Latest News

സുനന്ദയുടെ മരണ കാരണം ഇപ്പോഴും അവ്യക്തം; കേസ് വീണ്ടും കുത്തിപ്പൊക്കുന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ ഭയപ്പെട്ടത് സംഭവിക്കുന്നു. തരൂരിന്റെ ഭാര്യ സുനന്ദയുടെ മരണം വീണ്ടും കുത്തിപ്പൊക്കുന്നു. മരണം സംഭവിച്ചു നാലു മാസം കഴിഞ്ഞ് മരണത്തിന്റെ യഥാര്‍ത്ഥ കാരണം ആരാഞ്ഞ് ഓള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) റിപ്പോര്‍ട്ട് തേടി. മരണം സംബന്ധിച്ച് വിശദാംശങ്ങള്‍ ആരാഞ്ഞ് എയിംസ് ഡോക്ടര്‍മാര്‍ ഫോറന്‍സിക് സയന്‍സസ് ലാബിന് ചോദ്യാവലി നല്‍കിയതായി ഒരു ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഫോറന്‍സിക് സയന്‍സ് ലാബിലാണ് സുനന്ദയുടെ ആന്തരികാവയവങ്ങളുടെ പരിശോധന നടത്തിയത്. ഇതില്‍ ചില റിപ്പോര്‍ട്ടുകളില്‍ കൂടുതല്‍ വിശദാംശങ്ങള്‍ തേടിയാണ് എയിംസ് ഡോക്ടര്‍മാര്‍ ചോദ്യാവലി നല്‍കിയിരിക്കുന്നത്. മാര്‍ച്ചില്‍ ആന്തരികായവയങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് എഫ്എസ്എല്‍ നല്‍ികയിരുന്നു. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും തമ്മില്‍ ചില വൈരുദ്ധ്യങ്ങള്‍ ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പോലീസും ഇക്കാര്യത്തില്‍ ഇതുവരെ മൗനം പാലിക്കുകയായിരുന്നു.

ചോദ്യം സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും വിഷാംശം കണ്ടെത്തിയതുമായി ബന്ധപ്പെട്ടുള്ളതാണ് ചോദ്യങ്ങള്‍ എന്നാണ് സൂചന. സുനന്ദയുടെ ശരീരത്തില്‍ കണ്ടെത്തിയിട്ടുള്ള വിഷാദം കുറയ്ക്കുന്നതിനുള്ള മരുന്നിന്റെ അളവ് സംബന്ധിച്ചുള്ള കൃത്യമായ വിവരമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭക്ഷണം കഴിക്കാതെ എത്രനേരം സുനന്ദ ചെലവഴിച്ചു എന്നതു സംബന്ധിച്ചുള്ള വിശദാംശങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. മരുന്നിന്റെ അമിതമായ ഉപഭോഗം മൂലം പെട്ടെന്നുണ്ടായ അസ്വാഭാവിക മരണം എന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

എന്നാല്‍ ആന്തരികാവയവ പരിശോധനയില്‍ ഇക്കാര്യം തള്ളുകയാണ്. അല്‍പ്രാക്‌സ് ഗുളിക അമിതമായ അളവില്‍ വയറ്റിലുണ്ടായിരുന്നില്ലെന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്. ഗുളികയുടെ രണ്ടു സ്ട്രിപ്പുകളും സുനന്ദ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു. ഒരെണ്ണം ഒഴിഞ്ഞ നിലയിലും മറ്റൊന്നില്‍ മൂന്നു ടാബ്ലറ്റുകളുണ്ടായിരുന്ന നിലയിലുമാണ് കണ്ടെത്തിയത്. 15 ടാബ്ലറ്റുകളാണ് സാധാരണ ഗതിയില്‍ ഒരു സ്ട്രിപ്പിലുണ്ടാവുക. അതായത് 27 ഗുളികകള്‍ സുനന്ദ കഴിച്ചിരിക്കാമെന്നാണ് നിഗമനം. എന്നാല്‍ ആന്തരിക പരിശോധനയില്‍ ഇതു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ആന്തരികാവയവ റിപ്പോര്‍ട്ട് പ്രകാരം ഇടയ്ക്കിടെ ഒന്നോ രണ്ടോ ഗുളികകള്‍ മാത്രമായിരുന്ന സുനന്ദ കഴിച്ചിരുന്നത്. ഇത് മരണത്തിലേക്ക് നയിക്കുകയില്ല. ഇതാണ് സംശയം ജനിപ്പിക്കുന്നത്. മരുന്നിന്റെ സ്ട്രിപ്പുകള്‍ ആരെങ്കിലും മുറിയില്‍ കൊണ്ടിടാനുള്ള സാഹചര്യം പോലീസ് തള്ളിക്കളയുന്നില്ല. സുനന്ദ പുഷ്‌കറിനെ ദില്ലിയിലെ ലീല പാലസ് ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ അവരുടെ ശരീരത്തില്‍ പതിനഞ്ചോളം മുറിവുകളും ഉണ്ടായിരുന്നു. എന്നാല്‍ ഈ മുറിവുകള്‍ മരണകാണമല്ലെന്ന് വ്യക്തമായിരുന്നു. പക്ഷേ ഇത് സംബന്ധിച്ച ദുരൂഹത ഇനിയും മാറിയിട്ടില്ല.

പോസ്റ്റ് മോര്‍ട്ടം നടത്തിയ എയിംസ് ആശുപത്രി വഴിതന്നെയായിരുന്നു ഫോറന്‍സിക് പരിശോധന ഫലവും അന്വേഷണ സംഘത്തിന് കൈമാറിയത്. രണ്ട് റിപ്പോര്‍ട്ടുകളും ചേര്‍ത്ത് വായിക്കുമ്പോഴുള്ള ആശയക്കുഴപ്പങ്ങളില്‍ വ്യക്തതവരുത്താന്‍ ഡല്‍ഹി പോലീസ് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാരുടെ നടപടി. അധികാരത്തിലിരുന്ന യുപിഎ സര്‍ക്കാര്‍ സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ചുള്ള ദുരൂഹത നീക്കാന്‍ ശ്രമിച്ചില്ലെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ആരോപിച്ചിരുന്നു.

തരൂരിന് പിന്തുണയുമായി സുനന്ദയുടെ മകന്‍ അടക്കമുള്ള ബന്ധുക്കളും രംഗത്തുവന്നിരുന്നു. പാക്കിസ്ഥാനി മാധ്യമ പ്രവര്‍ത്തക മെഹര്‍തരാറുമായി ശശി തരൂര്‍ പ്രണയത്തിലാണെന്ന് സുനന്ദ ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് അവരുടെ ജീവന്‍ നഷ്ടപ്പെടുന്നത്. തരൂര്‍ എഐസിസി സമ്മേളനത്തിനു പോയി ഹോട്ടല്‍ മുറിയില്‍ മടങ്ങിയെത്തിയതിനു പിന്നാലെയായിരുന്നു മരണം. എന്നാല്‍ മരണം എപ്പോള്‍ സംഭവിച്ചു എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് ഇതുവരെ ഉത്തരം ലഭിച്ചിരുന്നില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Sunath Pushkar, Died, Case, Tharoor, Delhi.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.