Latest News

973592 വോട്ടര്‍മാരുടെ മനസ്സ് ആര്‍ക്കൊപ്പം

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ നിയോജക മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ സമ്മതിദാനവകാശം വിനിയോഗിച്ച 973592 പേരുടെ മനസ്സ് ആര്‍ക്കൊപ്പമാണെന്ന് വെളളിയാഴ്ച ഉച്ചയോടെ അറിയാം. 

വോട്ടെണ്ണല്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ രാവിലെ ഏഴ് മണിക്ക് ആരംഭിക്കും. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ 1240460 വോട്ടര്‍മാരില്‍ വോട്ട് ചെയ്തവര്‍ 973592 പേര്‍ (78.49%). ഇത് കൂടാതെ 4458 പേര്‍ക്ക് തപാല്‍ വോട്ടവകാശവും ഉണ്ട്. തപാല്‍ വോട്ട് വെളളിയാഴ്ച രാവിലെ വോട്ടെണ്ണല്‍ ആരംഭിക്കുന്നത് വരെ സ്വീകരിക്കും.
ഏപ്രില്‍ 10 ന് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തിലെ 459280 പുരുഷന്‍മാരും 514312 സ്ത്രീകളും സമ്മതിദാനവകാശം വിനിയോഗിച്ചു. 

വോട്ട് ചെയ്തവരുടെ കണക്ക് നിയമസഭാമണ്ഡലം ആകെ ശതമാനം എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു. മഞ്ചേശ്വരം 135956, 71.35%- കാസര്‍കോട് 124940, 72.59% -ഉദുമ 141485, 76.95% -കാഞ്ഞങ്ങാട് 151370, 79.44%- തൃക്കരിപ്പൂര്‍ 145915, 81.82%- പയ്യന്നൂര്‍ 138701, 84.31%- കല്ല്യാശ്ശേരി 135225, 81.32%.
2009 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 11,13,954 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇവരില്‍ 8,47,491 പേര്‍ വോട്ട് ചെയ്തിരുന്നു(76.07%) ഇതില്‍ 3,85,552 (45.51%) വോട്ട് നേടി പി. കരുണാകരന്‍(സി.പി.ഐ.എം) 67,427 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു. 3,21,095(37.91%) വോട്ട് നേടിയ ഷാഹിദാ കമാല്‍(ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്) രണ്ടാം സ്ഥാനത്തും 1,25,.482 (14.81%) വോട്ട് നേടി കെ.സുരേന്ദ്രന്‍(ബി.ജെ.പി) മൂന്നാം സ്ഥാനത്തും എത്തി.
ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് മൊത്തം 14 സ്ഥാനാര്‍ത്ഥികളാണുളളത് ഇവരില്‍ ആരുമല്ലെന്ന കോളവും ഇതാദ്യമായി ഏര്‍പ്പെടൂത്തിയിരുന്നു. 2009 ല്‍ ഏഴ് പേരാണ് കാസര്‍കോട് മണ്ഡലത്തില്‍ മത്സരിച്ചത്. ലോക്‌സഭാ മണ്ഡലത്തിലെ ഒന്നരലക്ഷത്തിലേറെ വരുന്ന പുതിയ വോട്ടര്‍മാര്‍ ജയപരാജയങ്ങളില്‍ മുഖ്യ പങ്കു വഹിക്കുമെന്നാണ് കണക്കാക്കുന്നത്.
വോട്ടെണ്ണലിന് കര്‍ശന സുരക്ഷാ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിജയിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ അണികള്‍ അതിര് കവിഞ്ഞ ആഹ്ലാദം പ്രകടനം നടത്തുന്നതിന് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ സ്ഥിരം സംഘര്‍ഷമുണ്ടാവുന്ന വിവിധ പ്രദേശങ്ങളില്‍ പോലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളില്‍ ജാഥകള്‍, പ്രകടനങ്ങള്‍ നടത്തുന്നതിന് വിലക്കുണ്ട്. 

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ യാതൊരു സംഘര്‍ഷത്തിലും ഏര്‍പ്പെടരുതെന്നും സമാധാനം കാത്തുസൂക്ഷിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും, പൊതുജനങ്ങളും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അഭ്യര്‍ത്ഥിച്ചു.

ബാറുകളും മദ്യവില്പനകേന്ദ്രങ്ങളും അടച്ചിടാന്‍ കളക്ടര്‍ ഉത്തരവിട്ടുണ്ട്. ഏഴു നിയമസഭാ മണ്ഡലങ്ങളിലേയും വോട്ടെണ്ണുന്നത് കാസര്‍കോട് ഗവ. കോളേജിലാണ്.  


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.