Latest News

ഷംനാദ് ഒട്ടകങ്ങളുമായി മല്ലടിക്കുന്നു; ഭര്‍ത്താവിനെ രക്ഷിക്കാന്‍ ബുഷറ മുട്ടാത്ത വാതിലുകളില്ല

തിരുവനന്തപുരം: കുടുംബത്തിന്റെ പ്രാരബ്ധ അകറ്റാനാണ് ഷംനാദ് (43) വീണ്ടും കടംവാങ്ങി അറബിനാട്ടിലേക്കു പറന്നത്. പക്ഷേ ദുരിതക്കയത്തില്‍പ്പെട്ട സ്വന്തം ജീവിതം എങ്ങനെ കരകയറ്റുമെന്നറിയാതെ കേഴുകയാണ് ഇയാളിപ്പോള്‍. ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഭാര്യ ബുഷറ, നാട്ടില്‍ മുട്ടാത്ത വാതിലുകളില്ല. രണ്ടു കുഞ്ഞുങ്ങളുമായി ബന്ധുക്കളുടെ കാരുണ്യത്തിലാണ് ഈ യുവതിയുടെ ജീവിതം.

ഡ്രൈവര്‍ ജോലിക്ക് സൗദിയിലേക്കു പോയ ഷംനാദ് ഇപ്പോള്‍ ദമാമിലെ അല്‍ക്കൂര്‍ എന്ന സ്ഥലത്ത് ഒട്ടകങ്ങളുമായി മല്ലടിക്കുന്നു. ഭീഷണിക്കു വഴങ്ങി ഈന്തപ്പനയില്‍ കയറിയതിന്റെ മുറിപ്പാടുകള്‍ ശരീരത്തെ നോവിക്കുന്നു. പട്ടിണി ആരോഗ്യം തകര്‍ത്തു. തിരികെ നാട്ടിലെത്താന്‍, തന്നെ കയറ്റിവിട്ട ഇടനിലക്കാരന്‍ കനിയണം.

ബാല്യത്തിലേ അനാഥനായ ഷംനാദ് 11 വര്‍ഷം മുമ്പാണ് ബുഷറയെ നിക്കാഹ് ചെയ്തത്. മീന്‍പിടിക്കാന്‍ പോയും ഓട്ടോറിക്ഷ ഓടിച്ചുമാണ് കുടുംബം പോറ്റിയത്. സ്വന്തം വീടെന്ന മോഹവുമായാണ് ഏഴു വര്‍ഷം മുമ്പ് ദുബായിലേക്കു പോയത്. ഹെല്‍പ്പറാവാന്‍ പോയ ഷംനാഥിന് അവിടെ കിട്ടിയത് മറ്റു പണികള്‍. സമയത്ത് ശമ്പളവുമില്ലെന്നു വന്നപ്പോള്‍ തിരികെ പോന്നു. മിച്ചമായത് വലിയ കടം.
വാടക ഓട്ടോ ഓടിച്ചു കിട്ടുന്ന പണം കൊണ്ടു കുടുംബം പോറ്റലും കടം തീര്‍ക്കലും ഒന്നിച്ചു നടക്കില്ലെന്നു വന്നപ്പോഴാണ് വീണ്ടും ഗള്‍ഫിലേക്കു പറന്നത്. കാലുറപ്പിക്കും മുമ്പേ രോഗങ്ങള്‍ കീഴ്‌പ്പെടുത്തി. സംഗതി പന്തിയല്ലെന്നു കണ്ട അറബി രണ്ടുമാസം കഴിഞ്ഞപ്പോള്‍ തിരിച്ചയച്ചു. അതോടെ കടം വീണ്ടും കൂടി. കടത്തിന്റെ പലിശപോലും നല്‍കാനാകാതെ വിഷമിക്കുമ്പോഴാണ് ഹോം ഡ്രൈവറായി കുവൈറ്റിലേക്കു പോകാന്‍ അവസരം വന്നത്.

മാടന്‍വിള സ്വദേശി നസീര്‍ എന്നയാളാണ് വിസ ശരിയാക്കിയത്. 20,000 രൂപയും ചിലവുമാണ് പറഞ്ഞുറപ്പിച്ചത്. 65,000ത്തോളം രൂപ മുടക്കി അവിടെ എത്തിയപ്പോള്‍ ഡ്രൈവര്‍ ജോലി ഇല്ല. പറയുന്ന ജോലിയെല്ലാം ചെയ്യേണ്ട സ്ഥിതി. ഒരുമാസം കഴിഞ്ഞിട്ടും ശമ്പളം കിട്ടാതെ വന്നപ്പോള്‍ പ്രതിഷേധിച്ചു. സൗദിയിലെ ദമാമിലേക്കുള്ള കടത്തലായിരുന്നു ഫലം. അല്‍ക്കൂര്‍ എന്ന സ്ഥലത്ത് ഒട്ടകത്തെ മേയിക്കല്‍. കുടിക്കാന്‍ വെള്ളം കിട്ടില്ല, വിശപ്പകറ്റാന്‍ ഭക്ഷണവും ഇല്ല. ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് ഷംനാഥ് മറ്റൊരാളുടെ സഹായത്തോടെ ഭാര്യയെ വിവരമറിയിച്ചത്.
നസീറിനെ പല തവണ കണ്ടു വിവരം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.നോര്‍ക്കാ ഓഫീസില്‍ പരാതിപ്പെട്ടെങ്കിലും വിസ സ്റ്റാമ്പ് ചെയ്തത് ഹൈദരാബാദിലായതിനാല്‍ ഒന്നും ചെയ്യാനില്ലെന്നു പറഞ്ഞ് അവര്‍ ഒഴിഞ്ഞു. കഠിനംകുളം പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമായില്ല.എങ്ങനെയും ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് ബുഷറ ഇപ്പോള്‍.

(കടപ്പാട്: കേരളകൗമുദി)


Keywords: Malappuram, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.