Latest News

ബാര്‍ ലൈസന്‍സ്: കൗണ്‍സില്‍ യോഗം പ്രക്ഷുബ്ധമാകും

കാഞ്ഞങ്ങാട്: ചതുര്‍ നക്ഷത്ര ഹോട്ടല്‍ അലാമിപ്പള്ളിയിലെ രാജ് റസിഡന്‍സിക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ നഗരസഭ നല്‍കിയ അനുമതി പത്രം റദ്ദ് ചെയ്യാന്‍ വെളളിയാഴ്ച വിളിച്ചു കൂട്ടിയ പ്രത്യേക കൗണ്‍സില്‍ യോഗം പ്രക്ഷുബ്ധമാകും. ലീഗ്- കോണ്‍ഗ്രസ് ഭരണ സമിതിക്കെതിരെ പ്രതിപക്ഷത്തുള്ള സി പി എം-ബി ജെ പി അംഗങ്ങള്‍ ബാര്‍ വിഷയത്തില്‍ തുറന്ന പോര് നടത്തുമെന്നാണ് സൂചന.

നഗരസഭയില്‍ ആകെയുള്ള 43 അംഗ കൗണ്‍സിലര്‍മാരില്‍ നിലവില്‍ യു ഡി എഫിന് ഭൂരിപക്ഷമില്ല. യു ഡി എഫ് പക്ഷത്തുള്ളത് 21 അംഗങ്ങള്‍ മാത്രമാണ്. സി പി എം 16, ഐ എന്‍ എല്‍ 1, ബി ജെ പി 5 ഉള്‍പ്പെടെ 22 പേര്‍ മറുപക്ഷത്താണ്. രാജ് റസിഡന്‍സിക്ക് മദ്യ ലൈസന്‍സ് നല്‍കിയത് ഇക്കഴിഞ്ഞ 28 ന് ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗമാണ്.
ഭരണ-പ്രതിപക്ഷ വ്യത്യാസമന്യേ അന്ന് യോഗത്തിനെത്തിയ മുഴുവന്‍ അംഗങ്ങളുടെയും പിന്തുണയോടെയാണ് ബാര്‍ ലൈസന്‍സ് പാസായത്. സംഭവം വിവാദമായതോടെ നഗരസഭയില്‍ പ്രാതിനിധ്യമുള്ള കക്ഷികള്‍ മുഖം രക്ഷിക്കാന്‍ നെട്ടോട്ടമോടി.
ഇതിന്റെ ഭാഗമെന്നോണം യു ഡി എഫ് പക്ഷത്തുള്ള 20 കൗണ്‍സിലര്‍മാര്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. ഇതേ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നടപടി താല്‍ക്കാലികമായി റദ്ദ് ചെയ്യുകയും ചെയ്തു. 

എതിര്‍പ്പില്ലാ രേഖ റദ്ദാക്കിയ നഗര കാര്യ പ്രിന്‍സിപ്പള്‍ സെക്രട്ടറിയുടെ ഉത്തരവ് നിലനില്‍ക്കണമെങ്കില്‍ നഗരസഭാ യോഗം ചേര്‍ന്ന് അജണ്ട പാസാക്കണം.
അജണ്ട പാസായില്ലെങ്കില്‍ നേരത്തെ നഗരസഭ ഏകകണ്ഠമായി നല്‍കിയ എതിര്‍പ്പില്ലാ രേഖ അതേപടി നിലനില്‍ക്കുകയും ചെയ്യും. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രമാണ് വെളളിയാഴ്ചത്തെ കൗണ്‍സില്‍ യോഗം ചെയര്‍പേഴ്‌സണ്‍ വിളിച്ചു ചേര്‍ത്തത്. ഉച്ച കഴിഞ്ഞ് 3 മണിക്കാണ് യോഗം. 

നിലവില്‍ യു ഡി എഫിന് ഭൂരിപക്ഷമില്ലാത്ത പാശ്ചാത്തലത്തില്‍ വെളളിയാഴ്ചത്തെ യോഗത്തില്‍ സിപിഎം - ബിജെപി-ഐഎന്‍എല്‍ നിലപാട് നിര്‍ണ്ണായകമാകും. യു ഡി എഫിന്റെ അജണ്ട പാസാകാന്‍ സി പി എം-ബി ജെ പി കൗണ്‍സിലര്‍മാര്‍ മുതിരുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. 

ബാര്‍ വിഷയത്തില്‍ പ്രത്യേക താല്‍പ്പര്യങ്ങളൊന്നുമില്ലെന്നാണ് സി പി എം നിലപാടെന്ന് ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രനും ഏരിയാ സെക്രട്ടറി എം പൊക്ലനും പറഞ്ഞു. പാര്‍ട്ടി നിലപാട് വെളളിയാഴ്ച ഉച്ചക്ക് മുമ്പ് കൗണ്‍സിലര്‍മാരെ അറിയിക്കുമെന്നും എം പൊക്ലന്‍ പറഞ്ഞു. കെ പി സി സിയുടെ മദ്യനയത്തെ അനുകൂലിക്കേണ്ട ബാധ്യത സി പി എമ്മിനില്ലെന്നാണ് സതീഷ് ചന്ദ്രന്റെ പ്രതികരണം. അതാതിടത്തെ സാഹചര്യമനുസരിച്ച് പാര്‍ട്ടി നിലപാട് കൈക്കൊള്ളും.
ഇതേ സമയം ബി ജെ പിയുടെ അഞ്ച് കൗണ്‍സിലര്‍മാരെയും വെളളിയാഴ്ച രാവിലെ 10 ന് പുതിയകോട്ട കെ ജി മാരാര്‍ മന്ദിരത്തിലേക്ക് ജില്ലാ നേതൃത്വം വിളിപ്പിച്ചിട്ടുണ്ട്. ദേശീയസമിതിയംഗം മടിക്കൈ കമ്മാരന്‍, ജില്ലാ പ്രസിഡണ്ട് പി സുരേഷ് കുമാര്‍ ഷെട്ടി, ജനറല്‍ സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത് എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം. പാര്‍ട്ടിയോട് ആലോചിക്കാതെ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ നിലപാട് സ്വീകരിച്ച അഞ്ച് കൗണ്‍സിലര്‍മാരോട് ജില്ലാ നേതൃത്വം നേരത്തെ വിശദീകരണം തേടിയിരുന്നു. അവര്‍ നല്‍കിയ മറുപടി വെളളിയാഴ്ചത്തെ യോഗം ചര്‍ച്ച ചെയ്യും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.