Latest News

ഭര്‍ത്താവിനെതിരേ വ്യാജപരാതി; വനിതാ ഡോക്ടര്‍ക്കും മാതാപിതാക്കള്‍ക്കുമെതിരേ അറസ്റ്റ് വാറണ്ട്‌

മംഗലാപുരം: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പീഡിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി വ്യാജപരാതി നല്‍കിയ വനിതാ ഡോക്ടര്‍ക്കെതിരേ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മണിപ്പാല്‍ മെഡിക്കല്‍ കോളജിലെ അസി. പ്രഫസര്‍ ഡോ. ഗുരുകാന്ത് റാവിന്റെ ഭാര്യ ദാവന്‍ഗെരെ സ്വദേശിനി ഡോ. രഞ്ജിത ഷേണായിക്കെതിരേയാണു മംഗലാപുരം ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

രഞ്ജിതയുടെ ഭര്‍തൃപിതാവും മണിപ്പാലിലെ അറിയപ്പെടുന്ന ഡോക്ടറുമായ എന്‍. ആര്‍. റാവു നല്‍കിയ പരാതിപ്രകാരമാണ് കോടതിയുടെ അസാധാരണ വിധി. വിവാഹശേഷം 15 ദിവസം മാത്രമേ ഗുരുകാന്ത് റാവുവും രഞ്ജിതയും ഒരുമിച്ചു കഴിഞ്ഞിട്ടുള്ളൂ. ദാവന്‍ഗെരെയിലുള്ള തന്റെ മാതാപിതാക്കളുടെ വീട്ടില്‍ താമസിക്കണമെന്നു ഗുരുകാന്ത് റാവുവിനോട് രഞ്ജിത ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഗുരുകാന്ത് റാവു കൂട്ടാക്കിയില്ല. ഇതോടെ ഭര്‍ത്താവിനെ ഉപേക്ഷിച്ചുപോയ രഞ്ജിത വിവാഹ മോചനത്തിനു ശ്രമിക്കുകയും നഷ്ടപരിഹാരമായി ഒരു കോടി രൂപ ആവശ്യപ്പെടുകയും പണം നല്‍കിയില്ലെങ്കില്‍ സ്ത്രീധനപീഡനത്തിനു പോലീസില്‍ കേസ് നല്‍കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.

പണം നല്‍കാന്‍ ഗുരുകാന്ത് റാവു വിസമ്മതിച്ചതോടെ രഞ്ജിത പാണ്ഡേശ്വരം പോലീസില്‍ വ്യാജപരാതി നല്‍കുകയായിരുന്നു. കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ടു ഭര്‍ത്താവ് ഗുരുകാന്ത് റാവുവും ഭര്‍തൃപിതാവ് ഡോ.എന്‍.ആര്‍. റാവുവും ചേര്‍ന്നു തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും വീട്ടില്‍നിന്നു പുറത്താക്കുകയും ചെയ്തിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

അന്വേഷണത്തിനിടെ രഞ്ജിതയുടെ മാതാപിതാക്കളായ രത്‌നാകര്‍ ഷേണായിയും റാണി ഷേണായിയും മകള്‍ നല്‍കിയ അതേ മൊഴിതന്നെയാണു പോലീസിനു നല്‍കിയത്. ഇതോടെ ഗുരുകാന്ത് റാവുവിനെയും മാതാപിതാക്കളെയും അയല്‍ക്കാരെയും പോലീസ് വിശദമായി ചോദ്യംചെയ്തു. ഗുരുകാന്ത് റാവുവോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ രഞ്ജിതയെ ഒരുതരത്തിലും പീഡിപ്പിച്ചിട്ടില്ലെന്നും രഞ്ജിത നല്‍കിയ പരാതി വ്യാജമാണെന്നും ഇതിനോടകം പോലീസിനു ബോധ്യമായി. ഇതോടെ പോലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു.

എന്നാല്‍, മരുമകള്‍ നല്‍കിയ വ്യാജപരാതിയെത്തുടര്‍ന്നു കുടുംബത്തിന്റെ സല്‍പ്പേരിനു കളങ്കം വന്നതു ഡോ.എന്‍.ആര്‍. റാവുവിന് സഹിക്കാനായില്ല. ഇതോടെ വ്യാജപരാതി നല്‍കി തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയ രഞ്ജിതയ്ക്കും മാതാപിതാക്കള്‍ക്കുമെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ഡോ.റാവു പ്രമുഖ അഭിഭാഷകനായ പി.പി. ഹെഗ്‌ഡെ മുഖേന അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു.

സ്ത്രീധനപീഡനത്തിന്റെ പേരില്‍ വ്യാജപരാതി നല്‍കിയ ഡോ. രഞ്ജിതയും മാതാപിതാക്കളും സ്ത്രീധനവിരുദ്ധ നിയമത്തെ അപഹസിച്ചിരിക്കുകയാണെന്നും ഇതുവഴി കള്ളസാക്ഷ്യം പറയുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തിരിക്കുകയാണെന്നും കോടതി കണെ്ടത്തി.



Keywords: Manglore, Karnadaka News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.