Latest News

വിവാദമാവേണ്ടത് വിവാഹപ്രായമാണോ...?

സൂര്യ ചന്ദ്ര ഗ്രഹണംപോലെ അപൂര്‍വ്വമായി നടക്കാറുള്ള ഒരു സംഭവം കഴിഞ്ഞയാഴ്ച നടന്നു. മുസ്ലിം മത സംഘനാ േതാക്കളുടെ ഒരു യോഗം. യോഗ തീരുമാനം വിവാദമാവുകയും ചെയ്തു. മുസ്ലിംപെണ്‍ക്കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് പതിനാറായി കുറക്കണമെന്ന ആവശ്യമാണ് വലീയ പുകിലുണ്ടാക്കിയത്. 

ഈ ആവശ്യം മുസ്ലിം രാഷ്ട്രീയസംഘടനകളായ എം എസ് എഫിനോ യൂത്ത ലീഗിനോ ദഹിച്ചില്ല. ആ സ്ഥിതിക്ക് ഡി വൈ എഫ് ഐക്കോ ബി ജെ പിക്കോ സി പി എംമ്മിനോ തീരെ ദഹിക്കില്ലല്ലോ. അസഹ്യമായ 

ദഹനക്കേടുണ്ടായവരില്‍ പ്രമുഖര്‍ ബി ജെ പിയിലെ കെ. സുരേന്ദ്രനും സി പി എംമ്മിലെ പിണറായി വിജയനുമാണ്. മുസ്ലിം മതസംഘടനകളുടെ ആവശ്യത്തിന്റെ ഗുഡന്‍സ് മനസ്സിലാക്കാന്‍ അവര്‍ക്ക് തലപുണ്ണാക്കേണ്ടി വന്നില്ല. ആവശ്യത്തിന് പിന്നില്‍ ലീഗാണ്, ലീഗിനിതില്‍ രഹസ്യഅജണ്ടയുണ്ട്, തെരഞ്ഞെടുപ്പ് വരാന്‍ പോവുന്നു. വിവാഹ പ്രായം പതിനാറ് ആക്കണം എന്ന ആവശ്യത്തോടുള്ള 'മുഹബത്ത്' കൊണ്ട് സകല മുസ്ലിംങ്ങളും ലീഗിന്റെ വഴിയെ പോകും. മുസ്ലിം പെണ്‍ക്കുട്ടികളുള്ളവരെല്ലാം നല്ല കൊശിയാകും, ശരിക്കും പറഞ്ഞാല്‍ ലക്ഷ്യം സാമുദായിക ധ്രുവാകരണം -വരികള്‍ക്കിടയില്‍ വായിച്ചാല്‍ വിമര്‍ശകരുടെ യുക്തി ഇതാവാം.
എന്തിനും ഏതിനുമിപ്പോള്‍ സാമുദായിക ധ്രുവീകരണത്തിന്റെ മേലങ്കിയാണ് ചാര്‍ത്തുന്നത്. ഇതൊരു ഫാഷനാണിപ്പോള്‍ 80 കളില്‍ ഇതിന് മറ്റൊരു പേരായിരുന്നു. ശരിഅത്ത് വിവാദകാലം തൊട്ട് മത മൗലീകവാദമായി വാര്‍ത്തകളില്‍ നിറഞ്ഞു. 90 കള്‍ക്ക് ശേഷം തീവ്രവാദമായി മാറി. തീവ്രവാദത്തിനിപ്പോള്‍ മറ്റു ചില അവകാശികള്‍ കൂടി ഉള്ളതുകൊണ്ടോ, എന്തോ സാമുദായിക ധ്രുവീകരണത്തിനാണിപ്പോള്‍ മാര്‍ക്കറ്റ്.
കെ. സുരേന്ദ്രന്‍ സാമുദായിക ധ്രുവീകരണത്തെ മറയാക്കി സംസാരിക്കുമ്പോള്‍ അജണ്ട വളരെ ക്ലിയറാണ്. അത്രകണ്ട് വ്യഗ്രത പിണറായി വിജയന്‍ കാണിക്കണോ? കാരണം മുസ്ലിംങ്ങളെ അതിന്റെ ദൂര വര്‍ത്തമാന കാലം മറക്കുന്നതിന് തുല്യമാണിത്. ഭരണഘടന ഉണ്ടാക്കിയ കാലത്ത് മുസ്ലിംപെണ്‍ക്കുട്ടികള്‍ പത്തും പന്ത്രണ്ടും