Latest News

ഗള്‍ഫില്‍ കുറി തട്ടിപ്പ് പെരുകുന്നു; ഇരകളിലേറെയും മലയാളികള്‍

ദുബൈ: ഗള്‍ഫ് നാടുകളില്‍ കുറി തട്ടിപ്പ് പെരുകുന്നു. ഇരകളാവുന്നതിലധികവും മലയാളികള്‍. സൗദി, യു.എ.ഇ, ഖത്തര്‍, ബഹ്‌റയ്ന്‍, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലാണ് കുറി തട്ടിപ്പ് വ്യാപകമായിരിക്കുന്നത്. മലയാളികളുടെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം കുറി ഇടപാടില്‍ മലയാളികളെക്കൂടാതെ പാകിസ്താന്‍, ശ്രീലങ്ക സ്വദേശികളും കെണിയില്‍ അകപ്പെടുന്നുണ്ട്.

അറേബ്യന്‍ മണലാരണ്യത്തില്‍ ജോലി ചെയ്യാനെത്തുന്നവര്‍ പണമുണ്ടാക്കാനുള്ള എളുപ്പ മാര്‍ഗമായാണ് കുറിയില്‍ ചേരുന്നത്. ഒരു കുറിയില്‍ ചുരുങ്ങിയത് 100 പേരെങ്കിലും ഉണ്ടാവും. ഇവരില്‍നിന്ന് മാസതവണയായി നിശ്ചിത സംഖ്യ ഈടാക്കും. കുറിയുടെ തുടക്കത്തില്‍ കുറച്ചു പേര്‍ക്ക് സംഖ്യ കൃത്യമായി നല്‍കി വിശ്വാസം നേടിയെടുക്കുകയാണ് തട്ടിപ്പുകാരുടെ ആദ്യ തന്ത്രം. ക്രമേണ കൂടുതല്‍ പേര്‍ കുറിയില്‍ ആകൃഷ്ടരായി ചേരുന്നതോടെ വന്‍തുക കൈയില്‍ വരുന്നു. പിന്നീട് ഈ തുകയുമായി തട്ടിപ്പ് സംഘങ്ങള്‍ ഇന്ത്യയിലേക്കു കടക്കുകയാണ് പതിവ്. മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ ഒളിച്ചുകഴിയുന്ന ഇവര്‍ മാസങ്ങള്‍ക്കു ശേഷമാണ് സ്വദേശത്തേക്ക് എത്തുക.

ഇത്തരത്തില്‍ കുറിയില്‍ ചേര്‍ന്ന് പണം നഷ്ടപ്പെട്ട ആയിരക്കണക്കിനു മലയാളികളാണ് ഗള്‍ഫ് നാടുകളില്‍ കഴിയുന്നത്. കുറി നടത്തി ഒന്നേകാല്‍ കോടിയോളം രൂപ തട്ടിയ മലയാളിയെ മുമ്പ് തൃശൂര്‍ വലപ്പാട് പോലിസ് പിടികൂടിയിരുന്നു. അല്‍ഐന്‍ ലേബര്‍ ഓഫിസിനടുത്ത വെല്‍ക്കം ട്രേഡേഴ്‌സിലെ ജീവനക്കാരനായിരുന്ന തൃശൂര്‍ പെരിങ്ങോട്ടുകര സ്വദേശിയാണ് അന്ന് പോലിസിന്റെ പിടിയിലായത്. 35ഓളം പേരില്‍നിന്നാണ് ഇയാള്‍ കുറിയുടെ പേരില്‍ പണം തട്ടിയത്.

പണം തട്ടിയെടുത്ത് ഇയാള്‍ മുങ്ങിയതറിഞ്ഞ് മനംനെന്ത് തട്ടിപ്പിനിരയായ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി കുഴഞ്ഞുവീണു മരിക്കുകയും ചെയ്തിരുന്നു. ഇതു കൂടാതെ കുറി തട്ടിപ്പില്‍ പെട്ട് ആത്മഹത്യ ചെയ്ത സംഭവം വരെ ഉണ്ടായിട്ടുണ്ട്. കുറി തട്ടിപ്പില്‍ കുടുങ്ങി കോടികള്‍ നഷ്ടപ്പെടുമ്പോഴും ഗള്‍ഫ് നാടുകളില്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന കുറിയിടപാടുകളില്‍ മലയാളികളടക്കമുള്ളവര്‍ ഇപ്പോഴും കുടുങ്ങുന്നുവെന്നതാണ് വിരോധാഭാസം.



Keywords: Gulf, UAE, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.