Latest News

ഹൃദയവേദനയുടെ നൊമ്പരവുമായി ഷുക്കൂര്‍ വധത്തിന് രണ്ടാണ്ട്; സി.ബി.ഐ. അന്വേഷണം നീളുന്നു

കണ്ണൂര്‍: രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയാക്കിയ അരിയില്‍ ഷുക്കൂര്‍ വധത്തിന് വ്യാഴാഴ്ച രണ്ടാണ്ട് തികയുമ്പോഴും പ്രധാന ആവശ്യമായ സി.ബി.ഐ. അന്വേഷണം നീളുന്നു. ഇതിനുശേഷം കേരള രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രത്യേക കോടതി കുറ്റക്കാരെ കണ്ടെത്തിയിട്ടും ആര്‍.എം.പിയുടെയും കെ കെ രമയുടെയും നിരന്തര ആവശ്യത്തെ തുടര്‍ന്ന് യു.ഡി.എഫ്. സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണത്തിനു തത്ത്വത്തില്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്.

എന്നാല്‍, സര്‍ക്കാരില്‍ നിര്‍ണായക സ്വാധീനമുണ്ടായിട്ടും എം.എസ്.എഫ്. തളിപ്പറമ്പ് മണ്ഡലം ഖജാഞ്ചിയായിരുന്ന ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ. അന്വേഷണം നടത്താനാവാത്തത് ലീഗണികള്‍ക്കിടയില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. 

അതേസമയം, ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ഈയാവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതില്‍ കോടതി സര്‍ക്കാരിന്റെ വാദം തേടിയപ്പോള്‍, സി.ബി.ഐ. അന്വേഷണത്തിനു തടസ്സമില്ലെന്ന് അറിയിച്ച് ആഭ്യന്തരവകുപ്പ് കൈയൊഴിയുകയായിരുന്നു. കേസ് സി.ബി.ഐ. അന്വേഷിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതിയായ ടി വി രാജേഷ് എം.എല്‍.എയും കോടതിയെ സമീപിച്ചിട്ടണ്ട്.
കേസിന്റെ തുടക്കത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് എം.എസ്.എഫും യൂത്ത്‌ലീഗും രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു. ഒരു ഘട്ടത്തില്‍ യൂത്ത്‌ലീഗ് എന്‍.ഐ.എ. അന്വേഷണം വരെ ആവശ്യപ്പെട്ടിരുന്നെങ്കിലും ചില ഉന്നതനേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് നിശ്ശബ്ദരാവുകയായിരുന്നു.
സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, ഡി.വൈ.എഫ്.ഐ. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി വി രാജേഷ് എം.എല്‍.എ. എന്നിവര്‍ പ്രതികളായ കേസ് രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ലീഗിനു കഴിയാത്തതിനു പിന്നില്‍ സി.പി.എം.-ലീഗ് നേതാക്കള്‍ തമ്മിലുള്ള അണിയറബന്ധമാണെന്നു വിമര്‍ശനമുയര്‍ന്നിരുന്നു.
ലീഗ് പ്രവര്‍ത്തകരായ രണ്ടു സാക്ഷികള്‍ കൂറുമാറിയതോടെ സി.പി.എം. നേതാക്കള്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്ന ഘട്ടമെത്തിയപ്പോള്‍, ഒരു വിഭാഗം ലീഗ് നേതൃത്വം ഇടപെട്ട് ഇരുവരുടെയും മൊഴി മാറ്റിയെങ്കിലും ഇവര്‍ വിദേശത്തു കഴിയുന്നത് കേസിനെ ബാധിച്ചേക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.