വയസ്സുകളില്‍ വിവാഹിതരായിട്ടുണ്ടാവാം അന്ന് മുസ്ലിംപെണ്‍ക്കുട്ടികള്‍ പത്താംക്ലാസിന്റെ പടി കാണാത്ത കാലം കൂടിയാണ് അത് അന്തകാലം. ഇന്നതല്ല, സ്ഥ്തി മാറി . ഭൂരിഭാഗം മുസ്ലിം പെണ്‍ക്കുട്ടികളും രക്ഷിതാക്കളും സ്വന്തം ബുദ്ധി ആര്‍ക്കും പാട്ടത്തിന് കൊടുക്കാറില്ല. അവരുടെ ഒന്നാമത്തെ ചോയിസ് വിദ്യാഭ്യാസമാണ്. ഇത് ബോദ്ധ്യമാവണമെങ്കില്‍ കേരളത്തിലെ ഏതെങ്കിലും കോളേജ് ക്യാമ്പസ്സില്‍ ഒന്ന് കയറിനോക്കണം. ഹിജാബ് ധരിച്ച പര്‍ദ്ദയണിഞ്ഞ 'പെന്‍ഗ്വിന്‍' കൂട്ടങ്ങളെ കാണാം. ഈ കൂട്ടങ്ങളെ കണ്ട് മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ ബാബുപോള്‍ പോലും അദ്ഭുതം പ്രകടിപ്പിച്ചിട്ടുണ്ട്. എന്‍ട്രന്‍സ് പരീക്ഷയില്‍ മലപ്പുറത്തെ പെണ്‍ക്കുട്ടികളുടെ പടം പത്രത്തില്‍ വന്നപ്പോള്‍ സാക്ഷാല്‍ അച്ചുതാനന്ദനുപോലും കോപ്പയടിയെ സംശയിച്ച് കണ്ണുകടി വന്നിട്ടുണ്ട്. അത്രകണ്ട് സജിവമാണ് വിദ്യാഭ്യാസ രംഗത്ത് മുസ്ലിംപെണ്‍ക്കുട്ടികളുടെ സാന്നിദ്ധ്യം ഇതിന്റെ ക്രഡിറ്റ് മറ്റാരും റാഞ്ചാന്‍ നോക്കരുത്. സ്വന്തം മക്കള്‍ക്ക് പോത്തിറച്ചിക്കൊപ്പം കുറച്ച് അറിവും തീറ്റിക്കണമെന്ന നീയ്യത്ത് കാണിച്ച രക്ഷിതാക്കള്‍ക്കാണ് ക്രഡിറ്റ് പോവേണ്ടത്.
ഈ വര്‍ത്തമാന സത്യം മറന്നുകൊണ്ട് സാമുദായിക ധ്രവീകരണം എന്ന ഉണ്ടയില്ലാവെടി പൊട്ടിക്കുന്നവര്‍ ഒന്നുകൂടി ഓര്‍ക്കുക വിവാഹപ്രായമായ പതിനെട്ട് വയസ്സ് തികയാന്‍ നോമ്പ് നോറ്റ് കൗണ്ട് ഡൗണ്‍ നടത്തി കാത്തിരിക്കുന്നവല്ല കേരളത്തിലെ മുസ്ലിംപെണ്‍ക്കുട്ടികളും രക്ഷിതാക്കളും. അതുമല്ലെങ്കിലും 18 വയസ്സ് തികഞ്ഞ ദിവസം പ്ലസ്ടുവോ, എന്‍ഞ്ചിനിയറിംഗ്, മെഡിസിന്‍ പഠനം നിര്‍ത്തി വിവാഹത്തിലേക്ക് ഓടുന്ന പ്രവണതയും ഇല്ല. ഭൂരിഭാഗം പെണ്‍ക്കുട്ടികളുടെയും രക്ഷിതാക്കളുടെയും 'ബുദ്ധി' വിദ്യാഭ്യാസ വിവാഹാദികാര്യത്തില്‍ പാകമാണ്. നിര്‍ഭാഗ്യവശാല്‍ വിവാഹപ്രായം പത്ത് വയസ്സാക്കി കുറച്ചാലും ഇവിടെ ഒരു ചുക്കും സംഭവിക്കില്ല. പിന്നെന്തിന് മതസംഘടനാ നേതാക്കള്‍ വിവാഹപ്രായം പതിനെട്ടില്‍ നിന്നും പതിനാറായി മാറ്റാന്‍ ആവശ്യപ്പെടുന്നു എന്നാവാം ചോദ്യം, നേരാണ്

