Latest News

രാജകീയ വിവാഹത്തിന് ശ്രീശാന്തും കുടുംബവും ഒരുങ്ങുന്നു

കൊച്ചി: ശ്രീശാന്തിന്റെ വിവാഹം ഉടന്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഐപിഎല്‍ വാതു വെപ്പ് വിവാദത്തെ തുടര്‍ന്ന് ശ്രീശാന്ത് ജയിലിലായപ്പോളാണ് ശ്രീയുടെ വിവാഹകാര്യം പുറം ലോകമറിഞ്ഞത്.ജയ്പൂര്‍ രാജ കുടുംബത്തിലെ പെണ്‍കുട്ടിയാണ് ശ്രീശാന്തിന്റെ വധുവായെത്തുന്നത്.

ശ്രീശാന്തിന്റെ വിവാദ വാര്‍ത്തകള്‍ക്കൊപ്പം തന്നെ സജീവമായിരുന്നു ജയ്പൂരി സുന്ദരിയുടെയും വാര്‍ത്തകള്‍. ശ്രീശാന്ത് ജയിലിലായതു മുതല്‍ സ്ഥിരമായി ജയ്പൂരി പെണ്‍കുട്ടി അഭാഭാഷകരെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഐപിഎല്‍ മത്സരങ്ങള്‍ക്കു ശേഷമാണ് ശ്രീയുടെ വിവാഹം തീരുമാനിച്ചിരുന്നത്.എന്നാല്‍ ഐപിഎല്ലിലെ വാതു വെപ്പ് വിവാദത്തെ തുടര്‍ന്ന് ശ്രീശാന്ത് അപ്രതീക്ഷിതമായി ജയിലിലായതാണ് കാര്യങ്ങളെ കീഴ്‌മേല്‍ മറിച്ചത്.

ഉടന്‍ തന്നെ ശ്രീയുടെ വിവാഹം ഗുരുവായൂരില്‍ നടക്കും. ഇത് കേരളരീതിയിലാവും. എന്നാല്‍ ജയ്പൂര്‍ രാജകുമാരിയായതിനാല്‍ അവിടെയും ചടങ്ങുകള്‍ നടത്തേണ്ടത് ആവശ്യമാണ്. അതിനാല്‍ ഗുരുവായൂരിലെ ചടങ്ങുകള്‍ക്കു ശേഷം വൈകാതെ ജയ്പൂരിലും ഒരു ഗംഭീര രാജവിവാഹം നടക്കും. ഇങ്ങനെയൊക്കെയാകണം എന്നതാണ് ശ്രീശാന്തിന്റെ വീട്ടുകാരുടെ ആഗ്രഹം. എന്തായാലും ജാമ്യം ലഭിച്ചസ്ഥിതിക്ക് ശ്രീയുടെ വിവാഹം അധികം വൈകിപ്പിക്കാന്‍ വീട്ടുകാര്‍ക്ക് താല്‍പര്യമില്ല.

അതേസമയം ശ്രീശാന്തുള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം നല്‍കിയതിനെതിരേ ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഡല്‍ഹി പോലീസ്. ഇതിന്റെ നടപടികള്‍ സ്വീകരിച്ചു വരികയാണ്.

നാല് വര്‍ഷമായി ശ്രീശാന്ത് ജയ്പൂര്‍ രാജകുടുംബത്തിലെ ഒരു യുവതിയുമായി പ്രണയത്തിലാണെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. ശ്രീ നിരപരാധിയാണെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് കാമുകിയും. ശ്രീ ജയിലില്‍ കഴിയുമ്പോള്‍ അദ്ദേഹത്തിന്റെ അഭിഭാഷകനുമായി ദിവസവും ബന്ധപ്പെട്ട് കാര്യങ്ങള്‍ അറിയാന്‍ രാജകുമാരി ശ്രമിച്ചിരുന്നു എന്നതുതന്നെ പെണ്‍കുട്ടി ശ്രീശാന്തിനെ എത്രത്തോളം സ്‌നേഹിക്കുന്നു എന്നതിന്റെ തെളിവാണ്.

