Latest News

വൃക്കയേക്കാള്‍ വിലയുള്ള സ്‌നേഹവുമായി കൊടുങ്ങല്ലൂരിലെ അമ്മമാരെത്തി

കൊടുങ്ങല്ലൂര്‍: മകളുടെ കേള്‍വിക്കുള്ള ഓപ്പറേഷന് പണം കണ്ടെത്താന്‍ ഉമ്മ സ്വന്തം വൃക്ക വില്‍ക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത കൊടുങ്ങല്ലൂരിലെ സ്ത്രീകൂട്ടായ്മയിലെ അമ്മമാരുടെ കണ്ണുനനയിച്ചു. വാര്‍ത്തയറിഞ്ഞ് നിറകണ്ണോടെ വീട്ടിലെത്തിയ അമ്മമാര്‍ ആ ഉമ്മയെ ചേര്‍ത്തുപിടിച്ച് പറഞ്ഞു, റുമാന വൃക്കവില്‍ക്കേണ്ട ഫാത്തിമത്ത് സുറുമി ഇനി ഞങ്ങളുടെയും മകളാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ബി.ജെ.പി-സി.പി.എം കൊലപാതകങ്ങള്‍ മത്സരിച്ച് അരങ്ങേറിയതോടെ കൊടുങ്ങല്ലൂരില്‍ ഒരുപാട് യുവാക്കള്‍ ചോരയില്‍കുതിര്‍ന്ന് പിടഞ്ഞുവീണപ്പോള്‍ സമാധാനമുണ്ടാക്കാനായി അമ്മമാര്‍ ചേര്‍ന്ന് രൂപീകരിച്ച് സ്ത്രീകൂട്ടായ്മയാണ് ശ്രീനാരായണപുരം പഞ്ചായത്തിലെ ഫാത്തിമത്ത് സുറുമിക്കും അതുല്‍ കൃഷ്ണയ്ക്കും കേള്‍വിയുടെ ലോകം സമ്മാനിച്ചത്.

കറുപ്പംവീട്ടില്‍ റഷീദ്-റുമാന ദമ്പതികളുടെ മകളാണ് ഫാത്തിമത്ത് സുറുമി. കാരയില്‍ ഉമേഷ്-സന്ധ്യ ദമ്പതികളുടെ മകനാണ് അതുല്‍കൃഷ്ണ. ഇരുവരും പാവപ്പെട്ട കുടുംബങ്ങളിലെ അംഗങ്ങള്‍.

കേള്‍വിയില്ലാത്ത കുരുന്നുകളെ കേള്‍വിയുടെ ലോകത്തേക്കെത്തിക്കാന്‍ നാലുവര്‍ഷം മുമ്പ് യേശുദാസ് ആവിഷ്‌കരിച്ച ശ്രുതിതരംഗം പദ്ധതിയിലേക്ക് ഉമേഷും സിന്ധുവും തങ്ങളുടെ മകനെ ശുപാര്‍ശ ചെയ്യാന്‍ സ്ത്രീകൂട്ടായ്മയുടെ സഹായം തേടിയിരുന്നു. എന്നാല്‍ പൂര്‍ണമായും സൗജന്യമല്ലാത്ത ആ പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കാന്‍ ഇവര്‍ക്കായില്ല.

കഴിഞ്ഞ ഫെബ്രുവരിയില്‍ പി.ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഭാസ്‌കര സന്ധ്യയില്‍ വെച്ച് അതുല്‍കൃഷ്ണയെ സദസിന് പരിചയപ്പെടുത്തി. ഇതിനെ തുടര്‍ന്ന് സ്ത്രീകൂട്ടായ്മ ഈ കുരുന്നിനെ ഏറ്റെടുക്കുകയായിരുന്നു. ഇതിന് പിറകെയാണ് റുമാനയുടെ കഥയറിഞ്ഞ് ഫാത്തിമത്ത് സുറുമിയെയും സ്ത്രീ കൂട്ടായ്മ ഏറ്റെടുത്തത്.

നാട്ടുകാര്‍ ചികിത്സാ സഹായനിധിയിലേക്ക് സ്വരൂപിച്ചിരുന്ന ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്നു. രണ്ട് കുട്ടികള്‍ക്കും ഓപ്പറേഷന്‍ നടത്താന്‍ എട്ടുമാസമായി നടത്തിയ പരിശ്രമം കഴിഞ്ഞ ദിവസങ്ങളില്‍ വിജയം കാണുകയായിരുന്നു. കൊടുങ്ങല്ലൂരിലെ നല്ല മനസുകള്‍ അമ്മമാരുടെ കാരുണ്യസ്പര്‍ശത്തിന് കൈത്താങ്ങായപ്പോള്‍ സ്വരൂപീച്ചത് 13 ലക്ഷം രൂപയാണ്.

ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന സ്‌നേഹത്തിന്റെ പൂമരമാണ് ഇന്ന് കൊടുങ്ങല്ലൂരിലെ അമ്മമാരുടെ കൂട്ടായ്മ. രാഷ്ട്രീയ ജാതിഭേദമന്യേ രൂപം കൊണ്ട കൂട്ടായ്മയ്ക്ക് ആദ്യഘട്ടങ്ങളില്‍ വിവിധ എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും അതിനെല്ലാം മറികടന്ന് നന്മയുടെ പാതയില്‍ മുന്നേറുകയാണിവര്‍.

നെജു ഇസ്മയില്‍, പുഷ്‌കല വേണുരാജ്, അസ്മാബി റഹ്മത്തലി, ആനന്ദവല്ലി ടീച്ചര്‍, പങ്കജം സഹദേവന്‍ തുടങ്ങിയവരാണ് സ്ത്രീകൂട്ടായ്മയുടെ സാരഥികള്‍.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kodungalloor, Operation, Hospital

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.