേര്‍ന്നപ്പോള്‍ മുംബൈയുടെ സ്‌കോര്‍ ചലിക്കാന്‍ തുടങ്ങി. ഇവരുടെ കൂട്ടുകെട്ടില്‍ പിറന്ന 48 റണ്‍സാണ് മുംബൈയ്ക്ക് പൊരുതാനുള്ള സ്‌കോര്‍ നേടിക്കൊടുത്തത്.

പുറത്താകാതെ 32 പന്തില്‍ മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെയായിരുന്നു പൊള്ളാര്‍ഡിന്റെ ഇന്നിംഗ്‌സ്.

ഡൈ്വന്‍ ബ്രാവോ എറിഞ്ഞ അവസാന ഓവറിലെ അവസാന രണ്ട് പന്തിലായിരുന്നു പൊള്ളാര്‍ഡ് തന്റെ രണ്ട് സിക്‌സറുകള്‍ നേടിയത്. സ്‌കോര്‍ 100ല്‍ നില്‍ക്കുമ്പോള്‍ അമ്പാടി റായിഡുവിന്റെ വിക്കറ്റ് മുംബൈയ്ക്ക് നഷ്ടമായി. പിന്നീട് ക്രീസില്‍ എത്തിയവരെല്ലാം ഒന്നിനെ പിറകെ ഒന്നായി കൂടാരം കയറിയത് മുംബൈയെ വലിയ സ്‌കോറില്‍ നിന്ന് അകറ്റി. ഹര്‍ഭജന്‍ സിംഗ് 14 റണ്‍സെടുത്ത് പുറത്തായി. നിശ്ചിത ഇരുപത് ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 148 റണ്‍സെടുത്തത്.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഡൈ്വന്‍ ബ്രാവോയും രണ്ട് വിക്കറ്റെടുത്ത ആല്‍ബി മോര്‍ക്കലുമാണ് ചെന്നൈ ബോളിംഗ് നിരയില്‍ തിളങ്ങിയത്.

മുംബൈയുടെ സ്‌കോറിനെ പിന്തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച ചെന്നൈയ്ക്ക് ആദ്യ ഓവറില്‍ തന്നെ തിരിച്ചടി ലഭിച്ചു. തുടരെ തുടരെയുള്ള പന്തുകളില്‍ മൈക്ക് ഹസിയേയും(1) സുരേഷ് റെയ്‌നയേയും(0) പുറത്താക്കി ലസിത് മലിംഗയാണ് ചെന്നൈയെ പ്രതിരോധത്തിലാക്കിയത്. രണ്ടിന് രണ്ട് എന്ന നിലയിലായിരുന്നു മുംബൈ അപ്പോള്‍. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് ചേര്‍ക്കുന്നതിനിടെ റണ്ണൊന്നുമെടുക്കാതെ ബദരിനാഥും കൂടാരം കയറി. മിച്ചല്‍ ജോണ്‍സണായിരുന്നു വിക്കറ്റ്. മുരളി വിജയും(18) ഡൈ്വന്‍ ബ്രാവോയും(15) പതിയെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും ബ്രാവോയെ പുറത്താക്കി ധവാന്‍ ആ ശ്രമം മുളയിലേ നുള്ളി.

തൊട്ടുപിന്നാലെ മിച്ചല്‍ ജോണ്‍സണ്‍റെ പന്തില്‍ മുരളി വിജയും ഹര്‍ഭജന്‍ സിംഗിന്റെ പന്തില്‍ റണ്ണൊന്നുമെടുക്കാതെ എല്ലാ തവണയും ടീമിന്റെ രക്ഷക്കെത്താറുള്ള രവീന്ദ്ര ജഡേജയും മടങ്ങി. ചെന്നൈയുടെ സ്‌കോര്‍ 6ന് 39. ഒരറ്റത്ത് മഹേന്ദ്ര സിംഗ് ധോണി മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാന്‍ ശ്രമം തുടര്‍ന്നെങ്കിലും പിന്നീട് വന്നവരെല്ലാം മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ പാത പിന്തുടര്‍ന്നു. ധോണിയുടെ ഒറ്റയാള്‍ പോരാട്ടമാണ് ചെന്നൈയെ സ്‌കോര്‍ 100 കടത്തിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.