Latest News

എംബിബിഎസ് വിദ്യാര്‍ഥിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് മാതാപിതാക്കള്‍

പത്തനംതിട്ട: മംഗലാപുരത്ത് ദുരൂഹസാഹചര്യത്തില്‍ എംബിബിഎസ് വിദ്യാര്‍ഥി രോഹിത് കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കണമെന്ന് മാതാപിതാക്കള്‍.

കുഴിക്കാല മേപ്പുറത്ത് വീട്ടില്‍ എം. എസ്. രാധാകൃഷ്ണന്‍, ഡോ. ശ്രീദേവി ദമ്പതികളുടെ ഏക മകനായ രോഹിത് മരിച്ചിട്ട് മാര്‍ച്ച് 22 ന് ഒരു വര്‍ഷമാകുന്നു. മംഗലാപുരം എജെ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്നു. ഭക്ഷണം കഴിക്കാനായി രാത്രിയില്‍ രണ്ടു സഹപാഠികള്‍ക്കൊപ്പം ഫ്‌ളാറ്റില്‍ നിന്ന് പുറത്തുപോയപ്പോഴാണ് കൊല്ലപ്പെട്ടതെന്ന് പിതാവ് രാധാകൃഷ്ണന്‍ പറഞ്ഞു.

തലയും ശരീരവും വേര്‍പെട്ട നിലയിലാണ് മൃതദേഹം കണ്ടത്. കഴുത്തും കഴുത്തിനോടൊപ്പമുള്ള കശേരുക്കളും ഇല്ലായിരുന്നു. ഇടത് തോളിലെ അസ്ഥികള്‍ ഒടിയുകയും നെഞ്ചിന്റെ ഭാഗത്ത് ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ വലതു കാലിന്റെ വലതുഭാഗത്ത് ശരീരം തറയിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയപ്പോള്‍ ഉരഞ്ഞതിന്റെ പാടും ഉണ്ടായിരുന്നു.

തുടക്കത്തില്‍ കൊലപാതമാണെന്നു പറഞ്ഞ മംഗലാപുരം പൊലീസ് പിന്നീട് അപകട മരണമാണെന്നാണ് പറയുന്നത്. മൃതദേഹം കിടന്ന സ്ഥലത്ത് അപകടം നടന്നതിന്റെ ലക്ഷണം ഒന്നുമില്ലായിരുന്നു. പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലാതിരുന്നതിനാല്‍ കര്‍ണാടക ആഭ്യന്തര മന്ത്രിക്കു പരാതി നല്‍കി. കേസ് ക്രൈംബ്രാഞ്ചിനു വിട്ടെങ്കിലും ഇതുവരെ കാര്യമായ അന്വേഷണം നടന്നില്ല. അതിനാല്‍ സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Keywords: kerala, MalabarFlash, Malabar Vartha, Malabar News, Malayalam 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.