Latest News

ഷാര്‍ജയിലേക്ക് യാത്രക്ക് പുറപ്പെട്ട് വിമാനത്താവളത്തില്‍ നിന്ന് കാണാതായ യുവാവ് ഗുജറാത്തിലുണ്ടെന്ന് സൂചന

കാഞ്ഞങ്ങാട്: ഷാര്‍ജയിലേക്ക് പോകാന്‍ വീട്ടില്‍ നിന്ന് യാത്ര പുറപ്പെട്ട് മംഗലാപുരം വിമാനത്താവളത്തിലെത്തിയ ശേഷം കാണാതായ പ്രതിശ്രുതവരന്‍ കൂടിയായ യുവാവ് അയല്‍വാസിയായ യുവതിയോടൊപ്പം ഗുജറാത്തിലുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു.

ഷാര്‍ജയില്‍ സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായി പ്രവര്‍ത്തിക്കുന്ന രാവണീശ്വരത്തിനടുത്ത മാക്കി ഭാരതം കുന്നിലെ കണ്ണന്റെ മകന്‍ ബി വി ബാബുവാ(32)ണ് അയല്‍വാസിയായ യുവതിയോടൊപ്പം ഗുജറാത്തില്‍ കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചത്.

യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

മെയ് 25 മുതലാണ് യുവാവിനെ കാണാതായത്. അന്ന് രാവിലെ 10.30 മണിയോടെ ഷാര്‍ജയിലേക്ക് തിരിക്കാന്‍ സഹോദരന്‍ ബിനോയ്, സുഹൃത്ത് ഉണ്ണി എന്നിവരോടൊപ്പം വാഹനത്തില്‍ ബാബു മംഗലാപുരം വിമാനത്താവളത്തില്‍ എത്തിയിരുന്നു.

എയര്‍പോര്‍ട്ടിനകത്തേക്ക് ബാബു കയറിയ ഉടന്‍ ബിനോയിയും ഉണ്ണിയും നാട്ടിലേക്ക് മടങ്ങി. ബാബു കയറേണ്ടുന്ന വിമാനം ഷാര്‍ജയിലെത്തിയെങ്കിലും ബാബുവിനെ കാണാത്തതിനെ തുടര്‍ന്ന് ഷാര്‍ജയിലെ ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തില്‍ ഈ വിമാനത്തില്‍ ബാബു ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായി. അവര്‍ ഉടന്‍ നാട്ടില്‍ വിവരം അറിയിച്ചു.
വീട്ടിലേക്ക് ബാബു മടങ്ങിയെത്തിയില്ലെന്നാണ് നാട്ടില്‍ നിന്ന് നല്‍കിയ മറുപടി.

വീട്ടുകാര്‍ പലതരത്തിലും അന്വേഷണം നടത്തിയെങ്കിലും ബാബുവിനെ കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല. അവധിക്ക് നാട്ടിലെത്തിയ ബാബുവും നീലേശ്വരത്തെ ഒരു യുവതിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നിരുന്നു.
ആഗസ്റ്റ് മാസത്തില്‍ കല്യാണം നടത്താനായിരുന്നു ധാരണ. കല്യാണത്തിന് നാട്ടിലെത്താമെന്ന് പറഞ്ഞാണ് ബാബു ഷാര്‍ജയിലേക്ക് മടങ്ങിയത്. സഹോദരന്‍ ബിനോയിയുടെ പരാതിയനുസരിച്ച് ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണത്തില്‍ ബാബുവിനെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഹൊസ്ദുര്‍ഗ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

അതിനിടെ ബാബു ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടെന്ന വിവരം പുറത്ത് വന്നിരുന്നു. നേരത്തെ ഡല്‍ഹിയില്‍ സ്വകാര്യ കമ്പനിയില്‍ കോള്‍ സെന്റര്‍ ജീവനക്കാരിയായ അയല്‍വാസിയായ യുവതിയോടൊപ്പമാണ് ബാബു ഉള്ളതെന്നാണ് സൂചന.
ഈ യുവതി അഹമ്മദാബാദിനടുത്ത ഗുണപാഠം എന്ന സ്ഥലത്തുള്ള എസ് ടി ഡി ബൂത്തില്‍ നിന്ന് സുഹൃത്തിനെ വിളിച്ച് താന്‍ ബാബുവോടൊപ്പമാണ് ഉള്ളതെന്ന് അറിയിച്ചിരുന്നു. ഈ വിവരം പുറത്ത് വന്നതോടെ ഹൊസ്ദുര്‍ഗ് എ എസ് ഐ മോഹനന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രമേശന്‍ എന്നിവര്‍ അഹമ്മദാബാദില്‍ ചെന്ന് പലയിടങ്ങളില്‍ ചെന്ന് അന്വേഷണം നടത്തിയെങ്കിലും ബാബുവിനെയോ കൂടെയുണ്ടായിരുന്ന യുവതിയേയും കണ്ടെത്താനായില്ല.

ഡല്‍ഹിയിലെ ജോലി ഉപേക്ഷിച്ച് യുവതി ആഗസ്റ്റ് 22 ന് ബാബു വിളിച്ചതനുസരിച്ച് അഹമ്മദാബാദില്‍ എത്തിയിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇരുവരെയും കണ്ടെത്താത്തതിനെ തുടര്‍ന്ന് ബാബുവിന്റെ തിരോധാനത്തെ കുറിച്ച് അഹമ്മദാബാദ് കേരള സമാജം ഭാരവാഹികളെയും അഹമ്മദാബാദ് പോലീസ് അധികാരികളെയും ധരിപ്പിച്ച ശേഷം പോലീസ് സംഘം ഹൊസ്ദുര്‍ഗില്‍ മടങ്ങിയെത്തിയിട്ടുണ്ട്.



Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.