Latest News

ഫ്രാന്‍സിനെ തോല്‍പിച്ച് ജര്‍മനി സെമിയില്‍

മാറക്കാന: 1986ലെ സെമി പരാജയത്തിന് കണക്കുതീര്‍ക്കാനായി ഫ്രഞ്ചുകാര്‍ കണ്ടതത്രയും പാഴ്ക്കിനാവ്. അവസാന ശ്വാസത്തില്‍ പോലും അവസരം പാഴാവുന്നത് ഫ്രഞ്ചുകാര്‍ ഞെട്ടലോടെ കണ്ടുനിന്ന മത്സരത്തില്‍ ഒഴുക്കിനെതിരെ വീണൊരു ഗോളിനാണ് ജര്‍മനിയോട് ഒരിക്കല്‍ക്കൂടി അടിയറവു പറഞ്ഞത്. 

അങ്ങനെ ലോകകപ്പില്‍ ആദ്യമായി മുത്തമിട്ടതിന്റെ അറുപതാം വാര്‍ഷികദിനം മറ്റൊരു സെമിപ്രവേശത്തോടെ ആഘോഷിച്ചിരിക്കുകയാണ് ജര്‍മനി. ഫ്രാന്‍സ് അടിക്കിവാണ മത്സരത്തിന്റെ പതിമൂന്നാം മിനിറ്റില്‍ മാറ്റ്‌സ് ഹമ്മല്‍സ് നേടിയ ഗോളിനാണ് ജര്‍മനി ഫ്രാന്‍സിനെ മറികടന്ന് സെമിയിലെത്തിയത്. ഹമ്മല്‍സിന്റെ വിജയഗോളിനോളം തന്നെ വിലപ്പെട്ടതാണ് ജര്‍മനിക്ക് ഗോള്‍കീപ്പര്‍ മാന്വല്‍ ന്യൂയര്‍ നടത്തിയ രണ്ട് അവിശ്വസനീയമായ സേവുകള്‍. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ബെന്‍സെമ തൊടുത്ത ഷോട്ട് ഗോളി അത്ഭുകരമായാണ് ഒറ്റക്കൈ കൊണ്ട് തട്ടികയറ്റി ജര്‍മനിയുടെ വിജയം ഉറപ്പിച്ചത്.

ജര്‍മനിയുടെ പതിമൂന്നാം സെമി പ്രവേശമാണിത്. തുടര്‍ച്ചയായ അഞ്ചാമത്തേതും. നിറംകെട്ട പ്രകടനമാണ് മാരക്കാനയില്‍ കാഴ്ചവച്ചതെങ്കിലും മറ്റേതൊരു ടീമിനുമില്ല അസൂയാവഹമായ ഈ നേട്ടം അവകാശപ്പെടാന്‍.

വമ്പന്‍ ടീമുകളുടെ ഗ്ലാമര്‍ പോരാട്ടമെന്ന പെരുമ ഉണ്ടായിട്ടും യാതൊരു നിലവാരവും പുലര്‍ത്തിയില്ല വിജയികളായ ജര്‍മനിയും ഫ്രാന്‍സും. മാറക്കാന സ്‌റ്റേഡിയത്തില്‍ തടിച്ചുകൂടി ആരാധകരുടെ മനസ്സു മടുപ്പിച്ചാണ് ജര്‍മനി ജയിച്ചതും ഫ്രാന്‍സ് തോറ്റതും. എടുത്തുപറയാന്‍ ഒറ്റരൊറ്റ മുന്നേറ്റമാണ് ജര്‍മനിയുടെ ഭാഗത്തു നിന്നുണ്ടായത്. അതില്‍ തന്നെ ഗോള്‍ പിക്കുകയും ചെയ്തു. ഫ്രാന്‍സാവട്ടെ നാലു തവണയെങ്കിലും ഗോളിനടുത്തെത്തിയെങ്കിലും വല ചലിപ്പിക്കാന്‍ മാത്രം കഴിഞ്ഞില്ല. ഇതില്‍ ഏറ്റവും സങ്കടകരം കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ബെന്‍സെമയുടെ ബൂട്ടില്‍ നിന്ന് പിഴച്ച അവസരമാണ്.

