Latest News

വിമാനം കസ്റ്റഡിയിലെടുത്തു പരിശോധന; ടോയ്‌ലറ്റില്‍ ഒളിപ്പിച്ച 1.80 കോടിയുടെ ആറു കിലോഗ്രാം സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി: ദുബായില്‍ നിന്നു ഇന്‍ഡിഗോ എയര്‍ വിമാനത്തിന്റെ ടോയ്‌ലറ്റില്‍ അതിസൂക്ഷ്മമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1.80 കോടിയുടെ ആറു കിലോഗ്രാം സ്വര്‍ണം കരിപ്പൂര്‍ എയര്‍ കസ്റ്റംസും കോഴിക്കോട് ഡിആര്‍ഐ സംഘവും ചേര്‍ന്ന് മുംബൈയില്‍ വച്ച് കസ്റ്റഡിയിലെടുത്തു.

കരിപ്പൂരില്‍ സ്വര്‍ണക്കടത്തിന്റെ പേരില്‍ ചൊവ്വാഴ്ച പിടികൂടിയ രണ്ടു തമിഴ്‌നാട് സ്വദേശികളെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിമാനത്തിനകത്തെ സ്വര്‍ണം കണ്ടെത്താനായത്. ആറു കിലോ സ്വര്‍ണം തമിഴ്‌നാട് രാംനാട് സ്വദേശി അബ്ദുള്‍ ജലാലുദീന്‍ ഷെയ്ക്ക് ദുബായ് വിമാനത്താവളം വഴി കരിപ്പൂരിലേക്ക് കൊണ്ടുവരുന്നുണ്ടെന്ന വിവരമായിരുന്നു കരിപ്പൂര്‍ കസ്റ്റംസിനു ലഭിച്ചത്.

ഇതുപ്രകാരം ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഇതേ വിമാനത്തില്‍ മുംബൈയിലേക്ക് പോകുന്ന രണ്ടു തമിഴ്‌നാട് സ്വദേശികള്‍ മുംബൈ വിമാത്താവളത്തില്‍ സ്വര്‍ണം പുറത്തെത്തിക്കുന്ന വിവരം ലഭിച്ചത്. ഇതില്‍ മുംബൈയിലേക്ക് പോകുന്ന ഒരാളെ പിടികൂടാനായെങ്കിലും ഒരാള്‍ വിമാനം കയറി പോയി. പരിശോധനക്കൊരുങ്ങവെ വിമാനം മുംബൈയിലേക്ക് പറന്നു. 

ഇതോടെ അധികൃതര്‍ക്ക് സ്വര്‍ണം കണ്ടെത്താനായില്ല. അബ്ദുള്‍ ജലാലുദീന്‍ ഷെയ്ക്കിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിമാനത്തിന്റെ ടോയ്‌ലറ്റിലാണ് സ്വര്‍ണം ഒളിപ്പിച്ചതെന്നറിഞ്ഞത്. അതിനിടെ തന്റെ കൂട്ടാളിയെ പിടികൂടിയതറിഞ്ഞ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ മുംബൈയിലെത്തിയപ്പോള്‍ ഭയം കാരണം സ്വര്‍ണം പുറത്തിറക്കിയതുമില്ല.

ഇതിനിടെ വിമാനത്തില്‍ സ്വര്‍ണമുളള വിവരം ഉടന്‍ കരിപ്പൂര്‍ എയര്‍ കസ്റ്റംസും കോഴിക്കോട് ഡിആര്‍ഐ സംഘവും രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും കസ്റ്റംസിനെ അറിയിച്ചു. വിമാനം ഇതിനകം ഡല്‍ഹി, ചെന്നൈ, കോല്‍ക്കത്ത, പൂന എന്നിവിടങ്ങളില്‍ സര്‍വീസ് നടത്തി വീണ്ടും മുംബൈയിലെത്തിയപ്പോഴാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. 

വിമാനം പ്രത്യേകം മാറ്റിയിട്ടു പരിശോധിച്ചപ്പോഴാണ് വിമാനത്തിന്റെ മുന്നിലെ ടോയ്‌ലറ്റിനിടയില്‍ നിന്നു രണ്ടുകിലോയും പിറകിലെ ടോയ്‌ലറ്റിനടിയില്‍ നിന്നു നാലു കിലോയും സ്വര്‍ണം കണ്ടെത്തിയത്. ഓരോ കിലോ വീതമുളള ആറു സ്വര്‍ണക്കട്ടികളാണ് പിടികൂടിയത്. നന്നേ ചെറിയ ദ്വാരത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഇതിനു ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടൊയെന്ന് പരിശോധിക്കുന്നുണ്ട്.

ചെന്നൈ ലോബിയാണ് കളളക്കടത്തിനു പിന്നിലെന്നു വ്യക്തമായിട്ടുണ്ട്. ഇതേ സംഘം രണ്ടു തവണ ഇത്തരത്തില്‍ സ്വര്‍ണം കടത്തിയതായി പിടിയിലായവര്‍ പറഞ്ഞു. രാജ്യത്തെ വിവിധ അന്താരാഷ്ട്ര ആഭ്യന്തര സര്‍വീസുകളുള്ള വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് അധികൃതരെ തെറ്റിദ്ധരിപ്പിച്ചു സ്വര്‍ണം പുറത്തുകടത്തുകയെന്ന പുതിയ തന്ത്രമാണ് എയര്‍കസ്റ്റംസും ഡിആര്‍ഐ സംഘവും ചേര്‍ന്നു തകര്‍ത്തത്. 

ആറു കിലോ സ്വര്‍ണം ദുബായ് വിമാനത്താവളത്തില്‍ വച്ച് ഒരാള്‍ കൊണ്ടുവരികയും ആഭ്യന്തര യാത്രക്കാര്‍ വഴി പുറത്തുകടത്തുകയുമാണ് ചെയ്യുന്നത്. ആഭ്യന്തര യാത്രക്കാര്‍ക്കു കസ്റ്റംസ് പരിശോധന ഇല്ലാത്തതിനാല്‍ സ്വര്‍ണം പുറത്തു കടത്താനും കഴിയുന്നു. ഇതോടെ യഥാര്‍ഥത്തില്‍ സ്വര്‍ണം കൊണ്ടുവരുന്ന യാത്രക്കാരന്റെ പക്കല്‍ സ്വര്‍ണമുണ്ടാകില്ല. പകരം നിശ്ചയിക്കപ്പെടുന്ന ആളാണ് മറ്റൊരു വിമാനത്താവളത്തില്‍ സ്വര്‍ണവുമായി പുറത്തിറങ്ങുന്നത്.

അധികൃതരെ തെറ്റിദ്ധരിപ്പിച്ചു ഇത്തരത്തില്‍ സ്വര്‍ണം കടത്തുന്ന നീക്കമാണ് ചെന്നൈ കേന്ദ്രമാക്കിയുള്ള പുതിയ സ്വര്‍ണക്കടത്ത് ലോബി സ്വീകരിക്കുന്നത്. ദുബായിലെ ചെന്നൈ സ്വദേശികള്‍ നടത്തുന്ന ഹോട്ടലില്‍ പതിവായി എത്തുന്ന ചെന്നൈ സ്വദേശികളെ കണ്ടെത്തിയാണ് കള്ളക്കടത്ത് സംഘം കരിയര്‍മാരെ കണ്ടെത്തിയത്. സ്വര്‍ണക്കള്ളക്കടത്തുകാരുടെ പുതിയ നീക്കം കസ്റ്റംസും ഡിആര്‍ഐ സംഘവും നിരീക്ഷി ച്ചുവരികയാണ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.