Latest News

വ്യാജ സ്വര്‍ണാഭരണങ്ങള്‍ പണയം നല്‍കി തട്ടിപ്പ്: എസ്‌ഐ അറസ്റ്റില്‍

മൂവാറ്റുപുഴ: സൂക്ഷ്മപരിശോധനയില്‍ പോലും തിരിച്ചറിയാന്‍ പ്രയാസമുള്ള വ്യാജ സ്വര്‍ണാഭരണങ്ങള്‍ പണയം നല്‍കി വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ എസ്‌ഐ അറസ്റ്റില്‍. ആലുവ പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ വടാശേരി പാനിപ്ര ചിറ്റേത്തുകുടി സി.എം.മക്കാര്‍ (52) ആണ് അറസ്റ്റിലായത്. 

റൂറല്‍ ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോയിക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നു പൊലീസ് തിങ്കളാഴ്ച ആലുവയില്‍നിന്നു മക്കാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ നാട്ടിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്.

ഇയാളുടെ സഹായി പല്ലാരിമംഗലം സ്വദേശി ഗോപിയും പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണു സൂചന. ജില്ലയിലെ പല ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും സഹകരണ ബാങ്കുകളില്‍ നിന്നുമായി 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണു കണക്കുകള്‍. തട്ടിപ്പിന്റെ വിശദ വിവരങ്ങള്‍ക്കായി പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യലിനു വിധേയമാക്കും. 

കോതമംഗലം ഹൈറേഞ്ച് ജംക്ഷനിലുള്ള ജില്ലാ സഹകരണ ബാങ്ക് ശാഖ, എറണാകുളം ജില്ലാ പൊലീസ് ക്രെഡിറ്റ് സൊസൈറ്റിയുടെ കലൂരിലുള്ള ഹെഡ് ഓഫിസ്, പോത്താനിക്കാട് എസ്ബിഐ ശാഖ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളില്‍നിന്നു വ്യാജസ്വര്‍ണം പണയം നല്‍കി മക്കാര്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്. എറണാകുളം ജില്ലാ പൊലീസ് ക്രെഡിറ്റ് സൊസൈറ്റിയുടെ കലൂരിലുള്ള ഹെഡ് ഓഫിസില്‍ വ്യാജസ്വര്‍ണം പണയം നല്‍കി തട്ടിപ്പു നടത്തിയതു പുറത്തായതോടെയാണ് അന്വേഷണം ആരംഭിച്ചത്.

കോതമംഗലത്തെ ജില്ലാ സഹകരണ ബാങ്കില്‍ 272 ഗ്രാം സ്വര്‍ണം പണയം നല്‍കി 4.77 ലക്ഷം രൂപയാണു തട്ടിയെടുത്തത്. 2013 ഏപ്രില്‍ മുതല്‍ ആറു തവണ ഇവിടെ തട്ടിപ്പു നടത്തി. വ്യാജസ്വര്‍ണത്തില്‍ തീര്‍ത്ത വളയും മാലയും പണയമായി നല്‍കി. 

പൊലീസ് ക്രെഡിറ്റ് സൊസൈറ്റിയില്‍ നിന്നുമൂന്നു ലക്ഷമാണു തട്ടിയത്. പോത്താനിക്കാട് എസ്ബിഐ ശാഖയില്‍ നിന്ന് 1.5 ലക്ഷവും വ്യാജസ്വര്‍ണം നല്‍കി കൈക്കലാക്കി. തട്ടിപ്പുകള്‍ ഓരോന്നായി പുറത്തുവരികയും അന്വേഷണം ഊര്‍ജിതമാകുകയും ചെയ്തതോടെ പ്രതി ഒളിവില്‍ പോയി. ഇതേത്തുടര്‍ന്ന് 2014 ഒക്‌ടോബര്‍ അഞ്ചിന് മക്കാറിനെ ജോലിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി നാട്ടില്‍ ഇടയ്ക്കിടെ എത്തുമായിരുന്നുവെങ്കിലും പൊലീസിന് ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

മക്കാറിന്റെ തട്ടിപ്പുകള്‍ പുറത്തുവന്നതോടെ സഹകരണ സംഘം അസിസ്റ്റന്റ് റജിസ്ട്രാറുടെ നിര്‍ദേശപ്രകാരം സഹകരണ ബാങ്കുകളില്‍ നടന്ന തിരച്ചിലില്‍ കോടിക്കണക്കിനു രൂപയുടെ വ്യാജസ്വര്‍ണം കണ്ടെത്തുകയുണ്ടായി. 

എറണാകുളം നോര്‍ത്ത്, രാമമംഗലം പൊലീസ് സ്‌റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റിഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സിഐ കെ.എം. സജീവ് പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.