Latest News

പി കരുണാകരന്റെ പര്യടനം തൃക്കരിപ്പൂരില്‍ ജനങ്ങളുടെ ആഘോഷമായി

തൃക്കരിപ്പൂര്‍: 'വിജയിപ്പിക്കും വിജയിപ്പിക്കും പി കരുണാകരനെ വിജയിപ്പിക്കും...' നൂറുകണക്കിന് കണ്ഠങ്ങളില്‍നിന്ന് ഒരേസമയം ഉയരുന്ന മുദ്രാവാക്യങ്ങള്‍. സ്വീകരണ കേന്ദ്രങ്ങളില്‍ നാട്ടുകാരൊന്നാകെ ഒഴുകിയെത്തുന്നു. ജനങ്ങളാകെ ആവേശത്തിമിര്‍പ്പിലാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കരുണാകരന്റെ പര്യടനം തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ജനങ്ങളുടെ ആഘോഷമായി. 

കത്തുന്ന വെയിലിനെ കൂസാതെ സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ വ്യക്തിപരമായ ആവശ്യങ്ങളെല്ലാം മാറ്റിവച്ച് നൂറുകണക്കിനാളുകളാണ് എല്ലായിടത്തും തടിച്ചുകൂടിയത്. അടുക്കളയിലെ തീ കെടുത്തുന്ന യുപിഎ ഭരണക്കാര്‍ക്കെതിരെ ആളിക്കത്തുന്ന പ്രതിഷേധവുമായി വീട്ടമ്മമാര്‍ കൂട്ടത്തോടെ സ്വീകരിക്കാനെത്തി. 

ബാന്‍ഡ്- ചെണ്ട വാദ്യങ്ങളും താലപ്പൊലിയും പടക്കവുമൊക്കെയായി സ്ഥാനാര്‍ഥിയുടെ സ്വീകരണ പരിപാടിക്ക് ഉത്സവഛായ പകര്‍ന്നാണ് ഗ്രാമീണജനത എല്‍ഡിഎഫിനുള്ള പിന്തുണ അറിയിച്ചത്.
സ്ഥാനാര്‍ഥി വന്നിറങ്ങുന്നതോടെ കൂടിനില്‍ക്കുന്നവരാകെ ഇളകിമറിഞ്ഞ് തങ്ങളുടെ ജനകീയ എംപിക്ക് കൈകൊടുത്ത് വിജയാശംസകള്‍ നേരാനുള്ള തിക്കുംതിരക്കുമാണ്. 

രാവിലെ ഒമ്പതയോടെ ആദ്യ സ്വീകരണ കേന്ദ്രമായ നര്‍ക്കിലക്കാടെത്തിയ സ്ഥാനാര്‍ഥി കടകളിലും കൂടിനിന്നവരോടും വോട്ടഭ്യര്‍ഥിച്ച് യോഗസ്ഥലത്തെത്തി. സാധാരണക്കാരന്റെ ജീവിതം വഴിമുട്ടിച്ച കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ വിശദീകരിച്ച് പി സി സുബൈദയുടെ പ്രസംഗം. തെരഞ്ഞെടുപ്പിന്റെ ദേശീയ പ്രാധാന്യവും മണ്ഡലത്തിന്റെ വികസന കാര്യങ്ങളും യുഡിഎഫ് നടത്തുന്ന കള്ളപ്രചാരണങ്ങളും ചുരുങ്ങിയ വാക്കുകളില്‍ വിശദീകരിച്ച് അടുത്ത സ്വീകരണ കേന്ദ്രമായ പറമ്പയിലേക്ക്.
വാര്‍ധക്യത്തിന്റെ അവശതകള്‍ മറന്ന് നിരവധി സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പറമ്പയില്‍ രാവിലെതന്നെ സ്വീകരണത്തിനെത്തി. 

