Latest News

ബേവിഞ്ച വെടിവെപ്പ്: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍

കാസര്‍കോട്: ബേവിഞ്ചയിലെ കരാറുകാരനായ എ.ടി.മുഹമ്മദ് കുഞ്ഞിയുടെ വീടിനുനേരെ രണ്ടുതവണ വെടിവെച്ച സംഭവത്തിന്റെ മുഖ്യസൂത്രധാരനെ പോലീസ് അറസ്റ്റുചെയ്തു. ബായാറിലെ പുത്തു(ഹമീദ് 40) ആണ് പിടിയിലായത്.

2010 ജൂണ്‍ 25നും 2013 ജൂലായ് 18നുമാണ് മുഹമ്മദ് കുഞ്ഞിയുടെ വീടിനുനേരെ ബൈക്കിലെത്തിയ സംഘം വെടിവെച്ചത്. മംഗലാപുരത്തെ അധോലോകനായകന്റെ പേരില്‍ ഫോണിലൂടെ 50 കോടി രൂപ മുഹമ്മദ്കുഞ്ഞിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പണംനല്കാന്‍ തയ്യാറാവാത്തതിന്റെ പ്രതികാരമായി വെടിയുതിര്‍ത്തതെന്നാണ് പോലീസ് നിഗമനം
വെടിവെപ്പിനെക്കുറിച്ച് അന്വേഷണം മുബൈയിലേക്കും ബാംഗ്ലൂരിലേക്കും നീണ്ടുവെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. അന്വേഷണംനടക്കുന്നതിനിടയിലാണ് വീണ്ടും വെടിവെപ്പുണ്ടായത്. മുഹമ്മദ്കുഞ്ഞിയും മകനും സമീപത്തെ പള്ളിയില്‍പോയപ്പോഴായിരുന്നു രണ്ടാമത്തെ വെടിവെപ്പ്. പ്രാര്‍ഥനാമുറിയിലായിരുന്ന ഭാര്യയുടെ തലയ്ക്ക് മുകളിലൂടെയാണ് വെടിയുണ്ടപാഞ്ഞത്. ഭാഗ്യംകൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്.

പ്രമാദമായ ബേവിഞ്ച വെടിവെപ്പ് കേസില്‍ നാല് വര്‍ഷമായി നടത്തിയ അന്വേഷണത്തില്‍ കാര്യമായ പുരോഗതികള്‍ ഒന്നും ഉണ്ടായിരുന്നില്ല. ടി.പി. രഞ്ജിത്ത്, കാസര്‍കോട് ഡി.വൈ.എസ്.പി.യായി ചാര്‍ജെടുത്തത് മുതല്‍ മംഗലാപുരം പോലീസുമായി ബന്ധപ്പെട്ട് നടത്തിയ നീക്കങ്ങളിലൂടെയായിരുന്നു കേസിലെ അഞ്ചാം പ്രതിയും, കൃത്യത്തില്‍ നേരിട്ട് പങ്കാളിയുമായ അലിയെ ഉള്ളാള്‍ പോലീസ് അറസ്റ്റ് ചെയ്തത്. അലിയെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ ഹമീദാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് ഹമീദ് വലയിലായത്.

ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയും, ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ ദാവൂദ് ഇബ്രാഹിമിന്റെ 25 ലക്ഷം രൂപയുടെ കള്ളനോട്ട് കടത്തുമ്പോള്‍ പിടിയിലായ ഹമീദ് ഈ സമയത്താണ് ഈ വെടിവെപ്പിന്റെ ഗൂഢാലോചന നടത്തിയത്. അധോലോക സംഘാംഗങ്ങളുടെ വെടിയേറ്റ് കാസര്‍കോട് മരണപ്പെട്ട ഷഹനാസ് ഹംസ, മരണത്തിന് തൊട്ട് മുമ്പ് 50 കോടിയിലധികം വില വരുന്ന സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ നിറച്ച ഒരു ജാക്കറ്റ് കരാറുകാരനായ എം.ടി. മുഹമ്മദ് കുഞ്ഞിക്ക് നല്‍കിയിട്ടുണ്ട് എന്ന തെറ്റായ വിവരമായിരുന്നു ഹദീദിനെ ഇത്തരത്തിലൊരു ഗൂഢാലോചനയ്ക്ക് പ്രേരിപ്പിച്ചത്.

