Latest News

റംഷീദിന്റെ മരണം: ജില്ലാ പോലീസ് മേധാവി സംഭവ സ്ഥലം സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്: അജാനൂര്‍ ഇഖ്ബാല്‍ ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന കെ കെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ റംഷീദിന്റെ ദുരൂഹ മരണത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടങ്ങി. റംഷീദിന്റെ ദുരൂഹ മരണത്തെ കുറിച്ച് ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

തിങ്കളാഴ്ച ഉച്ചയോടെ ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് റംഷീദിന്റെ മൃതദേഹം കണ്ടെത്തിയ ചിത്താരിക്കടുത്ത മുക്കൂട് ജീലാനി മസ്ജിദ് പരിസരം സന്ദര്‍ശിച്ചു. ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി പി സുമേഷ്, ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പള്‍ എസ് ഐ കെ ബിജുലാലും ജില്ലാ പോലീസ് മേധാവിയോടൊപ്പമുണ്ടായിരുന്നു.
ഒക്‌ടോബര്‍ 16 ന് അര്‍ദ്ധരാത്രിയിലാണ് തീര്‍ത്തും സംശയകരമായ സാഹചര്യത്തില്‍ റംഷീദ് മരണപ്പെട്ടത്. യുവാവിന്റെ മരണം വാഹനാപകടത്തില്‍പ്പെട്ട് സംഭവിച്ചതാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ബന്ധുക്കള്‍ ഇത് മുഖവിലക്കെടുക്കുന്നില്ല. റംഷീദിനെ തലേന്ന് വൈകിട്ട് വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയ അയല്‍വാസിയായ അഫ്‌സല്‍ എന്ന യുവാവിലേക്കും അഫ്‌സലിന്റെ സുഹൃത്ത് ഖലീലേക്കുമാണ് വീട്ടുകാര്‍ സംശയത്തിന്റെ വിരല്‍ ചൂണ്ടുന്നത്. 

തിങ്കളാഴ്ച കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തില്‍ റംഷീദിന്റെ പിതാവും ബന്ധുക്കളും വിളിച്ച് കൂട്ടിയ വാര്‍ത്താ സമ്മേളനത്തിലും കൊല്ലപ്പെട്ടതാണെന്ന് ആരോപിച്ചിരുന്നു. വാഹനാപകടത്തില്‍ റംഷീദ് മരണപ്പെട്ടുവെന്ന് വരുത്തി തീര്‍ക്കാന്‍ തുടക്കത്തിലേ ശ്രമം നടന്നതായും വീട്ടുകാര്‍ പരാതിപ്പെട്ടിട്ടുണ്ട്. 

മരണത്തിലെ ദുരൂഹത അകറ്റണമെന്നാവശ്യപ്പെട്ട് മുഹമ്മദ് കുഞ്ഞി മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ്, ഡി ജി പി, ഡി ഐ ജി തുടങ്ങിയവര്‍ക്ക് പരാതി അയച്ചിരുന്നു.

ഉന്നതതല നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവി തോംസണ്‍ജോസ് മുക്കൂട്ടെ സംഭവ സ്ഥലം സന്ദര്‍ശിച്ചത്. റംഷീദ് മരിച്ചുകിടന്ന സ്ഥലവും അതിന് മുമ്പ് മൂന്നുപേരും ഇരുന്ന അരക്കിലോമീറ്റര്‍ അകലെയുള്ള സ്ഥലവും വിശദമായി പരിശോധിച്ചു. റംഷീദിന്റെ മരണത്തിലെ ദുരൂഹത അകറ്റാനുള്ള തീരുമാനത്തിലാണ് പോലീസ് ഇപ്പോഴുള്ളത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.