Latest News

മോഷണക്കേസിലെ മുഖ്യപ്രതി ഒരുചാക്ക് ഫോണുകളുമായി കോടതിയില്‍ കീഴടങ്ങി

അടിമാലി: രാജാക്കാട് ടൗണിലെ മൊബൈല്‍ ഫോണ്‍ കട കൊള്ളയടിച്ചു പത്തുലക്ഷത്തോളം രൂപയുടെ മൊബൈല്‍ഫോണുകള്‍ കവര്‍ന്ന കേസിലെ പ്രതി ഒരു ചാക്കു നിറയെ മൊബൈല്‍ഫോണുകളുമായി അടിമാലി കോടതിയില്‍ കീഴടങ്ങി.

തമിഴ്‌നാട് തിരുനെല്‍വേലി മേലേപ്പാളയം ചിന്നമൊയ്തീന്‍ തെരുവില്‍ സുലൈമാന്‍ (35) ആണ് കോടതിയില്‍ കീഴടങ്ങിയത്. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. ഓട്ടോറിക്ഷയില്‍ കോടതിയിലെത്തിയ പ്രതി മോഷണക്കുറ്റം സമ്മതിച്ചുകൊണ്ടാണ് കോടതിയിലേക്കു കയറിയത്. സംഭവത്തില്‍ കേസെടുത്ത കോടതി സുലൈമാനെ ദേവികുളം ജയിലിലേക്കു റിമാന്‍ഡ് ചെയ്തു. ഈയാളുടെ കൈവശമുണ്ടായിരുന്ന മൊബൈലുകള്‍ താല്‍ക്കാലികമായി സൂക്ഷിക്കാനും കോടതി ഉത്തരവിട്ടു. ബുധനാഴ്ച അടിമാലി സി.ഐ. പ്രതിയെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങും.

മോഷ്ടിച്ച ഫോണുകള്‍ രണ്ടു ചാക്കുകളിലായി മധുരയിലെ ലോഡ്ജ് മുറിയില്‍ സൂക്ഷിച്ചിട്ടുണെ്ടന്ന് സുലൈമാന്‍ പറഞ്ഞു. ഇക്കഴിഞ്ഞ അഞ്ചാം തിയ്യതിയാണ് രാജാക്കാട് മോഷണം നടന്നത്. പിന്നീട് പോലിസ് നടത്തിയ അന്വേഷണത്തില്‍ സുലൈമാന്റെ ഭാര്യ സയ്താലി ഫാത്തിമ(33)യെ മോഷ്ടിക്കപ്പെട്ട ഫോണുകളിലൊരെണ്ണവുമായി തമിഴ്‌നാട്ടില്‍ നിന്നു കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മോഷണത്തിനു ശേഷം സുലൈമാനും ഭാര്യയും കൂടി തമിഴ്‌നാടിനു പോയതായി പോലിസിനു വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഫാത്തിമയെ പിടികൂടിയത്. ആറുമാസമായി രാജാക്കാട് ടൗണില്‍ മാര്‍ക്കറ്റിനുസമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു ഈ കുടുംബം.

ചൊവ്വാഴ്ച  സുലൈമാന്‍ തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലേക്കു വണ്ടി കയറിയതായി പോലിസിനു വിവരം ലഭിച്ചിരുന്നു. എന്നാല്‍, പോലിസിന്റെ കണ്ണുവെട്ടിച്ച് അഭിഭാഷകന്റെ സഹായത്തോടെയാണ് ഇയാള്‍ നാടകീയമായി കോടതിയില്‍ കീഴടങ്ങിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.