അന്ന് ഹംസ കൈമാറിയെന്ന് പറയപ്പെടുന്ന സ്വര്‍ണത്തിന്റെ യഥാര്‍ത്ഥ അവകാശി ദാവൂദ് ഇബ്രാഹിം ആയിരുന്നു എന്നും, അതിനാലാണ് വെടിവെപ്പ് നടത്തി പണം ആവശ്യപ്പെട്ടതുമെന്നാണ് വിവരം. ബോംബൈ സ്‌ഫോടനത്തിന് ശേഷം ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലേക്ക് കടന്നപ്പോള്‍ ഹമീദും രവി പൂജാരിയും, വിദേശത്തുള്ള കലി യോഗേഷ് എന്നിവര്‍ ചേര്‍ന്ന് 50 കോടി രൂപ പലവട്ടം മുഹമ്മദ് കുഞ്ഞിയോട് ആവശ്യപ്പെട്ടുവെന്നും ഇത് നല്‍കാതിരുന്നതാണ് വെടിവെപ്പിലേക്ക് നയിച്ചത് എന്നുമാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പണം നല്‍കാതായതോടെ 18.07.2013 ന് വീണ്ടും മുഹമ്മദ് കുഞ്ഞിയുടെ വീടിന് നേരെ വെടിയുതിര്‍ത്തിരുന്നു. ഈ കേസിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഇതിനിടയില്‍ ഈ കേസില്‍ പോലീസിനെ സഹായിച്ചുവെന്ന് പറഞ്ഞ് ജില്ലാ ഡി.സി.സി ട്രഷറര്‍ പ്രഭാകര്‍ ചൌട്ട എന്നയാളെ വെടിവെച്ചു കൊല്ലാനും സംഘം പദ്ധതിയിട്ടിരുന്നു. ഈ സംഭവത്തില്‍ അഞ്ചാം പ്രതിയായ അലിയെ 2011ല്‍ മംഗലാപുരത്ത് അറസ്റ്റ് ചെയ്തിരുന്നു. പുത്തു എന്ന ഹമീദിന്റെ അറസ്റ്റിലായതോടെ ജില്ലയില്‍ സമാനമായ രീതിയില്‍ ഭീഷണി നേരിടുന്ന പ്രമുഖരുടെ പരാതികള്‍ പോലീസിന് ലഭിച്ച് തുടങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ വ്യാപിച്ച് കിടക്കുന്ന രവി പൂജാരിയുടെ സംഘത്തെ പറ്റി വ്യക്തമായ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം കുമ്പളയില്‍ നടന്ന പ്രമാദമായ മുത്തലിബ് വധക്കേസിലെ പ്രതി കാലിയ റഫീഖ് എന്ന മുഹമ്മദ് റഫീഖിന് ഈ സംഘവുമായുള്ള ബന്ധത്തിലാണ് ആയുധങ്ങള്‍ ലഭിച്ചതെന്നുമാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കേസന്വേഷണം നടത്തുന്ന കാസര്‍കോട് സി.ഐ. ടി.പി. ജേക്കബ് ഹമീദിനെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും.

ഡി.വൈ.എസ്.പി.ക്ക് പുറമേ കാസര്‍കോട് സി.ഐ. ടി.പി.ജേക്കബ്, എസ്.ഐ. രത്‌നാകരന്‍, ലക്ഷ്മി നാരായണന്‍, പ്രത്യേക സ്‌ക്വാഡ് അംഗങ്ങളായ പ്രദീപ്കുമ.ര്‍ ചവറ, സിനീഷ് സിറിയക്ക്, സുനില്‍ എബ്രഹാം, ഷാജു മഞ്ചേശ്വരം, പ്രകാശന്‍ നീലേശ്വരം, ശ്രീജിത്ത് തുടങ്ങിയവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,Bevinja, Police, Arrest, Gun Attack, Puthu Hameed, Investigation.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.