Latest News

ഹാരീസിന് കാക്കണം; ഈ മകളെയെങ്കിലും

പള്ളിക്കര: (www.malabarflash.com) പിടയുന്ന മനസ്സുമായാണ് ഹാരീസ് ഓട്ടോ ഓടിക്കുന്നത്. യാത്രക്കാരില്‍നിന്ന് ഓട്ടോക്കൂലി വാങ്ങുമ്പോള്‍ ഒന്ന് ചിരിക്കണമെന്നുണ്ടെങ്കിലും ഹാരീസിനാവുന്നില്ല. മൂന്ന് മക്കളുണ്ടായിരുന്നു. നാലുമാസത്തിനിടെ രണ്ടുമക്കള്‍ മരിച്ചു. അവശേഷിക്കുന്ന മകളുടെയും ഭാര്യയുടെയും വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കും പണംവേണം. ഇതിനൊപ്പം ദുരന്തം വേട്ടയാടുന്ന കുടുംബത്തിന്റെ പ്രാരാബ്ധങ്ങളും ചേര്‍ന്ന് നീറുന്ന മനസ്സുമായാണ് ഹാരീസ് എത്തുന്നതെന്ന് അധികമാര്‍ക്കും അറിയില്ല.

പള്ളിക്കര പനയാല്‍ കളിങ്ങോത്തെ 18 അംഗങ്ങളുള്ള കൂട്ടുകുടുംബത്തിന്റെ നെടുംതൂണാണ് ഓട്ടോ ഡ്രൈവറായ ഹാരീസ്. മൂന്നുവയസ്സുകാരി ഇളയമകള്‍ ഹമീദത്ത് ബീവി 2014 നവംബര്‍ 20-നും മൂത്തമകന്‍ ആറുവയസ്സുകാരന്‍ ഹാമീം ത്വയ്ബ് കഴിഞ്ഞ ഫിബ്രവരി 25-നും മരിച്ചു. രണ്ടുപേര്‍ക്കും രോഗലക്ഷണം ചര്‍ദ്ദിയായിരുന്നു. ഡോക്ടറെ കാണിച്ച് വീട്ടിലെത്തിയ ദിവസം രാത്രിതന്നെ ഹമീദത്ത് മരിച്ചു. ചര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യാസ്​പത്രിയിലെത്തിച്ച ഹാമീം രാത്രിയില്‍ വിടചൊല്ലി.

കരളിന്റെ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണമെന്ന് ആസ്​പത്രി രേഖകളിലുണ്ട്. രണ്ടുകുട്ടികളും ഒരേവിധത്തില്‍ മരണത്തിന് കീഴടങ്ങിയതോടെ ഇനിയുള്ള കുട്ടിക്കും ഭാര്യ ഫാത്തിമത്ത് സെറീനക്കും എത്രയും വേഗം വിദഗ്ധ പരിശോധനയും ചികിത്സയും വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഹാരീസിന്റെ കുടുംബത്തെ ദുരന്തം വേട്ടയാടാന്‍ തുടങ്ങിയിട്ട് നാളേറെയായി. 2006-ല്‍ ഹാരീസിന്റെ സഹോദരന്മാരിലൊരാളായ സക്കറിയ മംഗലാപുരം തുറമുഖത്ത് കടലില്‍വീണ് മരിച്ചിരുന്നു. ലക്ഷദ്വീപിലേക്ക് കപ്പല്‍ കയറാന്‍ എത്തിയപ്പോഴായിരുന്നു ദുരന്തം. 2009-ല്‍ സഹോദരപുത്രന്‍ ഇംറാന്‍ കളിങ്ങോത്തെ വീടിനുമുന്നില്‍ വെള്ളക്കെട്ടില്‍ വീണും മരിച്ചു.

(www.malabarflash.com) നിത്യച്ചെലവിന് വഴി കാണാതെ ഉഴലുന്നതിനിടയില്‍ ഭാര്യയ്ക്കും ഇളയമകള്‍ക്കും വേണ്ടിവരുന്ന ചെലവേറിയ പരിശോധനയും ചികിത്സയും ഹാരീസിന് മുന്നില്‍ ചോദ്യചിഹ്നമായിക്കഴിഞ്ഞു. ദുരന്തങ്ങള്‍ക്ക് നടുവില്‍ ജീവിക്കുന്ന ഈ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ആഗ്രഹിക്കുന്ന സുമനസ്സുകള്‍ക്ക് 9946113064-ലേക്ക് വിളിക്കാം.

Keywords: kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.