Latest News

‘നഈ മന്‍സില്‍’ മോദി സര്‍ക്കാറിന്‍െറ ആദ്യ ന്യൂനപക്ഷ പദ്ധതി

ന്യൂഡല്‍ഹി: രാജ്യത്തെ മദ്രസകളില്‍നിന്നു പുറത്തുവരുന്നവര്‍ക്ക് അക്കാദമിക നിലവാരം വര്‍ധിപ്പിക്കുന്നതിനും വൈദഗ്ധ്യ വികസനത്തിനും ‘നഈ മന്‍സില്‍’ എന്ന പദ്ധതി തയാറായി.

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിലുള്ള മൗലാന ആസാദ് എജുക്കേഷന്‍ ഫൗണ്ടേഷനാണ് പദ്ധതി നടപ്പാക്കുക. നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ തീരുമാനിച്ച ആദ്യത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതിയാണ് ‘നഈ മന്‍സില്‍’
പദ്ധതിയുടെ തുടക്കമെന്ന നിലയില്‍ 5000 കുട്ടികളെ ആദ്യവര്‍ഷം തെരഞ്ഞെടുക്കും. തുടര്‍ന്ന് അടുത്ത മാര്‍ച്ചിലെ ബജറ്റ് അവതരണത്തില്‍ കൂടുതല്‍ തുക വകയിരുത്തിയ ശേഷം കൂടുതല്‍ കുട്ടികളെ പദ്ധതികളുടെ ഗുണഭോക്താക്കളാക്കും. അക്കാദമിക നിലവാരം വര്‍ധിപ്പിക്കുന്നതിനും വൈദഗ്ധ്യവികസനത്തിനും ഒരു വര്‍ഷത്തെ കോഴ്സ് തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് ന്യൂനപക്ഷ മന്ത്രാലയ വക്താവ് പറഞ്ഞു. രാജ്യത്ത് ഏകദേശം മൂന്നുലക്ഷം മദ്രസകളുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്.
ഇവയില്‍നിന്ന് പുറത്തുവരുന്ന വിദ്യാര്‍ഥികളെ രാജ്യത്തെ വിവിധ സര്‍വകലാശാലകള്‍ അംഗീകരിച്ച ബോര്‍ഡ് പരീക്ഷകള്‍ എഴുതാന്‍ പ്രാപ്തരാക്കുന്നതായിരിക്കും ഒരു വര്‍ഷത്തെ ഈ കോഴ്സ്. മദ്രസകളില്‍നിന്നു പുറത്തുവരുന്നവരില്‍ ഒരു വിഭാഗം മൗലവികളും ഫാസിലുകളുമായി മാറുന്നുണ്ടെങ്കിലും അവശേഷിക്കുന്ന വലിയൊരു വിഭാഗത്തിനുമുമ്പില്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ പോകുകയാണെന്ന് ന്യൂനപക്ഷ മന്ത്രാലയ വക്താവ് പറഞ്ഞു.
സാധാരണഗതിയില്‍ മതപാഠശാലകളില്‍നിന്ന് ദൈവശാസ്ത്ര പരിജ്ഞാനത്തോടെ പുറത്തുവരുന്ന വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക അറിവുണ്ടാകില്ല. ഒരു വര്‍ഷത്തെ കഠിന പരിശീലനത്തിലൂടെ ബോര്‍ഡ് പരീക്ഷകള്‍ എഴുതാന്‍ ഇവരെ പ്രാപ്തരാക്കും. അക്കാദമിക് പഠനം ആഗ്രഹിക്കാത്തവര്‍ക്ക് ഏതെങ്കിലും ഒരു തൊഴില്‍ മേഖലയില്‍ വൈദഗ്ധ്യപരിശീലനം നല്‍കും.
വൈദഗ്ധ്യ പരിശീലനത്തിന്‍െറ ഭാഗമായി ഡ്രൈവര്‍, സെക്യൂരിറ്റി ഗാര്‍ഡ്, നഴ്സിങ് അസിസ്റ്റന്‍റ്, തയ്യല്‍പണി, ആശാരിപ്പണി തുടങ്ങി തൊഴിലുകളിലാണ് അടിസ്ഥാനപരമായ പരിശീലനം നല്‍കുക.
തങ്ങളുടെ സമാനപ്രായക്കാരുടെ മുഖ്യധാരയിലേക്ക് ഈ വിദ്യാര്‍ഥികളെ കൊണ്ടുവരാനും ഇതിലൂടെ സാധിക്കുമെന്ന് വക്താവ് പറഞ്ഞു.
ജാമിഅ മില്ലിയ ഇസ്ലാമിയ, അലീഗഢ് മുസ്ലിം സര്‍വകലാശാല, ഇന്ദിര ഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ഈ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ കഴിയുമോ എന്നും അവര്‍ക്കായി ന്യുനപക്ഷ ക്വോട്ട ലഭ്യമാക്കാന്‍ സാധിക്കുമോ എന്നും മന്ത്രാലയം പരിശോധിക്കും.
ന്യൂനപക്ഷങ്ങളിലെ പരമ്പരാഗത കരകൗശലക്കാരുടെ വൈദഗ്ധ്യവികസനത്തിന് ‘ഉസ്താദ്’ എന്ന പേരിലും ന്യൂനപക്ഷ വിഭാഗങ്ങളുടെ പൈതൃകങ്ങള്‍ സംരക്ഷിക്കുന്നതിന് ‘ഹമാരി ധരോഹര്‍’ എന്ന പേരിലുമുള്ള രണ്ട് പദ്ധതികള്‍ കൂടി ന്യൂനപക്ഷ മന്ത്രാലയത്തിന്‍െറ പരിഗണനയിലുണ്ട്.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.