Latest News

ഒാരോ പൗരനും ഇന്ത്യയുടെ കാവല്‍ക്കാരന്‍: രാഹുല്‍

കാസര്‍കോട്. ദാരിദ്ര്യ രേഖയ്ക്കു മുകളിലും മധ്യവര്‍ഗത്തിനു തൊട്ടുതാഴെയുമായി കഴിയുന്ന പതിനേഴുകോടിയോളം വരുന്ന ജനവിഭാഗങ്ങളുടെ വികസനത്തിനാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള അടുത്ത സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കുകയെന്ന് എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 

മരപ്പണിക്കാര്‍, ടാക്സി ഡ്രൈവര്‍മാര്‍, പ്ളംബര്‍മാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങിയവരടങ്ങുന്ന വിഭാഗമാണിത്. അവരെ രാജ്യത്തിന്റെ മധ്യവര്‍ഗമാക്കി അടുത്ത അഞ്ചുവര്‍ഷത്തിനകം മാറ്റും. അവരുടെ കുട്ടികള്‍ക്കെല്ലാം ഉന്നതവിദ്യാഭ്യാസത്തിന് അവസരമുണ്ടാക്കും. ഇതിനായി രാജ്യത്തിന്റെ ഓരോ മുക്കിലും കൂടുതല്‍ കോളേജുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിക്കും. യുവാക്കള്‍ക്കു തൊഴില്‍ അവകാശമാക്കുക ലക്ഷ്യമിട്ട് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ വ്യാവസായിക ഇടനാഴി വരുന്നതോടെ ലോകത്തെ ഏറ്റവും വലിയ ഉല്‍പാദക രാജ്യമെന്ന പദവി ചൈനയില്‍നിന്ന് ഇന്ത്യ കൈക്കലാക്കും.

താനാണ് ഇന്ത്യയുടെ കാവല്‍ക്കാരന്‍ എന്നു പ്രഖ്യാപിച്ചാണ് പ്രതിപക്ഷത്തെ ഒരു നേതാവ് വോട്ടു ചോദിക്കുന്നത്. അങ്ങനെ ഏതെങ്കിലും ഒരു കാവല്‍ക്കാരനെ കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നില്ല. രാജ്യത്തെ ഓരോ പൌരനും ഇന്ത്യയുടെ കാവല്‍ക്കാരനാണ്. ജനങ്ങള്‍ക്കിടയില്‍ രോഷം വളര്‍ത്തി അകല്‍ച്ച സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ഇതിനു തടയിടാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. വിദ്യാഭ്യാസ അവകാശനിയമവും ഭക്ഷ്യസുരക്ഷാ നിയമവുമടക്കം യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്നതൊന്നും ഏതെങ്കിലും പ്രത്യേക ജാതിക്കോ, സമുദായത്തിനോ, സംസ്ഥാനത്തിനോ വേണ്ടിയല്ല. രാജ്യത്തെ ഓരോ പൌരനും വേണ്ടിയാണ്. വ്യാവസായിക വളര്‍ച്ചയും പാവങ്ങളുടെ ഉന്നമനവും ഒരേ സമയം സാധ്യമാക്കുന്ന വീക്ഷണമാണു യുപിഎയ്ക്കുള്ളത്. കഴിഞ്ഞ 10 വര്‍ഷത്തെ രാജ്യ പുരോഗതി കണ്ട് പ്രതിപക്ഷം അന്തം വിട്ടിരിക്കുകയാണ്.

ദേശീയ രാഷ്ട്രീയത്തില്‍ സിപിഎമ്മിന് ഒരു റോളും നിര്‍വഹിക്കാനില്ലെന്നും കാസര്‍കോട്ടും ഇത്തവണ അവര്‍ക്കൊരു റോളും ഉണ്ടാകില്ലെന്നും രാഹുല്‍ പറഞ്ഞു. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനു മാതൃകയാക്കാവുന്ന പ്രവര്‍ത്തനമാണു കേരളത്തിലെ പാര്‍ട്ടിയുടേത്. ഇവിടെ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരള രാഷ്ട്രീയത്തെ വികലമാക്കിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.


















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.