Latest News

അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് സ്ഥലം: കാഞ്ഞങ്ങാട് നഗരസഭയില്‍ വാക്കേറ്റം

കാഞ്ഞങ്ങാട്: നഗരസഭ അലാമിപ്പള്ളിയില്‍ ബസ്സ്റ്റാന്‍ഡിനായി ഏറ്റെടുത്ത ഭൂമിയില്‍ കൈയ്യേറ്റവും ഏറ്റെടുത്തതില്‍ ക്രമക്കേടും നടന്നിട്ടുണ്ടെന്ന പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രക്ഷുബ്ധമായ രംഗങ്ങള്‍ക്കു വഴിവച്ചു.

അന്വേഷണത്തിനു ചുമതലപ്പെടുത്തിയ നാലംഗ കമ്മിറ്റിയാണു റിപ്പോര്‍ട്ട് കൗണ്‍സില്‍ മുമ്പാകെ വച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷാംഗങ്ങള്‍ ഒന്നടങ്കം എഴുന്നേറ്റു നിന്നു ബഹളംവച്ചതോടെ കൗണ്‍സില്‍ പിരിച്ചുവിട്ടതായി ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യ അറിയിക്കുകയായിരുന്നു.

വിവാദമായ സ്ഥലം അളന്നു തിട്ടപ്പെടുത്താതെ വിജിലന്‍സ് അന്വേഷണത്തിനു വിടാനാകില്ലെന്നും 15 സെന്റ് സ്ഥലത്തിന്റെ രേഖകൂടി കണ്ടെത്താനുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

ഉപസമിതി റിപ്പോര്‍ട്ടില്‍ രണ്ട് അംഗങ്ങള്‍ വിയോജിപ്പു പ്രകടിപ്പിച്ചതിനാല്‍ റിപ്പോര്‍ട്ട് പൂര്‍ണമായി അംഗീകരിക്കാനാവില്ലെന്നു അവര്‍ വ്യക്തമാക്കുകയായിരുന്നു. ഇതോടെ സിപിഎമ്മിലെ രവീന്ദ്രന്‍ പുതുക്കൈ അഴിമതിക്കാരെ സംരക്ഷിക്കാനുള്ള നിലപാടാണു നഗരസഭ സ്വീകരിക്കുന്നതെന്നു ആരോപിച്ചു.

അലാമിപ്പള്ളി ബസ്സ്റ്റാന്‍ഡ്-സ്റ്റേഡിയത്തിനായി 1995 ജൂലൈ 31നു കൗണ്‍സില്‍ തീരുമാനപ്രകാരം 23 ഏക്കര്‍ സ്ഥലം അക്വയര്‍ ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ നാളിതുവരെയായി 6.975 സ്ഥലം മാത്രമേ ഏറ്റെടുത്തിട്ടുള്ളൂവെന്നു നഗരസഭാ ആസ്തി രജിസ്റ്റര്‍ പരിശോധനയില്‍ കണെ്ടത്തി. ആസ്തി രജിസ്റ്ററില്‍ രണ്ടു പേജുകളിലായി യഥാക്രമം 4.465 ഏക്കറും 2.51 ഏക്കറുമായാണു ഭൂമി ഏറ്റെടുത്തിട്ടുള്ളത്. 2009 ജൂലൈ 16നു നടന്ന കൗണ്‍സില്‍ യോഗ തീരുമാന പ്രകാരം 2.55 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനു തീരുമാനിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രസ്തുത സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ ഇപ്പോഴും നോട്ടിഫിക്കേഷനായി കളക്ടറുടെ പരിഗണനയിലാണ്. ഇതേ കൗണ്‍സിലില്‍ നാലാം നമ്പര്‍ തീരുമാനത്തില്‍ രണ്ടാം ഉപ വിഭാഗമായി ഹൊസ്ദുര്‍ഗ് വില്ലേജിലെ അഞ്ചു സര്‍വേ നമ്പറുകളിലെ ഏറ്റെടുക്കല്‍ നടപടികള്‍ ഒഴിവാക്കുന്നതിനു തീരുമാനിച്ചതായി മിനുട്‌സില്‍ കൂട്ടിച്ചേര്‍ക്കല്‍ വരുത്തിയതായും കാണുന്നു. ഈ കൂട്ടിച്ചേര്‍ക്കലുകള്‍ കൈയ്യക്ഷരത്തിലും മഷിയിലും മറ്റു രേഖപ്പെടുത്തലില്‍ നിന്നും വിഭിന്നവുമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

മാത്രമല്ല പ്രസ്തുത തീരുമാനം സര്‍ക്കാരിലേക്കു അയച്ച റിപ്പോര്‍ട്ടിന്റെ ഓഫീസ് പകര്‍പ്പില്‍ നാലാം നമ്പര്‍ തീരുമാനത്തില്‍ രണ്ടാം ഉപ നമ്പറായി മിനുട്‌സില്‍ കൂട്ടിച്ചേര്‍ത്ത പരാമര്‍ശം കാണുന്നുമില്ല. ഏറ്റെടുക്കല്‍ നടപടികളില്‍ നിന്നും അഞ്ചു സര്‍വേ നമ്പറുകള്‍ ഒഴിവാക്കണമെങ്കില്‍ പ്രത്യേകം അജണ്ട വച്ചു കൗണ്‍സിലിന്റെ ഭൂരിപക്ഷ തീരുമാനം ആവശ്യമാണെന്നിരിക്കെ ഈ നടപടികളൊന്നും പാലിക്കാതെ മിനുട്‌സില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയതിലെ ദുരൂഹതകള്‍ നീക്കുന്നതില്‍ വിശദമായ അന്വേഷണം വേണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തു.

2009ല്‍ നല്‍കിയിട്ടുള്ള അപേക്ഷയിന്മേലുള്ള നടപടികളില്‍ പ്രസ്തുത സ്ഥലം ബസ്്സ്റ്റാന്‍ഡിനുവേണ്ടി ഏറ്റെടുത്തതാണെന്നു ബന്ധപ്പെട്ട സെക്ഷനില്‍ നിന്നു റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട്. ഏറ്റെടുത്ത ഭൂമിയുടെ അവകാശികളേക്കാളും അധികം പേര്‍ക്കു ചെക്ക് നല്‍കിയതായി കണെ്ടത്തിയിട്ടുണ്ട്. 21 ആളുകളുടെ ഭൂമിയാണു നഗരസഭ ഏറ്റെടുത്തത്. ഇതില്‍ 13 പേരുടെ രേഖകള്‍ മാത്രമേ നഗരസഭയില്‍ നിന്നും ലഭ്യമായിട്ടുള്ളൂ.

ബാക്കി എട്ടു ഭൂവുടമകള്‍ ആരൊക്കെയാണെന്നു കണ്ടെത്തണമെങ്കില്‍ വിശദമായ അന്വേഷണം വേണമെന്നാണു സമിതിയുടെ ശിപാര്‍ശ. പൊതുമാരമത്തു സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ വാഴുന്നോറടി, പ്രതിപക്ഷ നേതാവ് രവീന്ദ്രന്‍ പുതുക്കൈ, മുന്‍ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദീന്‍, സി.കെ.വത്സലന്‍ എന്നിവരാണു സമിതിയിലുണ്ടായിരുന്നത്. ആവിക്കരയില്‍ ആധുനിക രീതിയിലുള്ള അറവുശാല നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടു വിശദമായ പദ്ധതിരേഖ സംസ്ഥാന ശുചിത്വ മിഷനു സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു. ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യ അധ്യക്ഷത വഹിച്ചു.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.