Latest News

മാസങ്ങള്‍ക്ക് മുമ്പ് മരിച്ച ആള്‍ദൈവത്തെ സംസ്‌കരിക്കണമെന്ന് കോടതി

ജലന്ധര്‍: മാസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച സ്വയം പ്രഖ്യാപിത ആള്‍ദൈവം അശുതോഷ് മഹാരാജിന്റെ മൃതദേഹം അന്ത്യകര്‍മങ്ങള്‍ നടത്തി ദഹിപ്പിക്കമെന്ന് ഹൈക്കോടതി. നേതാവ് സമാധിയിലാണെന്നും മൃതദേഹം വിട്ടു തരില്ലെന്നും ആശ്രമാധികൃതര്‍. ഇതോടെ കോടതിയുത്തരവനുസരിച്ച് ആശ്രമത്തിലെത്തിയ പൊലീസിനെ ആള്‍ദൈവത്തിന്റെ അനുയായികള്‍ തടഞ്ഞു.

പഞ്ചാബിലാണ് സംഭവം. അയല്‍ സംസ്ഥാനമായ ഹരിയാനയില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം റാംപാലിന്റെ അനുയായികള്‍ പൊലീസിനു നേരെ ആയുധമെടുത്തതിന് പിന്നാലെയാണ് ഇത്. ദിവ്യ ജ്യോതി ജാഗ്‌രിതി സന്‍സ്ഥാന്‍ എന്ന വിഭാഗത്തിന്റെ നേതാവായിരുന്നു അന്തരിച്ച അശുതോഷ് മഹാരാജ്.

കഴിഞ്ഞ ജനുവരി 29ന് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ച സ്വയംപ്രഖ്യാപിത ആള്‍ദൈവം അശുതോഷ് മഹാരാജിന്റെ മൃതദേഹം 15 ദിവസത്തിനുള്ളില്‍ ദഹിപ്പിക്കാനുള്ള പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസിനെ ആശ്രമാധികൃതരും അനുയായികളും തടയുകയായിരുന്നു. ഇദ്ദേഹം മരിച്ചിട്ടില്ലെന്നും സമാധിയിലാണെന്നും അവകാശപ്പെടുന്ന ആശ്രമാധികൃതര്‍ മൃതദേഹം അന്ത്യ കര്‍മങ്ങള്‍ക്കായി വിട്ടു നല്‍കാന്‍ വിസമ്മതിച്ചു. മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുവാനോ അന്ത്യകര്‍മങ്ങള്‍ നടത്തുവാനോ ആരെയും അനുവദിച്ചതുമില്ല.

നൂറു കണക്കിന് കോടി രൂപയുടെ സ്വത്ത് സ്വന്തമായുള്ള വിഭാഗമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശ്രത്തിനു ചുറ്റും നിലയുറപ്പിച്ചിട്ടുള്ള അദേഹത്തിന്റെ അനുയായികള്‍ പൊലീസിനെയും മാധ്യമ പ്രവര്‍ത്തകരെയും ആശ്രമത്തിനകത്തു കയറാന്‍ അനുവദിക്കാതെ മനുഷ്യക്കോട്ട കെട്ടുകയായിരുന്നു. 24 മണിക്കൂറും ഇവരുടെ നിരീക്ഷണത്തിലാണ് ആശ്രമ പരിസരം. സമീപത്തുകൂടി കടന്നു പോകുന്ന വാഹനങ്ങളും കര്‍ശനമായി പരിശോധിച്ച ശേഷമാണ് കടത്തി വിടുന്നത്.

അശുതോഷിന്റെ മകനെന്ന് അവകാശപ്പെടുന്ന മഹേഷ് കുമാര്‍ ഝായാണ് മകനെന്ന നിലയില്‍ അച്ഛന്റെ അന്ത്യകര്‍മങ്ങള്‍ക്കായി മൃതദേഹം വിട്ടുകിട്ടാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രിലില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അശുതോഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അദേഹത്തിന്റെ ഡ്രൈവര്‍ എന്നവകാശപ്പെട്ട പുരാന്‍ സിങ്ങും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

ഇതേതുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ച് അന്ത്യകര്‍മങ്ങള്‍ നടത്താന്‍ വേണ്ട നടപടികളെടുക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.