എന്താണ് മതസംഘടനകളുടെ ആവശ്യത്തിന് പിന്നിലെ ചേതോവികാരം എന്നെനിക്കറിഞ്ഞുകൂടാ. വ്യകിതിപരമായി പറഞ്ഞാല്‍ ഞാനീ ആവശ്യത്തെ തള്ളാനോ കൊള്ളാനോ തയ്യാറല്ല. കാരണം ഈ ആവശ്യം മുസ്ലിം സമൂഹം അനുഭവിക്കുന്ന ഒരു നീറുന്ന പ്രശ്‌നമായോ, മുന്തിയ പരിഗണന നല്‍കേണ്ട വിഷയമായോ ഈയുള്ളവന് തോന്നുന്നില്ല. 

മുസ്ലിം പെണ്‍ക്കുട്ടികളുടെ വിവാഹപ്രായമല്ല വിവാഹമാണ് വിവാദമാവേണ്ടത്. വിവാഹമിന്നൊരു യജ്ഞമാണ്. യജ്ഞം നടക്കുമ്പോള്‍ അരണി കടഞ്ഞെടുക്കുന്ന പോലെ പൊന്നും പണവുമായി ലക്ഷമാണ് ഒരു രക്ഷിതാവ് കടഞ്ഞെടുക്കേണ്ടത്. സ്ത്രീധനത്തിന്റെ പേരില്‍ കുത്തുവാളയെടുക്കാന്‍ ഒറ്റ വിവാഹം മാത്രം മതി. വിവാഹത്തെ കച്ചവടമാക്കി മെയ്യനങ്ങാതെ പണവും പൊന്നും വാങ്ങി ധൂര്‍ത്തടിക്കുന്ന വരന്റെ കുടുംബം ഒരു ഭാഗത്ത്. സ്ത്രീധനം കൊടുത്ത് പാപ്പരാകുന്ന വധുവിന്റെ കുടുംബം മറ്റൊരു ഭാഗത്ത്. ഇതിന്റെ ബാക്കി പത്രമായ കുടുംബ വഴക്കുകളും വിവാഹ മോചനങ്ങളും തുടര്‍ക്കഥകളാവുന്നു. ഇത്തരം സാമൂഹ്യ ജീര്‍ണ്ണതയുടെ വന്‍ ചുഴിയില്‍പെട്ട സമുദായം കൈകാലിട്ടടിക്കുമ്പോള്‍ കാഴ്ചക്കാരായ മതപണ്ഡിതരും, മത സംഘടനകളും യോഗം ചേര്‍ന്ന് വിവാഹ പ്രായം കുറക്കാന്‍ പറയുന്നതിലെന്താണ് പ്രസക്തി.











Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Article, Wedding, KA Shukoor,

1 comment:

  1. വളരെ പ്രസക്തമായ നിരീക്ഷണങ്ങള്‍ ....... മുസ്ലിം സമൂഹത്തിലെ വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് അരങ്ങ് തകര്‍ത്താടുന്ന അനിസ്ലാമിക / ശരീയത്ത് വിരുദ്ധ ദുരാചാരങ്ങള്‍ കാണാനോ അതിനെതിരെ ഇത് പോലെപരസ്പരം സലാം പറയുന്നത് പോലും ഹറാമാക്കപ്പെട്ട 'പുത്തന്‍ വാദികളും' 'പാരമ്പര്യ വാദികളും' ഒന്നിച്ചിരുന്നു ചര്‍ച്ച നടത്തി ഒരു തീരുമാനം കൈ കൊള്ളാനോ സാധിച്ചിരുന്നെങ്കില്‍ അതായിരുന്നേനെ പതിനായിരക്കണക്കിന് വരുന്ന നിര്‍ദ്ദന മുസ്ലിം പെണ്‍കുട്ടികള്‍ക്ക് കിട്ടുമായിരുന്ന ഏറ്റവും വലിയ സഹായം .

    ReplyDelete

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.