Latest News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: അഞ്ചു പ്രതികള്‍ക്കും കഠിനതടവ്‌

തലശേരി : [www.malabarflash.com] തിരുവങ്ങാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അഞ്ചു പ്രതികളും കുറ്റക്കാരാണെന്നു കണ്ടെത്തിയ കോടതി പ്രതികള്‍ക്കു ശിക്ഷ വിധിച്ചു.

ഒന്നും രണ്ടും പ്രതികള്‍ക്കു തട്ടിക്കൊണ്ടു പോകലിനും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനുമാണ് ശിക്ഷ. മൂന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ക്കു മാനഭംഗത്തിനാണു ശിക്ഷ വിധിച്ചിരിക്കുന്നത്. കൊച്ചുമകളുടെ പ്രായം പോലുമില്ലാത്ത കുട്ടിയെ പീഡിപ്പിക്കുക വഴി പ്രതികള്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണു ചെയ്തതെന്നു കോടതി ചൂണ്ടിക്കാട്ടി.

ഒന്നും രണ്ടും പ്രതികള്‍ക്കു ജീവപര്യന്തം കഠിനതടവും രണ്ടു ലക്ഷം രൂപവീതം പിഴയുമാണു ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികതടവ് അനുഭവിക്കണം. ഒന്നും രണ്ടും പ്രതികളായ തിരുവങ്ങാട് പുല്ലമ്പില്‍ റോഡ് കല്യാണി നിവാസില്‍ എം. സുരേന്ദ്രന്‍ എന്ന കല്യാണി സുരന്‍(65), ചിറക്കര ദീപ്തിയില്‍ എ.കെ. സുധേഷ് എന്ന ശശി(49) എന്നിവര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായി കോടതി കണ്ടെത്തി.

മാനഭംഗത്തിനു പുറമെ തട്ടിക്കൊണ്ടു പോകലിന് ഇരുവര്‍ക്കും അഞ്ചുവര്‍ഷം കഠിനതടവും അന്‍പതിനായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം അധിക തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും പിഴസംഖ്യ നഷ്ടപരിഹാരമായി പെണ്‍കുട്ടിക്കു നല്‍കണമെന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി വി. ഷെര്‍സി ഉത്തരവിട്ടു. മൂന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികളായ കുട്ടിമാക്കൂല്‍ സൂര്യയില്‍ സുനില്‍ബാബു എന്ന ബാബു (49), പുല്ലമ്പില്‍ പ്രണവം എന്‍. സുരേഷ്‌കുമാര്‍ എന്ന മണീശന്‍ (50), തിരുവങ്ങാട് വസന്താ നിവാസില്‍ കെ. പത്മനാഭന്‍ (79) എന്നിവര്‍ക്കു പത്തുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണു കോടതി വിധിച്ചത്.

പിഴയടച്ചില്ലെങ്കില്‍ പ്രതികള്‍ ഒരു വര്‍ഷം അധികതടവ് അനുഭവിക്കണം. പിഴസംഖ്യ പെണ്‍കുട്ടിക്കു നല്‍കണമെന്നും കൂടുതല്‍ നഷ്ടപരിഹാരത്തിനായി പെണ്‍കുട്ടിക്കു ലീഗല്‍ സര്‍വീസ് അതോറിറ്റി മുഖേന സര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു. 

2010 ഡിസംബര്‍ മുതല്‍ 2012 ഡിസംബര്‍ വരെ പ്രതികള്‍ വിവിധ സ്ഥലങ്ങളില്‍ ഒത്തൊരുമിച്ചും കൂട്ടായും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.

സ്‌കൂളിലേക്കു പോകുംവഴിയാണ് കുട്ടി പീഡനത്തിന് ഇരയായത്. പ്രതികളുടെ ഭീഷണി സഹിക്കവയ്യാതെ പെണ്‍കുട്ടി അമ്മയോടു വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് അമ്മ പൊലീസില്‍ പരാതി നല്‍കിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ തങ്കച്ചന്‍ മാത്യു ഹാജരായി.

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.