Latest News

മുഹമ്മദലി ഹാജിയ്ക്ക് ആര്‍ഭാടമല്ല, കാരുണ്യമാണ് വലുത്‌

എടപ്പാള്‍: വിവാഹപ്പന്തലുകള്‍ ആര്‍ഭാടത്തിന്റെയും പണക്കൊഴുപ്പിന്റെയും വേദികളായി മാറുന്ന കാലത്ത് സ്വന്തം മകളുടെ വിവാഹവേദി സേവനത്തിന്റെയും കാരുണ്യത്തിന്റെയും മാതൃകയാക്കുകയാണ് സി.കെ. മുഹമ്മദ് ഹാജി.

മകളുടെ നിക്കാഹ് നടക്കുന്ന അതേമുഹൂര്‍ത്തത്തില്‍ അതേപന്തലില്‍ അഞ്ച് നിര്‍ധനയുവതികളുടെ വിവാഹംകൂടി നടത്തുകയാണ് ഇദ്ദേഹം. മാത്രമല്ല, കാലടി പഞ്ചായത്തിലെയും പൊന്നാനി മുനിസിപ്പാലിറ്റിയിലെയും അര്‍ഹരായ മുഴുവന്‍ പരിരക്ഷാരോഗികള്‍ക്കും ഒരുമാസത്തേക്കാവശ്യമായ 14 ഇനങ്ങളടങ്ങിയ ധാന്യങ്ങളുടെ കിറ്റുകളും വിവാഹത്തിന്റെ ഭാഗമായി വിതരണംചെയ്യുന്നു.
പ്രവാസി വ്യവസായിയും അല്‍-ബര്‍ഗാസ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും എടപ്പാളിലെ ബിസിനസ്സുകാരനുമായ കാലടി ചെരിയാരംകോട്ടില്‍ മുഹമ്മദ് ഹാജിയാണ് കാരുണ്യത്തിന്റെ അനുകരണീയമായ മാതൃകയുമായി സ്വന്തം മകളുടെ വിവാഹച്ചടങ്ങിനെ മാറ്റുന്നത്. 

ഞായറാഴ്ചയാണ് മകള്‍ റഹ്മത്തിന്റെയും കൊയിലാണ്ടിയിലെ ഡോ. ബര്‍ജീസിന്റെയും നിക്കാഹ്.
ആര്‍ഭാടത്തോടെ വിവാഹംനടത്താന്‍തന്നെയായിരുന്നു ഇദ്ദേഹത്തിന്റെ തീരുമാനം. അതിനായി കാറ്ററിങ് സര്‍വീസുള്‍പ്പെടെ ലക്ഷങ്ങളുടെ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയുംചെയ്തു. എന്നാല്‍ ഇതിനിടെ വീട്ടില്‍നടന്ന ചര്‍ച്ചയ്ക്കിടയിലാണ് ദുരിതമനുഭവിക്കുന്ന പരിരക്ഷാരോഗികളുടെ കാര്യം സഹോദരനും കാലടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ എന്‍.കെ. റഷീദ് പറഞ്ഞത്. 

എന്നാല്‍ അവര്‍ക്ക് എന്തെങ്കിലും ചെയ്യാമെന്നായി. ഇതിനിടെ നിര്‍ധനരായതിനാല്‍ വിവാഹംനടക്കാതെ മംഗല്യഭാഗ്യം കാത്തുകഴിയുന്ന യുവതികളുടെ കാര്യവും ചര്‍ച്ചയ്ക്കുവന്നതോടെയാണ് ആര്‍ഭാടചിന്തകള്‍ കാരുണ്യത്തിന്റെയും സേവനത്തിന്റെയും പാതയിലേക്ക് വഴിമാറിയത്. ആര്‍ഭാടവിവാഹങ്ങള്‍ ഒഴിവാക്കണമെന്ന മുസ്ലിം ലീഗ് സംസ്ഥാനനേതൃത്വത്തിന്റെ അഭ്യര്‍ത്ഥനയും നീക്കത്തിന് കരുത്തേകി. ഒരുക്കങ്ങളെല്ലാം അപ്പോള്‍ത്തന്നെ റദ്ദാക്കി.
ഡോക്ടര്‍മാരുമായും തദ്ദേശസ്ഥാപന ഭരണക്കാരുമായും ബന്ധപ്പെട്ട് പരിരക്ഷാ രോഗികളുടെ പട്ടിക തയ്യാറാക്കി. 600-ഓളം പേരാണ് ഇത്തരത്തിലുള്ളത്. ഇവര്‍ക്ക് ബിരിയാണി അരിമുതല്‍ ഒരുവീട്ടില്‍ കഴിയാനാവശ്യമായ വിഭവങ്ങളടങ്ങിയ കിറ്റ് തയ്യാറാക്കി. ഇറച്ചിയോ മരുന്നോ വാങ്ങണമെങ്കില്‍ അതിനുള്ള തുകയും ഇതോടൊപ്പംവെച്ചു.
അര്‍ഹതപ്പെട്ട അഞ്ച് കുടുംബങ്ങളെ കണ്ടെത്തി, അവര്‍ക്കാവശ്യമായ ആഭരണങ്ങള്‍, വിവാഹവസ്ത്രങ്ങള്‍ തുടങ്ങി പോക്കറ്റ്മണിയടക്കം തയ്യാറാക്കി. ഇതേപന്തലില്‍ വിവാഹംനടത്താന്‍ പ്രയാസമുള്ള ഒരു പിന്നാക്കയുവതിയുടെ വിവാഹത്തിനുള്ള തുക അവര്‍ക്ക് നേരിട്ടുനല്‍കാനും തീരുമാനിച്ചു.
പദ്ധതിയുടെ ആദ്യഘട്ടമായി കാലടി ഗ്രാമപ്പഞ്ചായത്തിലെ പരിരക്ഷാ രോഗികള്‍ക്കുള്ള കിറ്റ് വിതരണം വെള്ളിയാഴ്ച സി.കെ. മുഹമ്മദ് ഹാജി നിര്‍വഹിച്ചു. സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് ഉദ്ഘാടനം ചെയ്തു. കാലടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. അബ്ദുള്‍ റഷീദ് അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ ലത്തീഫ്, മെംബര്‍ സുരേഷ് പൊല്പാക്കര, സി.എ. ഖാദര്‍, പി. ബീരാവുണ്ണി, ടി.പി. ആനന്ദന്‍, കെ. ഫാത്തിമ, ആനന്ദന്‍ കറുത്തേടത്ത്, വിന്‍സി ചാമപ്പറമ്പില്‍, പി. കുഞ്ഞിപ്പ, പീതാംബരന്‍ എന്നിവര്‍ പ്രസംഗിച്ചു. മുനിസിപ്പാലിറ്റിയിലെ വിതരണം അടുത്ത ദിവസം നടക്കും.



Keywords: Malappuram, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.