Latest News

രണ്ടുദിവസത്തിനകം എല്ലാം പറയാമെന്ന് സരിത

തിരുവനന്തപുരം: മക്കള്‍ക്കൊപ്പം സമയം ചെലവഴിച്ചശേഷം രണ്ടുദിവസത്തിനുള്ളില്‍ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാമെന്ന് ജയില്‍ മോചിതയായ സരിത എസ്. നായര്‍. അട്ടക്കുളങ്ങര സബ് ജയിലില്‍നിന്ന് പുറത്തിറങ്ങിയ അവരെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങളുമായി വളഞ്ഞപ്പോഴായിരുന്നു ഈ പ്രതികരണം. 

ആവശ്യമുള്ള ചോദ്യങ്ങള്‍ തയ്യാറാക്കിക്കൊള്ളാനും തുടര്‍ന്ന് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെ ബന്ധപ്പെട്ടാല്‍ അഭിമുഖത്തിന് അവസരമൊരുക്കാമെന്നും അവര്‍ പറഞ്ഞു. ജയില്‍വാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുണ്ടായോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാനും അവര്‍ കൂട്ടാക്കിയില്ല.

തുടര്‍ന്ന് അഭിഭാഷകന്റെ കാറില്‍ കയറിയാണ് സരിത ജയിലില്‍നിന്ന് മടങ്ങിയത്. തൊട്ടുപിന്നാലെ മറ്റൊരു വാഹനത്തില്‍ സരിതയുടെ അമ്മയും മകളും ഉണ്ടായിരുന്നു. വാഹനം കോവളം-കഴക്കൂട്ടം ബൈപ്പാസിലെത്തിയപ്പോള്‍ മകളും അമ്മയും സരിതയുടെ വാഹനത്തില്‍ കയറുകയും ചെയ്തു. എം.സി. റോഡിലേക്ക് പോയ വാഹനത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരും പിന്തുടര്‍ന്നു. കിളിമാനൂരിന് സമീപം പുളിമാത്തുവെച്ച് വാഹനം നിര്‍ത്തി പുറത്തിറങ്ങിയ സരിത മാധ്യമ പ്രവര്‍ത്തകരുടെ ഏതാനും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു.

''ആരാണ് തന്നെ ചതിച്ചതെന്നൊന്നും പറയുന്നില്ല. എന്തായാലും ബിജു രാധാകൃഷ്ണനില്‍ നിന്നും ഞാന്‍ മോചിതയായി. അമ്മയെയും മകളെയും കണ്ടിട്ട് കുറേനാളായി. കേസുകളില്‍ ജാമ്യമെടുക്കാന്‍ ഞങ്ങളുടെ ബന്ധുക്കളാണ് സഹായിച്ചത്. അല്ലാതെ മറ്റാരും സഹായിച്ചിട്ടില്ല. അടുത്ത ബന്ധുക്കള്‍ സഹായിച്ചില്ലെങ്കിലും അകന്ന പല ബന്ധുക്കളും സഹായിച്ചിട്ടുണ്ട്. തന്നെ ജയില്‍മോചിതയാക്കാന്‍ കോടികളുടെ ഇടപാടുകളൊന്നും നടന്നിട്ടില്ല. കുറച്ച് സാവകാശം കിട്ടിയിരുന്നെങ്കില്‍ ഈ കേസുകളൊന്നും തന്നെയുണ്ടാകുമായിരുന്നില്ല. ഞാന്‍ ഒളിച്ചോടി പോയിരുന്നില്ല. ബിജു രാധാകൃഷ്ണന്‍ പലരില്‍നിന്നും കബളിപ്പിച്ചെടുത്ത പണം താന്‍ കൊടുത്തുകൊണ്ടിരുന്നതാണ്. അതിനിടെയാണ് അറസ്റ്റുണ്ടായത്''-സരിത പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തിനെതിരെ തെറ്റായോ ശരിയായോ പറയാന്‍ താനില്ലെന്നും അവര്‍ പറഞ്ഞു. ലൈംഗികപരമായി തനിക്കെതിരെ ഉള്ളതും ഇല്ലാത്തതുമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്.ആരെയും നോവിക്കാനും ബുദ്ധിമുട്ടിക്കാനും താനില്ലെന്നും അവര്‍ വ്യക്തമാക്കി. തന്നെ ചതിച്ചത് ആരെന്ന് ഇപ്പോള്‍ പറയുന്നില്ല. രാഷ്ട്രീയമായി സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്ക് താന്‍ ഇപ്പോള്‍ മറുപടി നല്‍കുന്നില്ല, പക്ഷേ മറുപടി നല്‍കാം. രാഷ്ട്രീയമായ കാര്യങ്ങള്‍ പറയാന്‍ താത്പര്യപ്പെടുന്നില്ല. ഇപ്പോള്‍ ഞാന്‍ ഒരു പ്രതിയാണ്. കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന് തന്നെയാണ് വിശ്വാസം. ഇപ്പോള്‍ 270 ദിവസത്തോളം ജയിലില്‍ കിടന്നിട്ട് താന്‍ പുറത്തിറങ്ങിയതല്ലേയുള്ളൂ. ഈ സ്വാതന്ത്ര്യം ഞാന്‍ ആസ്വദിക്കട്ടെ. അതിനുശേഷം അഭിഭാഷകനുമായി കൂടിയാലോചിച്ച് പത്രസമ്മേളനം നടത്താമെന്നും പറഞ്ഞാണ് സരിത വീണ്ടും കാറില്‍ കയറി മടങ്ങിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.