Latest News

കരിപ്പൂരിലെ സ്വര്‍ണക്കടത്ത്: സി.ബി.ഐ ഇന്റര്‍പോളിന്റെ സഹായംതേടുന്നു

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംവഴി 10കിലോ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ടകേസില്‍ വിദേശത്തുള്ള പ്രതികളെ പിടികൂടാന്‍ സി.ബി.ഐ ഇന്റര്‍പോളിന്റെ സഹായംതേടുന്നു. ദുബായ് കേന്ദ്രീകരിച്ച് കോടികള്‍വിലവരുന്ന സ്വര്‍ണം ഇന്ത്യയിലേക്ക് കടത്തിയതുമായിബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റുചെയ്യാനാണിത്.

കാസര്‍കോട്, തളിപ്പറമ്പ് മേഖലയില്‍നിന്നുള്ള രണ്ടുപേരെക്കുറിച്ചുള്ള വിവരങ്ങളാണ് സി.ബി.ഐ ഇന്റര്‍പോളിന് കൈമാറാന്‍ ഉദ്ദേശിക്കുന്നത്. ഇവരുടെ നേതൃത്വത്തിലാണ് കോഴിക്കോട്, മംഗലാപുരം വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ 80ശതമാനവും നടന്നതെന്നാണ് സി.ബി.ഐയ്ക്ക് ലഭിച്ചിരിക്കുന്നവിവരം.
2014ല്‍ 700 കിലോയിലധികം സ്വര്‍ണം രണ്ടുവിമാനത്താവളങ്ങള്‍വഴി കടത്തിയതായാണ് സി.ബി.ഐ നല്‍കുന്ന സൂചന. ഇതില്‍ 107കിലോ സ്വര്‍ണമാണ് കസ്റ്റംസിന് പിടികൂടാനായത്. 87കിലോ കോഴിക്കോടും 20കിലോ മംഗലാപുരത്തും. ശേഷിക്കുന്നസ്വര്‍ണം ആര്‍ക്കാണുനല്‍കിയതെന്ന് ഈ രണ്ടുപേരെ പിടികൂടിയാലേ അറിയാനാകൂ എന്നാണ് അന്വേഷണോദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
ഇക്കഴിഞ്ഞ ഡിസംബര്‍ ഏഴിന് കോഴിക്കോട് വിമാനത്താവളത്തിലെ ശൗചാലയ അഴുക്കുചാലില്‍നിന്ന് 10കിലോ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് കണ്ടെടുത്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇന്റര്‍പോള്‍ സഹായംതേടാനുള്ള തീരുമാനത്തില്‍ സി.ബി.ഐ എത്തിയിരിക്കുന്നത്.

 ഈ കേസില്‍ സ്വര്‍ണത്തിന്റെ വാഹകരായി എത്തിയ തിരുവനന്തപുരം സ്വദേശി സുഷ സുധാകരന്‍ (42) കാസര്‍കോട് കട്‌ലു സ്വദേശി നൗഷാദ് (30) വിമാനത്താവളത്തില്‍നിന്ന് സ്വര്‍ണം പുറത്തുകടത്താന്‍ സഹായിച്ച ക്ലീനിങ് സൂപ്പര്‍വൈസര്‍ പ്രകാശന്‍, താത്കാലിക ജീവനക്കാരന്‍ മനോജ് എന്നിവരെ ഡി.ആര്‍.ഐ അറസ്റ്റു ചെയ്തിരുന്നു.
ഇതിനിടയിലാണ് രണ്ടാഴ്ചമുമ്പ് ഒമ്പതുകിലോസ്വര്‍ണം വിമാനത്താവളംവഴി കടത്താന്‍ശ്രമമുണ്ടായത്. ഇതുമായിബന്ധപ്പെട്ട് കാസര്‍കോട് ബംഗാരകുന്നത്ത് അബൂബക്കര്‍സാദത്ത് (30) കസ്റ്റംസ് പിടിയിലായിരുന്നു. ഇവരില്‍നിന്നാണ് കള്ളക്കടത്തുമായിബന്ധപ്പെട്ട ഗള്‍ഫിലെ സൂത്രധാരന്മാരെക്കുറിച്ച് സി.ബി.ഐയ്ക്ക് സൂചനകിട്ടിയത്.
ഒരുകിലോവരെയുള്ള സ്വര്‍ണക്കടത്തില്‍നിന്ന് പിഴയടച്ച് രക്ഷപ്പെടാനാകുമെന്നതിനാല്‍ നേരത്തെ ഒരുകിലോയില്‍ താഴെയായിരുന്നു സ്വര്‍ണക്കടത്ത്. എന്നാല്‍ ഒരുകോടിക്കുമുകളില്‍ വിലവരുന്ന സ്വര്‍ണക്കടത്തായതിനാലാണ് ഈ രണ്ടുകേസുകളും സി.ബി.ഐ നേരിട്ട് ഏറ്റെടുക്കുന്നത്.
സ്വര്‍ണം വാങ്ങിനല്‍കാന്‍ ഒരുസംഘവും ഇതിന്റെ കാരിയര്‍മാരെ കണ്ടെത്തി നാട്ടിലേക്ക് കടത്താനും സംരക്ഷണം ഉറപ്പാക്കാനും ഓരോസംഘങ്ങളും പ്രവര്‍ത്തിക്കുന്നതായാണ് പിടിയിലായവരില്‍നിന്നുലഭിച്ചവിവരം. ഇത്തരം സംഘങ്ങളെ ഏകോപിപ്പിക്കുന്നവരെയാണ് സി.ബി.ഐ അന്വേഷിക്കുന്നത്.
ഇവര്‍ക്കുപുറമെ കൊടുവള്ളി സ്വദേശിയായ ഒരാള്‍ക്കെതിരെയും സി.ബി.ഐ അന്വേഷണം നടത്തുന്നുണ്ട്. ഇയാളുടെ കോഴിക്കോട്ടെയും കൊടുവള്ളിയിലെയും വീടുകളില്‍ കഴിഞ്ഞദിവസം സി.ബി.ഐ പരിശോധന നടത്തിയിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.