Latest News

ഉദുമയിലെ ഹരിത ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ ദുരൂഹസാഹചര്യത്തില്‍ മരിച്ചു

ഉദുമ: ഉദുമയിലെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ഉദുമ കണ്ണിക്കുളങ്ങര കോംപളക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഹരിത ഡ്രൈവിംഗ് സകൂള്‍ ഉടമയും കുറ്റിക്കോല്‍ സ്വദേശിനിയുമായ തിലോത്തമ (42) യാണ് കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ വെച്ച് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ ക്വാര്‍ട്ടേഴ്‌സില്‍ അവശനിലയില്‍ കണ്ടെത്തിയ തിലോത്തമയെ വെളളിക്കോത്തുളള സഹോദരി എത്തി ഉദുമയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനില്‍ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലേക്ക് മാററിയെങ്കിലും രാത്രി എട്ട് മണിയോടെ മരണപ്പെടുകയായിരുന്നു.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വെള്ളിക്കോത്ത് സ്വദേശിയായ ഭര്‍ത്താവുമായുള്ള വിവാഹ ബന്ധം ഒഴിവാക്കിയ തിലോത്തമ നേരത്തെ കാഞ്ഞങ്ങാട്ട് അനില്‍ എന്ന യുവാവുമായി ചേര്‍ന്ന് ഡ്രൈവിംഗ് സ്‌കൂള്‍ പാര്‍ട്ണര്‍ഷിപ്പായി നടത്തിയിരുന്നു. പിന്നീടാണ് ഉദുമയില്‍ സ്വന്തമായി ഡ്രൈവിംഗ് സ്‌കൂള്‍ തുടങ്ങിയത്. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ തിലോത്തമ കാഞ്ഞങ്ങാട്ടെ അനിലിന്റെ ഡ്രൈവിംഗ് സ്‌കൂളിനു മുന്നില്‍ കണ്ടവരുണ്ട്. അവിടെ നിന്നും അനില്‍ തിലോത്തമയെ ആളുകള്‍ നോക്കിനില്‍ക്കെ അടിച്ചതായും പറയപ്പെടുന്നു. തിരിച്ചെത്തിയ തിലോത്തമയുടെ കവിളില്‍ അടികൊണ്ടതിന്റെ പാട് കണ്ടതിനെത്തുടര്‍ന്ന് ഡ്രൈവിംഗ് സ്‌കൂളിലെ ജീവനക്കാരി ഇവരോട് കാരണം ചോദിച്ചിരുന്നെങ്കിലും ഒന്നും പറഞ്ഞില്ലെന്ന് പറയപ്പെടുന്നു.

പിന്നീടാണ് തിലോത്തമയെ താമസസ്ഥലത്ത് അവശനിലയില്‍ കണ്ടെത്തിയത്. ഏക മകള്‍ ഹരിത കൊല്ലത്തെ കോളേജില്‍ ബിടെക്കിന് പഠിക്കുകയാണ്. കാഞ്ഞങ്ങാട് നിന്നും വന്ന തിലോത്തമ കൊല്ലത്തുള്ള മകളെ ഫോണ്‍ വിളിച്ചിരുന്നു. വെള്ളിക്കോത്തുള്ള സഹോദരിയെ വിളിച്ച് തനിക്ക് സുഖമില്ലെന്ന കാര്യം പറയണമെന്ന് മകളോട് പറയുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് സഹോദരി ഉദുമയിലെ തിലോത്തമയുടെ താമസ സ്ഥലത്തെത്തിയത്.

നേരത്തെ തിലോത്തമ കാഞ്ഞങ്ങാട്ടെ ഒരു ആശുപത്രിയില്‍ നേഴ്‌സായും ജോലി ചെയ്തിരുന്നു. അതുകൊണ്ടു തന്നെ എന്തെങ്കിലും മരുന്ന് കുത്തിവെച്ച് ആത്മഹത്യ ചെയ്തതാണോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. 

സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിലൂടെ മരണകാരണം വ്യക്തമായാല്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തുമെന്നും ബേക്കല്‍ എസ്.ഐ. എം.പി. രാജേഷ് പറഞ്ഞു.

കുറ്റിക്കോലിലെ കണ്ണന്‍ അന്തിത്തിരിയന്‍ചിറ്റേയി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍ : കുഞ്ഞിരാമന്‍, സുകുമാരന്‍, കല്യാണി, രാജകുമാരി, ചന്ദ്രന്‍, സരോജിനി, നാരായണി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.