Latest News

ബ്രസീലിന്റെ ദുരന്തം സോഷ്യല്‍ മീഡിയകളില്‍ ആഘോഷമായി

കാസര്‍കോട്: സ്വന്തം മണ്ണിലെ ലോകകപ്പ് സെമിഫൈനലില്‍ ആരാധകലക്ഷങ്ങള്‍ക്ക് മുന്നില്‍ ബ്രസീല്‍ ഒരു മഹാദുരന്തമായി മാറിയപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ അത് ആഘോഷമാവുകയായിരുന്നു.

ഫെയ്‌സ് ബുക്കിലും വാട്ട്‌സ്ആപ്പിലും ബ്രസീലിന്റെ ദുരന്തം ശരിക്കും ആഘോഷിക്കുകയായിരുന്നു ഇംഗ്ലണ്ടിന്റെയും അര്‍ജന്റിനയുടെയും ആരാധകര്‍. അവര്‍ ബ്രസീലിന്റെ തകര്‍ച്ചയെ രസകരമായി ശബ്ദ ക്ലിപ്പുകളാക്കി വാട്ട്‌സ്ആപ്പിലിട്ടു. ഫെയ്‌സ്ബുക്കിലാകട്ടെ ബ്രസീലിന്റെ ശവദാഹം വരെ നടത്തി ഇവര്‍.
മാറിയ ബെലൊ ഹോറിസോണ്ടെയില്‍ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ വാങ്ങി പരാജയം ഏററു വാങ്ങിയതിലുളള നാണക്കേടിനെക്കാളും വലിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡികളിലൂടെ ബ്രസീലിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

