Latest News

സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ ടിപ്പര്‍ ലോറി ഇടിച്ച് അമ്മയും മകനും മരിച്ചു

തൃശൂര്‍: സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ സ്‌കൂട്ടറില്‍  ടിപ്പര്‍ ലോറി ഇടിച്ച് അമ്മയും മകനും മരിച്ചു. കൊടുങ്ങല്ലൂര്‍ കോതപറമ്പ് സ്വദേശി കളപ്പാട്ടില്‍ കൃഷ്ണകുമാറിന്റെ (സതീഷ്) ഭാര്യ സൂര്യ (26), മകന്‍ അഹാസ് കൃഷ്ണ (ആറ്) എന്നിവരാണു മരിച്ചത്. കൊടുങ്ങല്ലൂര്‍ സെന്റ് ജോസഫ്‌സ് എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ അഹാസ് കൃഷ്ണയെ സ്‌കൂളിലേക്കു കൊണ്ടുപോകുന്നതിനിടെ കോണത്തുകുന്ന് ചിരട്ടക്കുന്നില്‍ ചൊവ്വാഴ്ച രാവിലെ എട്ടേമുക്കാലോടെയാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ടിപ്പര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

റോഡില്‍ വീണ ഇരുവരുടെയും ശരീരത്തിലൂടെ ടിപ്പറിന്റെ പുറകിലെ ചക്രങ്ങള്‍ കയറിയിറങ്ങി. ഇരുവരും തല്‍ക്ഷണം മരിച്ചു. അപകടം നടന്നയുടന്‍ ടിപ്പര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കരിങ്കല്‍പ്പൊടി കയറ്റിവന്നിരുന്ന ടിപ്പര്‍ അമിതവേഗത്തിലായിരുന്നുവെന്നു പറയുന്നു. സൂര്യയുടെ അമ്മ രതിക്ക് അസുഖമായതിനാല്‍ കുറച്ചു ദിവസങ്ങളായി സൂര്യയും മകനും കോണത്തുകുന്ന് കെസി മൂലയിലെ സൂര്യയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. സ്‌കൂളിലേക്കു പോകാനായി സൂര്യ മകനെ ദിവസവും വള്ളിവട്ടം എസ്എന്‍ പുരം വരെ സ്‌കൂട്ടറില്‍ എത്തിക്കും. അവിടെനിന്നു സ്‌കൂള്‍ ബസിലാണ് അഹാസ് സ്‌കൂളില്‍ പോയിരുന്നത്. അപകടത്തിനു കാരണമായ ടിപ്പര്‍ രോഷാകുലരായ നാട്ടുകാര്‍ എറിഞ്ഞു തകര്‍ത്തു.

കൊടുങ്ങല്ലൂര്‍ സ്‌നേഹ റെഡിമെയ്ഡ്‌സിലെ ജീവനക്കാരനാണു കൃഷ്ണകുമാര്‍. അഹാസ് ഏക മകനാണ്. കോണത്തുകുന്നു തെക്കേടത്ത് സുബ്രഹ്മണ്യന്റെ മകളാണു സൂര്യ. ഇരിങ്ങാലക്കുട സിഐ ആര്‍. മധു, എസ്‌ഐ എം.ജെ. ജിജോ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. ടിപ്പര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മൃതദേഹങ്ങള്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം സംസ്‌കരിച്ചു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.