നല്ലോമ്പുഴയിലും നല്ല ജനക്കൂട്ടം. അവിടെനിന്ന് കമ്പല്ലൂരിലേക്ക്. ചുവപ്പ് കൊടിയും പിടിച്ച് ബൈക്കില്‍ യുവാക്കള്‍ തങ്ങളുടെ പ്രിയങ്കരനായ കരുണാകരേട്ടനെ ആനയിച്ച് മുന്നില്‍. കമ്പല്ലൂര്‍ ടൗണില്‍ കൂടിനിന്ന ജനങ്ങള്‍ക്കിടയിലേക്ക് സ്ഥാനാര്‍ഥി ഇറങ്ങിയതോടെ ആവേശം അലകടലായി. മാലയിട്ട് യോഗസ്ഥലത്തേക്ക് ആനയിച്ചു. നൂറുകണക്കിന് സത്രീകളുള്‍പ്പെടെ വന്‍ ജനാവലിയാണ് ഉച്ചയോടടുത്ത സമയത്ത് റബര്‍തോട്ടത്തിന്റെ തണലില്‍ ഒത്തുകൂടിയത്.
മൗക്കോടേക്കായിരുന്നു അടുത്ത യാത്ര. ചെമ്പതാകയുമായി ബൈക്കില്‍ സഞ്ചരിക്കുന്ന യുവാക്കളുടെ എണ്ണം കൂടി. സ്വീകരണ കേന്ദ്രത്തിലെത്തുമ്പോള്‍ നട്ടുച്ച. വനിതകളുടെ ശിങ്കാരിമേളവുമായി നൂറുകണക്കിനാളുകള്‍ സ്വീകരിച്ചാനയിച്ചതോടെ വെയിലിന്റെ കാഠിന്യത്തിനെ അതിജീവിച്ച ആവേശത്തിലായി മലയോര ഗ്രാമം. അവിടെനിന്ന് കുന്നുംകൈയിലേക്കുള്ള യാത്ര ആഘോഷംതന്നെയായി. ബൈക്കുകള്‍ക്ക് പുറമെ കൊടികെട്ടിയ ഓട്ടോയുമായി നിരവധി തൊഴിലാളികള്‍.
ചീമേനി പള്ളിപ്പാറ, കൊടക്കാട് വലിയപൊയില്‍, ആനിക്കാടി എല്ലാം ചുവപ്പ് കോട്ടകള്‍. പടക്കം പൊട്ടിച്ചും വാദ്യമേളങ്ങളുമായി സ്ഥാനാര്‍ഥിക്ക് സ്വീകരണം. ആനിക്കാടിയിലെ ഉച്ചഭക്ഷണത്തിനുശേഷം വിശ്രമമില്ലാതെ കരപ്പാത്തേക്ക്. വന്നവര്‍ക്കെല്ലാം പായസം വിതരണം ചെയ്തായിരുന്നു മാണിയാട്ടുകാരുടെ സ്വീകരണം. നടക്കാവിലെത്തുമ്പോള്‍ നാസിക്‌ഡോളിന്റെ പെരുമ്പറ മുഴക്കത്തില്‍ നാടാകെ അണിചേര്‍ന്ന് കരുണാകരേട്ടനെ വരവേറ്റു. 

പിന്നീട് പുേറാപ്പാട്. അവിടെ നൂറുകണക്കിന് ഐഎന്‍എല്‍ പ്രവര്‍ത്തകരുള്‍പ്പടെ വലിയ ആള്‍ക്കൂട്ടം. അവിടെനിന്ന് തോണിയില്‍ പാണ്ട്യാലക്കടവിലേക്ക്. തടിയന്‍കൊവ്വലിലെത്തുമ്പോള്‍ നൂറോളം അമ്മമാര്‍ റോഡിനിരുവശവും നിരന്നുനില്‍ക്കുന്നു. എല്ലാവരുടെയും കൈയില്‍ രക്തഹാരം. തങ്ങളുടെ പ്രിയ എംപിയെ മാലയിട്ട് സ്വീകരിക്കാന്‍ കാത്തുനില്‍ക്കുകയാണവര്‍.
സന്ധ്യയായതോടെ സ്വീകരണകേന്ദ്രങ്ങള്‍ വലിയ പൊതുസമ്മേളനങ്ങളായി മാറി. ഓരി അമ്പലപരിസരം, മാവിലാക്കടപ്പുറം, അച്ചാംതുരുത്തി, ചെറുവത്തൂര്‍ അമ്പലത്തര, മുഴക്കോം സെന്‍ട്രല്‍, ആലന്തട്ട, പൂവാലംകൈ, പാലക്കാട്, കൊയാമ്പുറം എന്നിവിടങ്ങളിലെ സ്വീകരണങ്ങളെല്ലാം അവിസ്മരണീയമാക്കിയ ജനകീയ മുന്നേറ്റമായിരുന്നു. സമാപിക്കുമ്പോള്‍ രാത്രി ഒമ്പതോടടുത്തു.
സ്വീകരണ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് നേതാക്കളായ എം വി കോമന്‍നമ്പ്യാര്‍, കെ ബാലകൃഷ്ണന്‍, ടി വി ഗോവിന്ദന്‍, വി പി ജാനകി, പി ആര്‍ ചാക്കോ, വി പി പി മുസ്തഫ, സാബു അബ്രഹാം, കെ പി വത്സലന്‍, ജോസ് പതാലില്‍, പി സി സുബൈദ, പി പി പ്രസന്ന, പി എ നായര്‍, എ അമ്പൂഞ്ഞി, കൈപ്രത്ത് കൃഷ്ണന്‍നമ്പ്യാര്‍, സുരേഷ് പുതിയേടത്ത്, സി പി ബാബു, സി ബാലന്‍, കെ വി കൃഷ്ണന്‍, ഗിരിപ്രസാദ് എന്നിവര്‍ സംസാരിച്ചു.






Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.