മത്സരത്തിന്റെ തുടക്കത്തില്‍ മാത്രമാണ് ജര്‍മനിക്ക് പേരിനെങ്കിലും ആധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞത്. തങ്ങളുടെ സാന്നിധ്യം അറിയിക്കാന്‍ കഴിഞ്ഞത്. ഈ സമയം ലക്ഷ്യം കാണാനായത് ജോക്കിം ലോയുടെയും ജര്‍മന്‍ നിരയുടെയും ഭാഗ്യം മാത്രം.

13-ാം മിനിറ്റില്‍ ക്രൂസിനെ പോഗ്ബ വീഴ്ത്തിയതിന് കിട്ടിയ ഫ്രീകിക്കാണ് ജര്‍മനിയുടെ അപ്രതീക്ഷിത ഗോളിന് വഴിവച്ചത്. ഫ്രീകിക്ക് കൊടുക്കാന്‍ മാത്രം ഗൗരവമുള്ള ടാക്ലിങ് ആയിരുന്നില്ല. എന്നാല്‍, ഇടതു ഭാഗത്ത് നിന്ന് ക്രൂസ് തൊടുത്ത ക്രോസ് ബോക്‌സിലേയ്ക്ക് താഴ്ന്നു പറന്ന് ചെന്നത്ത് നേരെ ഹമ്മല്‍സിലേയ്ക്ക്. ഡിഫന്‍ഡര്‍ വറാനെയ്‌ക്കൊപ്പം ചാടിയ ഹമ്മല്‍സ് വിദഗ്ദ്ധമായി തലയുടെ വശം കൊണ്ട് കുത്തി പന്തിനെ പോസ്റ്റിന്റെ ഇടതുവശത്തേയ്ക്ക് പായിച്ചു. പറന്നുനോക്കിയ ഫ്രഞ്ച് ഗോളി ലോറിസിന് കിട്ടും മുന്‍പെ വല ചലിച്ചു.

ജര്‍മനി അത്ര വലിയ സമ്മര്‍ദം ചെലുത്തുമ്പോഴായിരുന്നില്ല ഗോള്‍ ലഭിച്ചത്. എങ്കിലും പെട്ടന്നു തന്നെ മത്സരത്തിന്റെ മൂഡ് മനസ്സിലാക്കി പിടിമുറുക്കിയത് ജര്‍മനി തന്നെ. മിഡ്ഫീല്‍ഡില്‍ അവര്‍ക്കായിരുന്നു ആധിപത്യം. അല്‍പം ആലസ്യത്തിലാണ്ട ഫ്രഞ്ച് മധ്യനിര ഇരുപത് മിനിറ്റെങ്കിലും എടുത്തു മത്സരത്തിലേയ്ക്ക് തരിച്ചുവരാന്‍. ഈ അവസരം ഉപയോഗിച്ച് ഖെദിരയ്ക്കും ഓസിലിനും ക്രൂസിനുമെല്ലാം കുറെ നീക്കങ്ങള്‍ കരുപ്പിടിപ്പിക്കാന്‍ കഴിഞ്ഞു. എന്നാല്‍, ഈ പന്തുകള്‍ ആദ്യമായി ഫസ്റ്റ് ഇലവനില്‍ ഇറങ്ങിയ മിറോസ്ലാവ് ക്ലോസേയിലേയ്ക്ക് ഫലപ്രദമായി എത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇതാണ് ഫ്രാന്‍സിന് വലിയ തോതില്‍ ആശ്വാസമായത്.

37-ാം മിനിറ്റിലാണ് ലോകകപ്പ് റെക്കോഡ് ലക്ഷ്യമിടുന്ന ക്ലോസേയ്ക്ക് ആദ്യമായി അപകടകരമായ സാന്നിധ്യം അറിയിക്കാന്‍ കഴിഞ്ഞത്. ഡിഫന്‍ഡര്‍ ഡെബ്യൂച്ചിയോട് മത്സരിച്ച് ഒരു ത്രൂപാസ് ഓടിപ്പിടിക്കാന്‍ ശ്രമിച്ചെങ്കിലും ബോക്‌സില്‍ വീണു പോവുകയാണുണ്ടായത്. പെനാല്‍റ്റിക്ക് അപ്പീല്‍ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. മുള്ളറും ഒരിക്കല്‍ ഇതുപോലെ ബോക്‌സില്‍ വീണെങ്കിലും റഫറിയുടെ കണ്ണു തുറന്നില്ല.

