Latest News

രണ്ടു പതിറ്റാണ്ടിനുശേഷം മകനെത്തി; അമ്മ ഹൃദയംപൊട്ടി മരിച്ചു

കുന്നമംഗലം: ഇരുപത് വര്‍ഷംമുമ്പ് വീടുവിട്ടിറങ്ങിയ മകന്‍ മടങ്ങിയെത്തിയപ്പോള്‍ അമ്മ ഹൃദയംപൊട്ടി മരിച്ചു. ഉള്ളുപിടഞ്ഞും നൊന്തും വര്‍ഷങ്ങളോളം കാത്തിരുന്ന മകന്‍ തിരിച്ചെത്തിയപ്പോള്‍ പെരുവയല്‍ പുവ്വാട്ടുപറമ്പ് കണിയാരുകണ്ടി നാരായണി (87) ആണ് മരിച്ചത്. 

ഒരിക്കലും തിരിച്ചുവരില്ലെന്ന് കരുതിയ മകനുമായുള്ള പുനഃസമാഗമം അമ്മയ്ക്ക് അന്ത്യയാത്രയായി. 1994ല്‍ നാടുവിട്ടുപോയ മകന്‍ കൃഷ്ണന്‍ തിരിച്ചെത്തി ദിവസങ്ങള്‍ക്കകമാണ് നാരായണിയുടെ ദാരുണമരണം.

സെപ്തംബര്‍ ഒമ്പതിനാണ് കൃഷ്ണന്‍ ചേവായൂരിലുള്ള തറവാട് വീട്ടില്‍ അമ്മയെ കാണാനെത്തിയത്. കൃഷ്ണനെ തിരിച്ചറിഞ്ഞ നാരായണിക്ക് പെട്ടെന്ന് ശ്വാസതടസ്സവും ബോധക്ഷയവുമുണ്ടായി. ഉടന്‍ ആശുപത്രിയിലാക്കിയെങ്കിലും വെള്ളിയാഴ്ച മരിച്ചു. 25 വയസ്സുള്ളപ്പോഴാണ് കൃഷ്ണന്‍ നാടുവിടുന്നത്. 

സ്ഫടികം സിനിമ റിലീസ് ചെയ്ത ദിനത്തിലാണ് കൃഷ്ണന്‍ നാടുവിട്ടതെന്ന് സുഹൃത്ത് പറമ്പില്‍ സുനില്‍കുമാര്‍ ഇന്നും ഓര്‍മിക്കുന്നു. ഇവര്‍ക്ക് ഏകദേശം അഞ്ച് ഏക്കറോളം ഭൂമിയുണ്ടായിരുന്നു. കൃഷ്ണന്‍ മരിച്ചെന്നുകരുതി ഭൂമി കുറേ വിറ്റിട്ടുണ്ട്. അമ്പതിനായിരത്തിലധികം രൂപ സ്വന്തം പേരില്‍ പോസ്റ്റ് ഓഫീസ് അക്കൗണ്ടിലുണ്ടായിട്ടും ഇതൊന്നുമെടുക്കാതെയായിരുന്നു കൃഷ്ണന്റെ യാത്ര. 

ഉത്തര്‍പ്രദേശില്‍ കൂലിവേലയെടുത്താണ് കഴിഞ്ഞതെന്ന് കൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ ഒമ്പത് മാസമായി ചെന്നൈയിലായിരുന്നു. ബിഹാറിയായ കരാറുകാരന്‍ പ്രകാശ് ആണ് കൃഷ്ണനെ വീട്ടിലെത്തിച്ചത്. മാതൃഭൂമിയില്‍നിന്ന് വിരമിച്ച കണിയാരുകണ്ടി പരേതനായ നാരായണന്‍ നായരാണ് ഭര്‍ത്താവ്. മകള്‍: പരേതയായ രമാദേവി.



Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.