Latest News

ഓപ്പറേഷന്‍ കുബേര തുടരുന്നു എ.എസ്.ഐ പിടിയില്‍

തൃശൂര്‍: ബ്ളേഡ് മാഫിയയ്ക്കെതിരായ നടപടിയുടെ ഭാഗമായി പൊലീസ് നടത്തിയ ഓപ്പറേഷന്‍ കുബേരയെ തുടര്‍ന്ന് തൃശൂരില്‍ എഎസ്ഐ പിടിയിലായി. കോട്ടയം ജില്ലയില്‍ നികുതിവകുപ്പിലെ ഒരു ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം തുടങ്ങി. സംസ്ഥാനമൊട്ടാകെ 233 അനധികൃത ചിട്ടി നടത്തിപ്പു കണ്ടെത്തി. സംസ്ഥാനത്താകെ രണ്ടു വനിതകള്‍ ഉള്‍പ്പെടെ 38 പേര്‍ ഇന്നലെ അറസ്റ്റിലായി. പണവും രേഖകളും ഇന്നലെയും പിടിച്ചെടുത്തു.

തൃശൂര്‍ ജില്ലയിലാണു പാലക്കാട് എആര്‍ ക്യാംപിലെ എഎസ്ഐ പഴയന്നൂര്‍ ചീരക്കുഴി തെക്കേ പുത്തന്‍പള്ളിയില്‍ ടി.വി. ജോസഫ് (47) അടക്കം 10 പേര്‍ പിടിയിലായത്. ചീരക്കുഴി ഡാമിനടുത്തു ജോസഫിന്റെ വീട്ടില്‍നിന്നു 47 ചെക്കുകള്‍, 57 മുദ്രപത്രങ്ങള്‍, ആറു മണിലെന്‍ഡിങ് ഫോം, ഒപ്പിട്ട 10 പ്രോമിസറി നോട്ടുകള്‍, ആര്‍സി ബുക്ക്, ആധാരങ്ങള്‍ തുടങ്ങിയവ കണ്ടെടുത്തു. കൂടാതെ കെഎസ്എഫ്ഇയുടെ 10 പാസ് ബുക്കുകളും ലഭിച്ചു. ഇയാളുടെ പേരിലുള്ള പാസ് ബുക്കുകളില്‍ മാസം 49,000 രൂപ വിവിധ ചിട്ടികള്‍ക്കായി അടച്ചിരുന്നതായും ബോധ്യപ്പെട്ടു.

അതിനിടെ, ബ്ളേഡ് മാഫിയയ്ക്കെതിരെ പൊലീസ് സഹായത്തോടെ കുടുംബശ്രീ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുമെന്നു മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കുടുംബശ്രീ ഡയറക്ടര്‍ കെ.ബി. വല്‍സലകുമാരി, ജനമൈത്രി പൊലീസ് ചുമതലയുള്ള എഡിജിപി ബി. സന്ധ്യ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണു തീരുമാനം. തിരുവനന്തപുരം അടക്കം അഞ്ചു ജില്ലകളിലെ 15 ചിട്ടി സ്ഥാപനങ്ങളില്‍ ഏഴും അനധികൃതമാണെന്നു കണ്ടെത്തി.

തിരുവനന്തപുരത്തെ രണ്ടു സ്ഥാപനങ്ങളില്‍ 100 അനധികൃത ചിട്ടിയും കൊല്ലത്തെ രണ്ടു സ്ഥാപനങ്ങളില്‍ 117 അനധികൃത ചിട്ടിയുമാണു നടത്തിയിരുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സുരക്ഷാ തയാറെടുപ്പിന്റെ തിരക്കിലായിരുന്നതിനാല്‍ ഇന്നലെ പല ജില്ലകളിലും കാര്യമായ തിരച്ചില്‍ നടന്നില്ല. പാലക്കാട്ട് 2.16 ലക്ഷം രൂപയും 49 ബൈക്കുകളും അഞ്ചു കാറും പിടിച്ചെടുത്തു. അഞ്ചുപേര്‍ അറസ്റ്റിലായി. ഒാട്ടോ കണ്‍സല്‍റ്റന്‍സി എന്ന പേരിലാണു പണമിടപാടു കൂടുതല്‍ നടക്കുന്നതെന്നു പൊലീസ് പറഞ്ഞു. കുറിക്കമ്പനികളുടെ മറവിലും അമിതപലിശയ്ക്കു കടം കൊടുക്കുന്നുണ്ട്. മലപ്പുറത്ത് എട്ടുപേരെ അറസ്റ്റ് ചെയ്തു.

കണ്ണൂര്‍ പേരാവൂരില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ഒന്നും എഴുതാത്ത ചെക്കുകളും മുദ്രപത്രങ്ങളും പിടിച്ചെടുത്തു. അനധികൃതമായി മുദ്രപത്രങ്ങളും ബ്ളാങ്ക് ചെക്കുകളും കൈവശംവച്ചതിനു കാസര്‍കോട് അമ്പലത്തറ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഇയാളില്‍നിന്ന് ഒന്നരലക്ഷം രൂപയും 13 ബ്ളാങ്ക് ചെക്കുകളും മുദ്രപത്രങ്ങളും ആധാരങ്ങളും പിടിച്ചെടുത്തു. ബ്ളേഡ് മാഫിയ മര്‍ദിച്ചതായി പരാതിപ്പെട്ട ചെര്‍ക്കളയിലെ മലബാര്‍ ബേക്കറി കടയുടമയും അഞ്ചാം മൈല്‍ സിഎം ക്വാര്‍ട്ടേഴ്സിലെ താമസക്കാരനുമായ പി.കെ. സിദ്ദിഖി(28)നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെര്‍ക്കള മസ്ജിദ് റോഡിലെ ഹുസൈനാറിനെതിരെ കേസെടുത്തു. പത്തനംതിട്ടയില്‍ രണ്ടുപേര്‍ പിടിയിലായി. മുദ്രപത്രങ്ങള്‍, അനധികൃത ചിട്ടിരേഖകള്‍, ചെക്കുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ആലപ്പുഴയില്‍ 43 റെയ്ഡ് നടത്തി. രണ്ടു വനിതകളെ അറസ്റ്റ് ചെയ്തു. ഇടുക്കിയില്‍ ആറുപേര്‍ അറസ്റ്റിലായി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. കൊല്ലത്ത് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. നാലുപേര്‍ അറസ്റ്റിലായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.