എന്നാല്‍, അര്‍ജന്റൈന്‍ റഫറിയുടെ കണ്ണടയ്ക്കല്‍ ശരിക്കും ഗുണം ചെയ്തത് ജര്‍മനിക്ക് തന്നെയാണ്. 41-ാം മിനിറ്റില്‍ എവ്രയുടെ ഒരു ഡയഗണല്‍ ക്രോസ് പോസ്റ്റിന് മുന്നില്‍ വച്ച് ബെന്‍സെമ കുത്തിയിട്ടെങ്കിലും പന്ത് കൊണ്ടത് ഹമ്മല്‍സിന്റെ കൈയില്‍.

ജര്‍മനിയാണ് ആദ്യം താളം കണ്ടെത്തിയതും ഗോള്‍ നേടിയതുമെങ്കിലും ഏറ്റവും അപകടകരമായ അവസരങ്ങള്‍ തുറന്നെടുത്തത് ഫ്രാന്‍സാണ്. അപ്രതീക്ഷിതമായി ഗോള്‍ വഴങ്ങേണ്ടിവന്ന ഒന്നാം പകുതിയില്‍ മാത്രം മൂന്ന് തവണ അവര്‍ ഗോളിനടുത്തെത്തി. ഒരിക്കല്‍ ഗോള്‍കീപ്പര്‍ ന്യൂയറുടെ മിടുക്കാണ് ജര്‍മനിക്ക് ആയുസ്സ് നീട്ടിക്കൊടുത്തത്.

35-ാം മിനിറ്റില്‍ ഗ്രീസ്‌നാന്‍ വലതു പാര്‍ശ്വത്തില്‍ നിന്ന് ബോക്‌സിന് മധ്യത്തിലേയ്ക്ക് കൊടുത്ത തന്ത്രപരമായ ക്രോസ് വല്‍ബ്യൂന മനോഹരമായി പോസ്റ്റിലേയ്ക്ക് പ്‌ളേസ് ചെയ്‌തെങ്കിലും ജര്‍മന്‍ കീപ്പര്‍ മാന്വല്‍ ന്യൂയര്‍ ഇടത്തോട്ട് ഒന്നാന്തരമായി ചാടി തട്ടികയറ്റുകയായിരുന്നു. ഒന്നാം പകുതിയില്‍ ഫ്രാന്‍സിന് കിട്ടിയ ഏറ്റവും മികച്ച അവസരം.

43-ാം മിനിറ്റിലാണ് പിന്നീട് ഫ്രാന്‍സിന് ഒന്നാന്തരം ഒരവസരം കിട്ടുന്നത്. പോഗ്ബയുടെ നീളന്‍ ഡയഗണല്‍ പാസ് പിടിച്ചെടുത്ത ബെന്‍സെമ ഇടതു പാര്‍ശ്വത്തില്‍ നിന്ന് രണ്ട് ഡിഫന്‍ഡര്‍മാര്‍ക്ക് പിടി കൊടുക്കാതെ ഒന്നാന്തരമായി വെട്ടിമാറി ബോക്‌സിലേയ്ക്ക് കയറി നല്ലൊരു ഷോട്ട് പായിച്ചെങ്കിലും ഗോളിയെ മറികടക്കാനായില്ല.

59-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ മറ്റിയൂഡി ഇടതു പാര്‍ശ്വത്തിലൂടെ ഒന്നാന്തരമായ മുന്നേറിയെങ്കിലും അനാവശ്യമായി പന്ത് ക്രോസ് ചെയ്ത് അവസരം നഷ്ടമാക്കി.

