Latest News

അച്ഛനെ മരണം കൊണ്ടുപോയി; രാഗേന്ദുവിന് വേണം സ്‌നേഹത്തണല്‍

കാഞ്ഞങ്ങാട്: നിനച്ചിരിക്കാത്ത നേരത്ത് മരണത്തിന്റെ കൈപിടിച്ച് പടിയിറങ്ങി പോയതാണ് അച്ഛന്‍. പിതൃവാത്സല്യത്തിന്റെ മധുരം നുകരുന്നതിന് മുമ്പേ രാഗേന്ദുവെന്ന അഞ്ചുവയസ്സുകാരി തനിച്ചായി.

പങ്കാളി നഷ്ടപ്പെട്ടതോടെ കണ്ണുനീരിന്റെ കിടക്കപായയിലാണ് അമ്മ. അച്ഛന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു സുരക്ഷിതത്വത്തിന്റെ കിളിവീട്. സ്വന്തമായൊരു വീടുണ്ടാക്കാന്‍രാപ്പകലില്ലാതെ കഷ്ടപ്പെട്ട തറയൊരുക്കി കാത്തിരുന്നപ്പോഴാണ് എലിപ്പനിയുടെ രൂപത്തിലെത്തി അച്ഛനെ മരണം കൊണ്ടുപോയത്.
അരയികാര്‍ത്തികയിലെ രാധാകൃഷ്ണന്റെ അകാല മരണത്തോടെ അനാഥയായ ഒന്നാംക്ലാസുകാരി രാഗേന്ദുവിന് സുരക്ഷിതത്വത്തിന്റെ കൈത്താങ്ങാവാന്‍ ഉപ്പിലിക്കൈ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചപ്പോള്‍ അത് സമാനതകളില്ലാത്ത കാരുണ്യ സ്പര്‍ശമായി.
രാഗേന്ദുവിന് സ്‌നേഹതണലൊരുക്കാന്‍ സഹപാഠികള്‍ക്കൊപ്പം സ്‌കൂളിലെ മറ്റു വിദ്യാര്‍ത്ഥികളും രക്ഷാകര്‍തൃസമിതിയും തീരുമാനിച്ചുകഴിഞ്ഞു. സ്വന്തമായി ജോലിയോ വീടോ ഇല്ലാത്ത രാഗേന്ദുവും മാതാവും സുമനസ്സുകളുടെ സഹായത്താലാണ് ജീവിതം തള്ളിനീക്കുന്നത്.
പ്രാരംഭഘട്ടത്തിലേ നിലച്ചുപോയ രാധാകൃഷ്ണന്റെ സ്വപ്‌നമായ കൊച്ചുവീടിനെ ഓര്‍ത്ത് നെടുവീര്‍പ്പിടാനെ ഇരുവര്‍ക്കും സാധിക്കുന്നുള്ളു. രാഗേന്ദുവിനും അമ്മയ്ക്കും കയറി കിടക്കാനൊരു വീട് യാഥാര്‍ത്ഥ്യമാക്കുക എന്ന വലിയ ദൗത്യമാണ് വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തിട്ടുള്ളത്. കാഞ്ഞങ്ങാട് നഗരസഭയുടെയും നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും അകമഴിഞ്ഞ സഹായവും രാഗേന്ദുവിന്റെ കുടുംബത്തിനുണ്ട്.
ഉറവ വറ്റാത്ത സ്‌നേഹത്തിന് മുന്നില്‍ അസാധ്യമായി മറ്റൊന്നുമില്ല എന്ന തിരിച്ചറിവോടെയാണ് രാഗേന്ദുവിനൊരു കൊച്ചുഭവനം നിര്‍മ്മിച്ചുകൊടുക്കാനുള്ള കൂട്ടായ്മ രൂപപ്പെട്ടിരിക്കുന്നത്. രാഗേന്ദുവിന് സ്‌നേഹതണല്‍ ഒരുക്കാനുള്ള സംരംഭത്തില്‍ പങ്കാളികളാകുന്നവര്‍ 0467- 2284777 എന്ന നമ്പറില്‍ ബന്ധപ്പെടണം.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.