Latest News

രണ്ടാംഘട്ട പ്രചരണം പൂര്‍ത്തിയാക്കി സുരേന്ദ്രന്‍; റോഡ് ഷോ വെളളിയാഴ്ച മുതല്‍

കാസര്‍കോട്: ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ രണ്ടാംഘട്ട പ്രചരണത്തിന് ആവേശോജ്ജ്വല സമാപനം. രണ്ടാംഘട്ടത്തില്‍ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും രണ്ട് തവണ പര്യടനം നടന്നു. വ്യാഴാഴ്ച ഉദുമ മണ്ഡലത്തിലാണ് പര്യടനം പൂര്‍ത്തിയാക്കിയത്. മൂന്നാംഘട്ട പ്രചരണത്തിന്റെ ഭാഗമായുള്ള റോഡ്‌ഷോ വെളളിയാഴ്ച തുടങ്ങും. 

കാസര്‍കോട് നിയോജക മണ്ഡലത്തിലാണ് ആദ്യ ദിവസം റോഡ്‌ഷോ നടക്കുക. ശനിയാഴ്ച കാഞ്ഞങ്ങാടും ഉദുമയിലും 6ന് മഞ്ചേശ്വരത്തും 7ന് പയ്യന്നൂര്‍, കല്ല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലും റോഡ് ഷോ നടക്കും.
മല്ലം ദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്രത്തിലെ പ്രാര്‍ത്ഥനക്കു ശേഷമാണ് വ്യാഴാഴ്ച ഉദുമയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്. ഇരിയണ്ണിയായിരുന്നു ആദ്യ സ്വീകരണ കേന്ദ്രം. പ്രവര്‍ത്തകരുടെ ആവേശം നിറഞ്ഞ സ്വീകരണത്തിനു ശേഷം ചുരുക്കം ചില വാക്കുകളില്‍ പ്രസംഗമവസാനിപ്പിച്ച് അടുത്ത സ്വീകരണകേന്ദ്രമായ എരിഞ്ചേരിയിലേക്ക്. 

എരിഞ്ചേരിയിലും സുരേന്ദ്രനെ സ്വീകരിക്കാന്‍ നിരവധി യുവാക്കള്‍ എത്തിച്ചേര്‍ന്നിരുന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ പിന്നീടെത്തിയത് കാറഡുക്കയില്‍. കന്നഡ ഭാഷയില്‍ പ്രസംഗിച്ച സുരേന്ദ്രന്റെ ഓരോ വാക്കും കയ്യടികളോടെയാണ് നാട്ടുകാര്‍ വരവേറ്റത്. മണിയൂരിലും പള്ളഞ്ചിയിലും ഇടതുവലത് മുന്നണികളുടെ ഒത്തുകളിയും വികസന പിന്നോക്കാവസ്ഥയും തുറന്ന് കാട്ടിയ പ്രസംഗത്തിന് ശേഷം മാനടുക്കം കോളനിയില്‍. കോളനിയൊന്നടങ്കം സുരേന്ദ്രനെ സ്വീകരിക്കാനെത്തി. കോളനിയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഇത്തവണ സുരേന്ദരന് വോട്ടെന്ന് അവരുടെ ഉറപ്പ്. സ്വീകരണത്തിന് നന്ദി പറഞ്ഞിറങ്ങി കരിവേടകത്തേക്ക്. യാത്രാമധ്യേ വാഹനം 'തടഞ്ഞ് നിര്‍ത്തി' സ്ത്രീകള്‍ പരാതി പറഞ്ഞതും കൗതുകമായി. 

നടക്കാന്‍ പോലും കഴിയാത്ത റോഡ് തന്നവര്‍ക്ക് പകരമായി സുരേന്ദ്രന്‍ ജയിക്കുമെന്ന് അവരുടെ ആശംസ. ഏറെ വൈകിയാണ് പറമ്പിലെത്തിയത്. പ്രസംഗിക്കാതെ മടങ്ങാനിരുന്ന സ്ഥാനാര്‍ത്ഥിയെ എന്നാല്‍ പ്രവര്‍ത്തകര്‍ വിട്ടില്ല. ഒടുവില്‍ ഏതാനും വാക്കുകളില്‍ ബിജെപിക്ക് വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത സൂചിപ്പിച്ച് അടുത്ത കേന്ദ്രമായ ബെദ്രടുക്കയിലേക്ക്.
കളിയാട്ടം നടക്കുന്ന പൂമാണി കിന്നിമാണി ക്ഷേത്രത്തിലെത്തിയ സുരേന്ദ്രനെ വിശ്വനാഥ റൈ, കെ.ആര്‍.ആള്‍വ, ലക്ഷ്മണന്‍ തുടങ്ങിയവര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. അരങ്ങിലെത്തിയ ധൂമാവതി തെയ്യത്തില്‍ നിന്നും അനുഗ്രഹം വാങ്ങി ചട്ടഞ്ചാലിലേക്ക്. 

സിപിഎമ്മില്‍ നിന്നും രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന അറുപതോളം യുവാക്കളാണ് ചട്ടഞ്ചാലില്‍ സുരേന്ദ്രനെ സ്വീകരിക്കാനുണ്ടായിരുന്നത്. മുദ്രാവാക്യം വിളികള്‍ക്കിടെ സുരേന്ദ്രന്‍ വന്നിറങ്ങിയതോടെ പ്രദേശം ഉത്സവാന്തരീക്ഷത്തിലായി. പ്രവര്‍ത്തകരെ ആവേശഭരിതരാക്കിയ പ്രസംഗത്തിന് ശേഷം തുറന്ന വാഹനത്തില്‍ പെരിയാട്ടടുക്കത്തേക്ക്. തുടര്‍ന്ന് കല്ല്യോട്ട്, പൊള്ളക്കട, എടമുണ്ട, കോട്ടക്കുന്ന്, തച്ചങ്ങാട്, ആറാട്ട് കടവ്, ബേവൂരി, മാങ്ങാട്, മേല്‍പ്പറമ്പ് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രി ഏറെ വൈകി കോളിയടുക്കത്ത് സമാപനം.
മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും രണ്ട് തവണ വീതം പര്യടനമാണ് ബിജെപി രണ്ടാം ഘട്ടത്തില്‍ ലക്ഷ്യമിട്ടിരുന്നത്. വന്‍ ജനപങ്കാളിത്തവും പിന്തുണയും ഉറപ്പാക്കി ഇത് പൂര്‍ത്തീകരിക്കാനായത് മൂന്നാം ഘട്ടത്തിനിറങ്ങുമ്പോള്‍ ആത്മവിശ്വാസമേകും. രാഷ്ട്രീയ എതിരാളികളുടെ കേന്ദ്രങ്ങളില്‍ പോലും അവിസ്മരണീയ സ്വീകരണമാണ് സുരേന്ദ്രന് ലഭിച്ചത്. 

സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍, ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ്, ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.എസ്.ശ്രീധരന്‍ പിള്ള, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.ഗീതാകുമാരി എന്നിവര്‍ രണ്ടാംഘട്ട പ്രചരണത്തിനെത്തി. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും രാജി വച്ച് നിരവധി യുവാക്കള്‍ ഇതിനിടയില്‍ ബിജെപിയില്‍ ചേരുകയുമുണ്ടായി.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.