മധ്യനിരയിലെ ആശയദാരിദ്ര്യമാണ് ഇരു ടീമുകളുടെയും സ്വതസിദ്ധമായ ആക്രമണശൈലിയുടെ ചാരുത കെടുത്തിക്കളഞ്ഞത്. പിന്‍നിരയില്‍ നിന്നോ മധ്യനിരയില്‍ നിന്നോ ആസൂത്രണത്തിന്റെ പിന്‍ബലമുള്ള ഒരൊറ്റ നീക്കം പോലുമുണ്ടായില്ല ജര്‍മനിയുടെ ഭാഗത്ത് നിന്ന്. വശങ്ങളില്‍ നിന്നും വന്നില്ല നല്ല നീക്കങ്ങള്‍. മുന്‍ മത്സരങ്ങളില്‍ നിന്ന് വിപരീതമായി ഒറ്റപ്പെട്ട നീക്കങ്ങളും നീളന്‍ ലോബുകളുമായിരുന്നു അവര്‍ക്ക് ആശ്രയം. ഇടയ്ക്ക് മുള്ളറും ഓസിലും ബോക്‌സിലേയ്ക്ക് ചില ഒറ്റപ്പെട്ട കടന്നുകയറ്റങ്ങള്‍ നടത്തിയെങ്കിലും അത്ര മൂര്‍ച്ചയോ ലക്ഷ്യബോധമോ ഉണ്ടായിരുന്നില്ല അവരുടെ പാസുകള്‍ക്ക്. അത് കണക്റ്റ് ചെയ്യാന്‍ ബോക്‌സില്‍ പലര്‍ക്കും കഴിഞ്ഞില്ല. ജര്‍മനിയുടെ പ്രത്യാക്രമണങ്ങളും വളരെ ദുര്‍ബലമായിരുന്നു. ലോകകപ്പ് റെക്കോഡ് സൃഷ്ടിക്കാന്‍ ഇറക്കിയ മിറോസ്ലാവ് ക്ലോസെ വെറും കാഴ്ചക്കാരനായിരുന്നു. 68-ാം മിനിറ്റില്‍ ക്ലോസെയെ പിന്‍വലിച്ച് ഷുര്‍ലെയെ ഇറക്കുകയായിരുന്നു ജോക്കിം ലോ. എന്നാല്‍, 82-ാം മിനിറ്റില്‍ 12 വാര അകലെ നിന്നുള്ള ദുര്‍ബലമായ ഒരു ഷോട്ട് മാത്രമായിരുന്നു ഷുര്‍ലെയുടെ കാര്യമായ സംഭാവന.

ആക്രമണത്തിലും മധ്യനിരയിലെ ആസൂത്രണത്തിലും അല്‍പമെങ്കിലും മെച്ചം ഫ്രാന്‍സായിരുന്നു. തണുത്ത തുടക്കമായിരുന്നെങ്കിലും അല്‍പം കഴിഞ്ഞപ്പോള്‍ അവരുടെ മധ്യനിരയ്ക്ക് പേരിനെങ്കിലും താളം കണ്ടെത്താന്‍ കഴിഞ്ഞു. വലിയ കൈമാറ്റങ്ങളൊന്നും മധ്യനിരയില്‍ കണ്ടില്ലെങ്കിലും മുന്‍നിരയില്‍ ബെന്‍സമെയ്ക്ക് കുറേ തവണ പന്തെത്തിക്കാന്‍ പോഗ്ബയ്ക്കും വാല്‍ബ്യൂനയ്ക്കും മറ്റിയൂഡിക്കും കഴിഞ്ഞു. മൂന്ന് തവണ ബെന്‍സെമ ഗോളിനടുത്തെത്തി. എന്നാല്‍, ജര്‍മന്‍ പ്രതിരോധത്തെ പൂര്‍ണമായി കീറിമുറിച്ച് തുറന്ന അവസരം സൃഷ്ടിക്കാന്‍ അവര്‍ക്ക് അധികം കഴിഞ്ഞില്ല. ഫ്രാന്‍സ് പതിമൂന്ന് തവണയും ജര്‍മനി ഒന്‍പത് തവണയുമാണ് ഗോള്‍മുഖത്തേയ്ക്ക് നിറയൊഴിച്ചത്. ഇതില്‍ ഫ്രാന്‍സിന്റെ അഞ്ച് ഷോട്ടുകള്‍ ഗോള്‍മുഖത്തെത്തിയപ്പോള്‍ ജര്‍മനിക്ക് മൂന്ന് തവണ മാത്രമാണ് ഫ്രഞ്ച് ഗോള്‍മുഖം ഷോട്ടുകള്‍ കൊണ്ട് വിറപ്പിക്കാന്‍ കഴിഞ്ഞത്.
(കടപ്പാട്: മാതൃഭൂമി)

Keywords: World Cup football, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.