Latest News

കൊച്ചമ്മമാര്‍ക്കും കോളേജ് കുമാരികള്‍ക്കും ഉറഞ്ഞുതുള്ളാന്‍ സ്റ്റിക്കര്‍ ലഹരി മരുന്ന് കൊച്ചിയില്‍ വ്യാപകമാകുന്നു

ആലുവ: നൈറ്റ് ക്ലബ്ബുകളിലെ ഡാന്‍സ് പാര്‍ട്ടികളില്‍ കൊച്ചമ്മമാര്‍ക്കും കോളേജ് കുമാരികള്‍ക്കും ഉറഞ്ഞുതുള്ളാന്‍ കൊച്ചി നഗരത്തില്‍ എല്‍എസ്ഡി സ്റ്റിക്കര്‍ ലഹരിമരുന്ന് സുലഭം. 

കഴിഞ്ഞ ദിവസം എല്‍എസ്ഡി മയക്കുമരുന്നു സ്റ്റിക്കറുകള്‍ വാങ്ങാന്‍ കൊച്ചി കടവന്ത്രയിലെത്തിയ കോയമ്പത്തൂരിലുള്ള പ്രഫഷണല്‍ കോളജിലെ മൂന്നു മലയാളി വിദ്യാര്‍ഥികളെയും ഏജന്റിനെയും എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റിനാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് എക്‌സൈസ് സംഘം പിടികൂടിയിരുന്നു.

പിടിയിലായ തമിഴ്‌നാട് എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന മൂന്ന് ബിടെക് വിദ്യാര്‍ഥികളില്‍നിന്നാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്വകാഡിനു ലഭിച്ചത്. മൊബൈല്‍ സിമ്മിന്റെ വലുപ്പത്തിലുള്ള ഒരു കാര്‍ഡില്‍ പൊട്ടു പോലുള്ള സ്റ്റിക്കറുകളാണ് മയക്കു മരുന്നായി ഉപയോഗിക്കുന്നത്. ഇതില്‍ എല്‍എസ്ഡി എന്ന മയക്കുമരുന്ന് ജെല്‍ രൂപത്തില്‍ തേച്ചുപിടിപ്പിച്ചിരിക്കും. ഇത് ഉയര്‍ന്ന ഊഷ്മാവില്‍ അലിഞ്ഞുപോകുന്നതിനാല്‍ എസിയിലാണ് സൂക്ഷിക്കുന്നത്.

ഗോവ, ബാംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളില്‍നിന്നും കൊച്ചിയിലെത്തിച്ചു വിപണനം നടത്തുകയാണു പതിവ്. കൊച്ചിയില്‍ നടത്തുന്ന പല നിശാ നൃത്തപരിപാടികളിലും ഈ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമായിട്ടുണ്ട്. സെക്‌സ് റാക്കറ്റും ഇത് ഉപയോഗിക്കുന്നുണ്ട്. ഒരു കാര്‍ഡ് മയക്കുമരുന്നിന് 1000 രൂപ മുതല്‍ 1500 രൂപ വരെ ഈടാക്കുന്നുണ്ട്. ആദ്യമായി ഈ മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കു ലഹരി 48 മണിക്കൂര്‍ വരെ കിട്ടും. ഉപയോഗം കൂടുന്നതനുസരിച്ചു ലഹരിയുടെ സമയം കുറയും. അപ്പോള്‍ കൂടുതല്‍ കഴിക്കേണ്ടി വരും. വളരെ പെട്ടെന്നു അഡിക്ഷന്‍ ഉണ്ടാക്കുന്ന ലഹരിമരുന്നാണിത്.

സ്റ്റാംപ്, സ്റ്റിക്കര്‍, ബ്ലോട്ട് തുടങ്ങിയ പേരുകളിലാണു ഇത് അറിയപ്പെടുന്നത്. ലൈസര്‍ജിക് ആസിഡ്, ഡൈത്തിലാമൈഡ് എന്നീ മയക്കുമരുന്നുകളുടെ ചേരുവയായ മയക്കുമരുന്നു വിദ്യാര്‍ഥികള്‍ക്കിടയില്‍ ആസിഡ് എന്ന പേരിലറിയപ്പെടുന്നു. തമിഴ്‌നാട്ടില്‍ പഠിക്കുന്ന മലയാളികളായ വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം കടവന്ത്രയിലെത്തിയത് സ്റ്റിക്കര്‍ മയക്കുമരുന്ന് വാങ്ങാനാണ്. ഒരു സ്റ്റിക്കറിന് 1000 രൂപയാണു വില. ഇതു കണ്ടാല്‍ പ്രത്യക്ഷത്തില്‍ ഒരു കളര്‍ഫുള്‍ ഗ്രീറ്റിംഗ് കാര്‍ഡ് ആണെന്നേ തോന്നൂ. ഇതിനെ ചെറിയ പീസ് സ്റ്റിക്കറുകളായി പൊളിച്ചെടുക്കാന്‍ കഴിയും.

പേപ്പര്‍ സ്റ്റിക്കറില്‍ പിടിപ്പിച്ചിട്ടുള്ള എല്‍എസ്ഡി ജെല്‍ അലിഞ്ഞു തീര്‍ന്നു കഴിഞ്ഞാല്‍ പേപ്പറും ചവച്ചു വിഴുങ്ങും. ഡാന്‍സ് പാര്‍ട്ടികളിലും മറ്റുമാണ് ഇതു കൂടുതലും ഉപയോഗിക്കുന്നത്. ക്രിമിനല്‍ ഗ്രൂപ്പുകളും ഇതിന്റെ ഉപഭോക്താക്കളാണ്. ഗോവ, മുംബൈ, ബാംഗളൂര്‍ എന്നിവിടങ്ങളിലെ ഡാന്‍സ് നൈറ്റുകളെ സജീവമാക്കുന്നത് ഇപ്പോള്‍ അപകടകാരിയായ ഈ ലഹരി പേപ്പര്‍ സ്റ്റിക്കറുകളാണത്രേ. തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും പ്രഫഷണല്‍ കോളജുകളിലെ വിദ്യാര്‍ഥികളില്‍ ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ ഈ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. കേരളത്തില്‍ കൊച്ചി കേന്ദ്രീകരിച്ച് ഈ മരുന്നിന്റെ വ്യാപാരം വ്യാപകമായി നടക്കുന്നുണ്ട്.

കൊച്ചിയില്‍ ഈ ലഹരി മരുന്ന് വിപണിയിലെത്തിയിട്ട് ഒരു വര്‍ഷത്തോളമായി. ഇതു ഉപയോഗിക്കുന്നവര്‍ വളരെ പെട്ടെന്നു തന്നെ അടിമകളായി മാറും. ഒരു ലഹരി മരുന്നെന്ന നിലയില്‍ എക്‌സൈസിനോ പോലീസിനോ അടുത്ത കാലം വരെ ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു. ഇതുപയോഗിക്കുന്നവര്‍ക്കു വീടുകളില്‍ പോലും പബ്ലിക് ആയി ഇതു വയ്ക്കാം. ഒരു ഗ്രീറ്റിംഗ് കാര്‍ഡാണെന്നു മാത്രമേ കാണുന്നയാള്‍ ധരിക്കൂ. പോസ്റ്റലുകള്‍ വഴിയും ഇത്തരം മയക്കുമരുന്നുകള്‍ വില്‍ക്കപ്പെടുന്നതായി സൂചനയുണ്ട്.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Aluva, LSD sticker.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.