Latest News

വീടുപണി പൂര്‍ത്തിയാക്കാനാവാതെ സുമതിയും മകളും


പള്ളിക്കര: മേല്‍ക്കൂരയും രണ്ട് കതകും ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ കെട്ടുപ്രായമെത്തിയ മകളെയുംകൊണ്ടുള്ള ഈ അലച്ചില്‍ അവസാനിപ്പിക്കാമായിരുന്നു. പള്ളിക്കര ഗ്രാമപ്പഞ്ചായത്ത് ഏഴാം വാര്‍ഡ് നെല്ലിയടുക്കം കോറോത്ത്പട്ടികജാതി കോളനിയിലെ സുമതിയുടെ വിലാപമാണിത്.

സ്വകാര്യ ബീഡിത്തൊഴിലാളിയായ സുമതിയുടെ ഭര്‍ത്താവ് ദാമോദരന്‍ നേരത്തേ ക്ഷയരോഗം ബാധിച്ച് മരിച്ചിരുന്നു. പതിനെട്ട് കവിഞ്ഞ ഏക മകള്‍ സുജിതയുമൊത്താണ് നെല്ലിയടുക്കം കോളനിയിലെ കുടിലില്‍ കഴിഞ്ഞിരുന്നത്. 2008ല്‍ പള്ളിക്കര പഞ്ചായത്ത് 75000 രൂപ ഈ കുടുംബത്തിന് ഓടുമേഞ്ഞവീട് നിര്‍മിക്കാന്‍ അനുവദിച്ചിരുന്നു. ഈ തുകയുടെ മുക്കാല്‍ഭാഗവും കൈപ്പറ്റി ചെങ്കല്ല് ഉയോഗിച്ച് വീടിന്റെ ഭിത്തി പൂര്‍ണമായും നിര്‍മിക്കുകയും മേല്‍ക്കൂരയ്ക്കാവശ്യമായ ഓടും വാങ്ങിയെങ്കിലും മരത്തിനും അനുബന്ധ ജോലികള്‍ക്കും പണമില്ലാതായി.
ആകെയുണ്ടായിരുന്ന അഞ്ചുസെന്റ് ഭൂമിയില്‍ നിര്‍മിച്ച ചെറ്റക്കുടിലിലാണ് ഈ കുടുംബം നേരത്തേ താമസിച്ചിരുന്നത്. പുതിയ വീട് നിര്‍മിക്കാന്‍ കുടില്‍ പൊളിക്കുകയും വീടുപണി പകുതിയില്‍ നിര്‍ത്തിവെക്കേണ്ട അവസ്ഥയും വന്നതോടെ സുമതിയ്ക്കും മകള്‍ക്കും തലചായ്ക്കാന്‍ ഇടമില്ലതായി.

ഇപ്പോള്‍ 25 കിലോമീറ്ററോളം അകലെ മാവുങ്കാല്‍ മൂലക്കണ്ടത്തിലുള്ള സഹോദരിയുടെ വീട്ടിലാണ് അമ്മയും മകളും അന്തിയുറങ്ങുന്നത്.
ഇരുവരും ചേര്‍ന്ന് രാത്രി 12 മണിവരെ ബീഡിതെറുത്താന്‍ ആഴ്ചയില്‍ അഞ്ഞൂറ് രൂപയോളം ലഭിക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ നെല്ലിയടുക്കത്തെ ബീഡിക്കമ്പനിയിലെത്തി മൂലക്കണ്ടത്തേക്ക് മടങ്ങുമ്പോള്‍ യാത്രച്ചെലവ് കഴിഞ്ഞ് ശേഷിക്കുന്നത് നിത്യചെലവിനു പോലും തികയാറില്ലെന്ന് സുമതി പറയുന്നു.

പകുതിവഴിയില്‍ നില്‍ക്കുന്ന വീടിന്റെ പണി പൂര്‍ത്തീകരിക്കാന്‍ എന്ത് ചെയ്യണമെന്നറിയാതെ ഉഴലുകയാണിവര്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.