Latest News

സുതാര്യകേരളം തുണയായി, രാധാമണി ടീച്ചര്‍ക്ക് പെന്‍തുക ലഭിച്ചുതുടങ്ങി

കാസര്‍കോട്: സുതാര്യകേരളം തുണയായി. രാധാമണി ടീച്ചര്‍ക്ക് പെന്‍ഷന്‍ ലഭിച്ചു. ഇതോടെ രാധാമണി ടീച്ചറുടെ ദുരിതങ്ങള്‍ക്ക് അവസാനമായി. ഒരു വ്യാഴവട്ടം നീണ്ട അധ്യാപനത്തിന് ശേഷം 17 വര്‍ഷം കഴിഞ്ഞിട്ടും പെന്‍ഷന്‍ ലഭിക്കാതെ ദുരിതമനുഭവിക്കുന്ന രാധാമണിടീച്ചര്‍ നാടിന്റെ വേദനയായിരുന്നു.

ട്രഷറി നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന 1300 രൂപ കൊണ്ട് പെര്‍ളടുക്കത്തെ ഒറ്റമുറി വാടക വീട്ടില്‍ താമസിച്ച് ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു രാധാമണിടീച്ചര്‍. കാട്ടിപ്പാറ ഗവ. എല്‍.പി സ്‌കൂളില്‍ ജോലി ചെയ്യുന്നതിനിടെ മാനസികമായ അസ്വസ്തതകള്‍ നേരിടേണ്ടി വന്ന ടീച്ചറെ സ്‌കൂളില്‍ അനധികൃതമായി ഹാജരായില്ലെന്ന കാരണം പറഞ്ഞ് സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതേതുടര്‍ന്ന് ടീച്ചറുടെ ജീവിതം ദുരിതപൂര്‍ണമാവുകയായിരുന്നു.

നിത്യജീവിതത്തിന് ബുദ്ധിമുട്ടിയ ടീച്ചര്‍ വേലക്കുന്ന്, കുണ്ടംകുഴി ക്ഷേത്രങ്ങളില്‍ നിന്നും കൊടുത്തിരുന്ന നിവേദ്യച്ചോറ് കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പൂഞ്ഞാര്‍ സ്വദേശിയായ രാധാമണി ടീച്ചര്‍ അവിവാഹിതയാണ്.

കുറ്റിക്കോല്‍ എ.യു.പി സ്‌കൂള്‍ അധ്യാപകനായ കെ.ആര്‍. സാനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയ പരാതി സുതാര്യകേരളത്തില്‍ പരിഗണിച്ചതാണ് 17 വര്‍ഷത്തിന് ശേഷം ടീച്ചര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വഴിയൊരുക്കിയത്.

അന്നത്തെ കാസര്‍കോട് ഡപ്യൂട്ടി ഡയറക്ടര്‍ക്ക് പറ്റിയ പിഴവാണ് ടീച്ചര്‍ക്ക് പെന്‍ഷന്‍ ലഭിക്കാതിരിക്കാന്‍ ഇടയാക്കിയതെന്നും ടീച്ചറെ പിരിച്ചുവിട്ട ഉത്തരവില്‍ ഒപ്പുവെച്ച കാസര്‍കോട് ഡിഡി ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനുള്ള യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ടീച്ചര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടെന്നും അഡീഷണല്‍ ഡിപിഐ രാജന്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

ഒരു ഉദ്യോഗസ്ഥന്റെ അലംഭാവം ഒരു സാധു സ്ത്രീയുടെ ജീവിതം 17 വര്‍ഷം ദുരിതത്തിലാക്കിയ നടപടി മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയിരുന്നു. ഈ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കേണ്ടതല്ലേ എന്ന് അദ്ദേഹം ഡിപിഐയോട് ആരാഞ്ഞു. വകുപ്പ് തല നടപടി എടുക്കാവുന്നതാണെന്ന മറുപടിയാണ് ഉദ്യോഗസ്ഥനില്‍നിന്നും മുഖ്യമന്ത്രിക്ക് ലഭിച്ചത്. തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ ടീച്ചര്‍ക്ക് മുഴുവന്‍ പെന്‍ഷന്‍ ആനുകൂല്യങ്ങളും നല്‍കാന്‍ മുഖ്യമന്ത്രി ഉത്തരവിടുകയായിരുന്നു.

തുടര്‍ന്ന് ഡിപിഐ നിര്‍ദേശ പ്രകാരം കുമ്പള ഉപജില്ലാ ഓഫീസ് ഏതാനും ദിവസംകൊണ്ട് പെന്‍ഷന്‍ നല്‍കാനുള്ള നടപടിക്രമങ്ങള്‍ പുര്‍ത്തിയാക്കി. ക്രിസ്തുമസിന് തലേന്നുതന്നെ ടീച്ചര്‍ക്ക് കുടിശ്ശികയുണ്ടായിരുന്ന മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കി. ചട്ടഞ്ചാല്‍ സബ് ട്രഷറി ഓഫീസര്‍ എം.ഡി. ഇന്ദിരാദേവി രാധാമണി ടീച്ചര്‍ക്ക് പെന്‍ഷന്‍ തുക കൈമാറി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.