Latest News

കൊല്ലപ്പെട്ട ബാലകൃഷ്ണന്റെ മാതാപിതാക്കള്‍ക്ക് 2.5 ലക്ഷം നല്‍കാന്‍ വിധി

കൊച്ചി: അന്യമതക്കാരിയെ വിവാഹം ചെയ്ത കാസര്‍കോട്ടെ കൊരിയര്‍ സ്ഥാപന ഉടമയും കോണ്‍ഗ്രസ്സ് നേതാവുമായ ബാലകൃഷ്ണന്‍ അക്രമത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നീതിതേടി പലവട്ടം കോടതിയിലെത്തേണ്ടി വന്ന മാതാപിതാക്കള്‍ക്കു രണ്ടരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. കേസന്വേഷണത്തില്‍ വന്ന കാലതാമസത്തിന്റെ പേരിലല്ലെങ്കിലും പ്രായമായ മാതാപിതാക്കളുടെ കഷ്ടപ്പാടു കണക്കിലെടുത്ത് പ്രത്യേക കേസായി പരിഗണിച്ചു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നു കോടതി വ്യക്തമാക്കി.

''ന്യായമായ സമയപരിധിയില്‍ കേസന്വേഷണം പൂര്‍ത്തിയാകണ മെന്നു കുറ്റകൃത്യത്തിന് ഇരയാകുന്നവരും ബന്ധുക്കളും പൊതുസമൂഹവും ആഗ്രഹിക്കുന്നുണ്ട്. പല കാരണങ്ങളാല്‍ ഈ കേസിന്റെ അന്വേഷണം വൈകിയതിനാല്‍ നാലുതവണ മാതാപിതാക്കള്‍ കോടതിയിലെത്തി. യഥാസമയം അന്വേഷണം പൂര്‍ത്തിയാക്കാനാകുന്നില്ലെങ്കില്‍ മെച്ചപ്പെട്ട ഏജന്‍സിക്കു കേസു കൈമാറാന്‍ പൊലീസ് ഉന്നതര്‍ ശ്രദ്ധിക്കണം. അതിനായി കുറ്റകൃത്യത്തിന് ഇരയാകുന്നവരോ ബന്ധുക്കളോ കോടതിയില്‍ വരാന്‍ കാക്കേണ്ടതില്ല- കോടതി വ്യക്തമാക്കി.

ബാലകൃഷ്ണന്‍ 2001 സെപ്റ്റംബര്‍ 18നാണ് അക്രമത്തിനിരയായി കൊല്ലപ്പെട്ടത്. ഉപ്പളയിലെ അബൂബക്കറിന്റെ മകള്‍ റസിയയെ 2001 ജനുവരി ഒന്നിനു മേട്ടുപ്പാളയത്തിനടുത്തുള്ള ക്ഷേത്രത്തില്‍ ബാലകൃഷ്ണന്‍ വിവാഹം ചെയ്തതിനു പകപോക്കാന്‍ ഗുണ്ടകളെ നിയോഗിച്ചു കൊല നടത്തിയെന്നാണു പ്രോസിക്യൂഷന്‍ കേസ്. അന്വേഷണം ശരിയല്ലെന്ന് ആരോപിച്ച് മാതാപിതാക്കള്‍ 2001ല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. പിന്നീടും പലതവണ അന്വേഷണത്തിലെ അപാകത ചൂണ്ടിക്കാട്ടി കോടതിയിലെത്തി. ഒടുവില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവു നേടി.

മകന്റെ ജീവന്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയതിനു പുറമെ ശരിയായി കേസന്വേഷിക്കാതെ തങ്ങളെ കോടതിയിലേക്കു വലിച്ചിഴച്ചെന്നും ആരോപിച്ച് മാതാപിതാക്കളായ എം. പങ്കജാക്ഷി, എം. ഗോപാലന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ സിംഗിള്‍ ജഡ്ജി നഷ്ടപരിഹാരം നിര്‍ദേശിച്ചു. നഷ്ടപരിഹാര ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തീര്‍പ്പാക്കിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ശരിയായ അന്വേഷണം നടന്നിട്ടുണ്ടോ എന്നു വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തേണ്ടതായതിനാല്‍, റിട്ട് അധികാരം വിനിയോഗിച്ചു ഹൈക്കോടതിക്ക് അതിനു കഴിയില്ലെന്നു കോടതി പറഞ്ഞു. എന്നാല്‍, ക്രിമിനല്‍ നടപടി ചട്ടത്തിലെ 357 എ ഭേദഗതിയനുസരിച്ച് കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കു നഷ്ടപരിഹാരത്തിനു പദ്ധതി തയാറാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നു ഹര്‍ജിഭാഗം വാദിച്ചു. പദ്ധതിക്കു ഭരണാനുമതി നല്‍കിയെങ്കിലും ഫണ്ട് രൂപീകരിച്ചിട്ടില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.

അന്വേഷണത്തിലെ കാലതാമസം പരിഗണിച്ചല്ലെങ്കിലും, കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കുള്ള നഷ്ടപരിഹാരം കിട്ടാന്‍ ഹര്‍ജിക്കാര്‍ക്ക് അര്‍ഹതയുണ്ടെന്നു ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മകനെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്കു പലതവണ കോടതിയിലെത്തേണ്ടി വന്നു, അതിനായി സമയവും പണവും ചെലവിട്ടു, അഭിഭാഷകനെ നിയോഗിച്ചു. അവരുടെ ദുരവസ്ഥ മാനിക്കണമെന്നു കോടതി വ്യക്തമാക്കി. അതേസമയം, 15,000 രൂപ കോടതിച്ചെലവും നല്‍കണമെന്നു സിംഗിള്‍ ജഡ്ജി നിര്‍ദേശിച്ചതു ഡിവിഷന്‍ ബെഞ്ച് ഒഴിവാക്കി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.