Latest News

സാധാരണക്കാര്‍ക്ക് ഇനി ആശ്വസിക്കാം, മരുന്നുകള്‍ക്ക് വില കുറഞ്ഞു

തിരുവനന്തപുരം: ജീവന്‍രക്ഷാ മരുന്നുകള്‍ക്കുള്ള വിലക്കുറവ് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ആദ്യ വിജ്ഞാപനത്തില്‍പെട്ട 151 മരുന്നുകളുടെ വില കുറച്ചു.

ഹൃദ്‌രോഗം, രക്തസമ്മര്‍ദ്ദം, ആസ്തമ, അര്‍ബുദം, പ്രമേഹം, പനി, ഗര്‍ഭിണികള്‍ക്കുള്ള മരുന്നുകള്‍ എന്നിവ ഉള്‍പ്പെടെ 151 മരുന്നുകളുടെ വിലയാണ് കുറഞ്ഞത്. 30 മുതല്‍ 40 വരെ ശതമാനം വരെയാണ് വിലക്കുറവ്.

നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി 293 മരുന്നുകളുടെ വില്‍പന നികുതി ഒഴികെയുള്ള പരമാവധി വില പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മരുന്നുകളുടെ വിലയും മറ്റു വിശദാംശങ്ങളുമെല്ലാം എന്‍.പി.പി.എ.യുടെ വെബ്‌സൈറ്റിലും www.npp aindia.nic.inഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ വെബ്‌സൈറ്റിലും www.dc.kerala.gov.in എല്ലാ ജില്ലാ/മേഖലാഓഫീസുകളിലും ലഭിക്കും.

പുതിയതായി പ്രഖ്യാപിച്ച വിലയുടെ മേല്‍ പ്രാദേശിക നികുതി കൂടി ചേര്‍ത്താണ് ഒരു മരുന്നിന്റെ പരമാവധി വില നിശ്ചയിക്കുന്നത്. എല്ലാ ചില്ലറ/മൊത്ത വില്‍പനക്കാരും, ഫാര്‍മസികളും മരുന്നുകളുടെ വില പരിധി ലംഘിച്ച് മരുന്നു കച്ചവടം ചെയ്യരുതെന്നും ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.

എന്നാല്‍ പുതുക്കിയ സ്റ്റോക്ക് മിക്ക കടകളിലും ലഭ്യമാകാത്തത് കാരണം ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെ കിട്ടാത്ത അവസ്ഥയും നിലനില്‍ക്കുകയാണ്. മരുന്നുകളുടെ വിലകുറച്ചുകൊണ്ടുള്ള അറിയിപ്പ് തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന പരാതിയും കച്ചവടക്കാര്‍ ഉന്നയിക്കുന്നുണ്ട്. വിജ്ഞാപനമിറങ്ങി 45 ദിവസം വരെ സമയമുണ്ടായിരുന്നുവെന്നും ഇനി കൃത്രിമക്ഷാമം സൃഷ്ടിച്ചാല്‍ നടപടിയെടുക്കണമെന്നാണ് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ നല്‍കുന്ന അറിയിപ്പ്.

അതിന്റെ അടിസ്ഥാനത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം സംസ്ഥാനത്ത് പരിശോധനകളും ആരംഭിച്ചു കഴിഞ്ഞു. വില നിയന്ത്രണമില്ലാതെ ഈ മരുന്നുകള്‍ വിറ്റാല്‍ ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. നിലവിലുള്ള സ്റ്റോക്ക് പുതിയ വിലക്ക് വിറ്റാല്‍ നഷ്ടമാണെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോള്‍, നഷ്ടം സഹിച്ചും നിലവിലെ സ്റ്റോക്ക് പുതുക്കിയ നിരക്കില്‍ തന്നെ വില്‍ക്കാന്‍ ഒരു വിഭാഗം വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്.


പഴയ സ്റ്റോക്ക് കൈയ്യിലുള്ള കച്ചവടക്കാര്‍ പുതിയ വിലയുടെ സ്റ്റിക്കര്‍ പതിച്ച് വില്‍പന നടത്തുന്നതിനും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്.

അത് കുറ്റകരമായതിനാല്‍ തങ്ങള്‍ക്കെതിരെ നടപടി വരുമെന്നും പുതിയ വിലക്കനുസരിച്ച് ചില്ലറ വില്‍പനക്കുള്ള സോഫ്റ്റ് വെയര്‍ തയാറാക്കിയിട്ടില്ലെന്നുമാണ് എ.കെ.സി.ഡി.എ ഭാരവാഹികള്‍ പറയുന്നത്.

പുതിയ ഔഷധ നയത്തിന്റ ഭാഗമായി 348 ഇനം മരുന്നുകള്‍ക്ക് നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി വില പുതുക്കി നിശ്ചയിച്ചതാണ് രോഗികള്‍ക്ക് ആശ്വാസമാകുന്നത്. നാല് ഘട്ടങ്ങളായാണ് മരുന്നുകളുടെ വില കുറക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Medicine

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.