എന്തായാലും വിവഹാത്തിന് മുന്‍പ് ശ്രീശാന്തും രാജകുമാരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ജനം. ജാമ്യം ലഭിച്ചാല്‍ ശ്രീശാന്ത് രാജകുമാരിയെ കാണാന്‍ പോകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ശ്രീശാന്ത് ജയിലില്‍നിന്ന് പുറത്തുവരുന്നതും കാത്ത് ജയ്പൂരിലെ കൊട്ടാരത്തില്‍ രാജകുമാരി കാത്തിരിക്കുകയായിരുന്നു.

ജയ്പൂരില്‍ വെച്ചു നടന്ന ഒരു ഐ പി എല്‍ മത്സരത്തിനിടെയാണ് ശ്രീശാന്ത് പെണ്‍കുട്ടിയെ ആദ്യമായി നേരില്‍ കണ്ടത്. പിന്നീട് സ്‌നേഹത്തിലാവുകയും ചെയ്തു. രാജകുമാരിയുമായുള്ള ശ്രീശാന്തിന്റെ വിവാഹം ഈ വര്‍ഷം തന്നെ നടത്താമെന്ന് നേരത്തെ കുടുംബാംഗങ്ങള്‍ തമ്മില്‍ തീരുമാനിച്ചിരുന്നു.

വിവാഹാലോചനയുമായി രാജകുടുംബാംഗങ്ങള്‍ ശ്രീയുടെ കുടുംബത്തെ സമീപിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കുക എന്ന ലക്ഷ്യം കൈവരിച്ച ശേഷം വിവാഹം നടത്താമെന്നായിരുന്നു വീട്ടുകാര്‍ തീരുമാനിച്ചത്.

80 കോടിയോളം സ്ത്രീധനമായി ശ്രീശാന്തിന് നല്‍കാനിരിക്കുകയാണെന്നും വാര്‍ത്തയുണ്ടായിരുന്നു. അതിനിടെയാണ് ദുരന്തത്തിന്റെ രൂപത്തില്‍ ശ്രീശാന്ത് അറസ്റ്റിലാവുന്നത്. ജയിലിലും ശ്രീശാന്തിന് ആശ്വാസമായി മാറിയത് രാജകുമാരിയുടെ സ്‌നേഹമാണ്. എന്തായാലും കേസിനെ അതിന്റെ വഴിക്ക് വിട്ട് വേഗത്തില്‍ ശ്രീയെ കുടുംബസ്ഥനാക്കാനാണത്രേ മാതാപിതാക്കളും സഹോദരിമാരുമെല്ലാം ആഗ്രഹിക്കുന്നത്.

ശ്രീയ്ക്ക് ഒത്തികളിയിലും വാതുവെപ്പിലുമൊന്നും പങ്കില്ലെന്നും ജയ്പൂര്‍ രാജകുംബത്തിലെ യുവതിയുമായുള്ള ശ്രീയുടെ വിവാഹം മുടക്കാനാണ് അറസ്‌റ്റെന്നും ശ്രീയുടെ സഹോദരീ ഭര്‍ത്താവും ഗായകനുമായ മധു ബാലകൃഷ്ണന്‍ കുറച്ച് നാള്‍മുമ്പ് ആരോപണം ഉന്നയിച്ചിരുന്നു. അതോടൊപ്പം വീട്ടിലെത്തിയ ഉടന്‍ ശ്രീശാന്ത് പരഞ്ഞിരിക്കുന്നത് തനിക്കെതിരേ ഗൂഢാലോചന നടന്നെന്നാണ്. ഇതിനുപിന്നില്‍ ആരെന്നത് പക്ഷേ വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം ശ്രീശാന്തിനെ വീണ്ടും ജയിലിലാക്കാനുള്ള ശ്രമത്തിലാണ് ഡല്‍ഹി പോലീസ്. ജാമ്യത്തിനെതിരേ അപ്പീല്‍ പോയി കോടതി ജാമ്യം പിന്‍വലിച്ചാല്‍ ശ്രീ വീണ്ടും ജയിലിലേക്ക് പോകേണ്ടിവരുമെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.