അമ്മേ...ഞങ്ങളിതാ എത്തി, ചോറില്‍ വെള്ളമൊഴിക്കേണ്ട... മൈതാനത്തുനിന്ന് ബ്രസീല്‍ താരങ്ങളായ ലൂയിസും ഫ്രഡും ഒസ്‌കാറും മൊബൈല്‍ ഫോണില്‍ വീട്ടിലേക്കു വിളിച്ചുപറയുകയാണ്. ജര്‍മനി-ബ്രസീല്‍ മത്സരത്തിനിടെ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ പറന്ന ചിത്രം ബ്രസീല്‍ ആരാധകരുടെ നെഞ്ചില്‍ കുത്തിക്കൊണ്ടുള്ളതായിരുന്നു.
തൊട്ടുപിന്നാലെ അടുത്ത 'കുത്ത്' എത്തി. ഗോള്‍ അടിക്കാനുള്ള ജര്‍മന്‍കാര്‍ ക്യൂ പാലിക്കണം. എല്ലാവര്‍ക്കും ചാന്‍സുണ്ട്. അടിച്ചവര്‍ മാറിനിന്ന് അടിക്കാത്തവര്‍ക്ക് അവസരം കൊടുക്കണം. ഇതിനും 'ബ്രസീലുകാരുടെ' ഭാഗത്തുനിന്ന് മറുപടി ഉണ്ടായില്ല.
മഞ്ഞപ്പടയുടെ കൊടി കുത്തിക്കീറി മടക്കിക്കൂട്ടിയ ജര്‍മന്‍താരങ്ങളുടെ ഉശിരോടെ ജര്‍മന്‍ ആരാധകരുടെ അടുത്ത 'ഗോള്‍'. ബ്രസീല്‍ കോച്ച് സ്‌കൊളാരിയും നെയ്മറുടെ ഡോക്ടറും തമ്മിലുള്ള സംഭാഷണമായിരുന്നു അത്. സ്‌കൊളാരി- സര്‍, നെയ്മര്‍ക്ക് എങ്ങനെയുണ്ട്? ഡോക്ടര്‍- ബോധം വന്നിരുന്നു. ജര്‍മനി എന്നുകേട്ടപ്പോള്‍ വീണ്ടും ബോധം പോയി. ബ്രസീലുകാരുടെ ഭാഗത്തുനിന്ന് നേരിയൊരു പ്രതിരോധം -ശവത്തില്‍ കുത്തല്ലേ മക്കളേ...
തീര്‍ന്നില്ല. ആളില്ലാത്ത പോസ്റ്റില്‍ ജര്‍മന്‍കാര്‍ 'ഗോളടി' തുടര്‍ന്നു. തനി കാസര്‍കോടന്‍ ശൈലിയില്‍ വിശന്ന വയറുമായി ബ്രസീല്‍ ആരാധകര്‍ ജര്‍മന്‍കാര്‍ക്കെതിരെ നടത്തുന്ന പ്രതിഷേധപ്രകടനത്തിന്റെ മുദ്രാവാക്യങ്ങളുടെ ശബ്ദസന്ദേശമായിരുന്നു അത്. ഉള്ളില്‍ സങ്കടം ഉണ്ടിട്ടോ, ഞമ്മളെ നാട്ടില്‍ വന്നിറ്റ്, ഞമ്മളെ ഹോട്ടലില്‍നിന്നിറ്റ്, ഞമ്മളെ ചോറ് ഉണ്ടിറ്റ്, ഞമ്മളെ ഗ്രൗണ്ടില്‍ കളിച്ചിറ്റ്, ഇങ്ങനെയൊക്കെ ചെയ്യാമോ, അഞ്ചുഗോളില്‍ നിര്‍ത്തൂലേ....മുദ്രാവാക്യം വിളി കരച്ചിലിലാണ് അവസാനിക്കുന്നത്. അത് കഴിയുമ്പോഴേക്കും ആറാം ഗോളും പിറന്നിരുന്നു.
നില്‍ക്കക്കള്ളിയില്ലാതായ ചില 'ബ്രസീലുകാര്‍' ജര്‍മ്മനിക്ക് ജയ് വിളിച്ച് കളം മാറി എത്തിയതും കൗതുകമായി. കുടിയേറ്റക്കാര്‍ക്ക് സീറ്റില്ലെന്ന ബോര്‍ഡുമായാണ് ബ്രസീല്‍ ആരാധകര്‍ അവരെ പ്രതിരോധിച്ചത്. കൂരിരുട്ടില്‍ ടോര്‍ച്ചുമായി മമ്മൂട്ടിയും എത്തി. ബ്രസീല്‍ ഫാന്‍സിനെ ആരെയും കാണുന്നില്ലല്ലോ എന്ന കുത്തും അദ്ദേഹത്തില്‍നിന്നുണ്ടായിരുന്നു. ബ്രാ കീറി, ഇനി കളസം കീറാതെ നോക്കിക്കോ മഞ്ഞകളെ എന്ന അറിയിപ്പിനൊപ്പം ഏഴാം ഗോളും വീണിരുന്നു. ജര്‍മന്‍ പടയ്ക്കുമുന്നില്‍ തളര്‍ന്ന് ആകാശത്തേക്ക് നോക്കിനില്ക്കുന്ന ബ്രസീല്‍ ഗോളി ജൂലിയോ സിസാറെപ്പോലെ നാട്ടിലെങ്ങും ബ്രസീലുകാര്‍ നക്ഷത്രമെണ്ണിനിന്നു.
കാല്‍പ്പന്തുകളിയുടെ ആവേശം രാഷ്ട്രീയ കളിത്തട്ടിലേക്കും അതിനിടയില്‍ കയറി. ബ്രസീലിന്റെ തോല്‍വിയുടെ ഉത്തരവാദിത്വം തലയില്‍ കെട്ടിവെച്ച് നെയ്മറെ പൊളിറ്റ് ബ്യൂറോയില്‍നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് ചിലര്‍ രംഗത്തുവന്നു. സന്ദേശം സിനിമയില്‍ പോളണ്ടിനെക്കുറിച്ച് മിണ്ടരുത് എന്ന രംഗം ഓര്‍മിപ്പിച്ച് കൊണ്ടുള്ള മറുപടിയും എത്തി- ബ്രസീലിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്. ഒസ്‌കാറിന്റെ ഗോളിന്റെ ആശ്വാസത്തിലാണ് ബ്രസീലുകാര്‍ ശ്വാസം വിട്ടതെന്നും അവരുടെ നാവ് പൊന്തുന്നതെന്നും പറഞ്ഞ് ജര്‍മ്മന്‍പട വീണ്ടും രംഗത്ത്.
എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയും ഓണ്‍ലൈനില്‍ ലൈവായി എത്തി. 'നായന്മാര്‍' ഇല്ലാതെ ബ്രസീല്‍ എങ്ങനെ ജയിക്കും; ഹല്ല പിന്നെ- അദ്ദേഹം നെയ്മറോടുള്ള കൂറ് പരസ്യമായി പ്രകടിപ്പിച്ചു. മഞ്ഞക്കുപ്പായക്കാര്‍ തലയില്‍ മുണ്ടിട്ട് നടക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. ബ്രസീലിന്റെ ശവക്കുഴിയില്‍ റീത്തുവെച്ച് വിലപിക്കുന്നവരുടെ ചിത്രവും എത്തി. സെമിയില്‍ തന്നെ ഫൗള്‍ചെയ്ത കൊളംബിയന്‍താരത്തെ ഫോണില്‍വിളിച്ച് നെയ്മര്‍ നന്ദിപറഞ്ഞെന്ന വാക്കുകളും ചിരിയുടെ മാലപ്പടക്കം തീര്‍ത്തു.
നമുക്ക് ആശ്വസിക്കാം: ബ്രസീല്‍ ഫൈനലില്‍ എത്തി; ലൂസേഴ്‌സ് ഫൈനലില്‍ എന്ന കുത്തുന്ന വാക്കുകള്‍ക്ക് തൊട്ടുപിന്നാലെയാണ് അതുവന്നത്. ആനപ്പുറത്ത് വന്ന നെയ്മര്‍ തിരിച്ചുപോവുകയാണ്. ദൂരെപ്പോയി തിരിഞ്ഞുനോക്കി വിളിച്ചുപറയുന്നു -കാവിലെ പാട്ടുമത്സരത്തിന് കാണാം.

ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ചില ഫോട്ടോകള്‍





















Keywords: World Cup football, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.